റാബാറ്റ്: ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനില്‍ പോരാട്ടത്തിലെ വിവാദങ്ങളില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന ഭീഷണിയുമായി മൊറോക്കോ ഫുട്‌ബോള്‍ ഫെഡറേഷന്‍. ആതിഥേയരായ മൊറോക്കോയെ വീഴ്ത്തി സെനഗലാണ് ഇത്തവണ കിരീടം സ്വന്തമാക്കിയത്. എന്നാല്‍ ഫൈനല്‍ സംഭവ ബഹുലമായിരുന്നു. പെനാല്‍റ്റി വിവാദവും റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സെനഗല്‍ താരങ്ങളെ കോച്ച് കളിക്കളത്തില്‍ നിന്നു പിന്‍വലിച്ചതടക്കമുള്ള നാടകീയതകളും ഫൈനലില്‍ അരങ്ങേറിയിരുന്നു. സെനഗലിന്റെ നടപടികള്‍ കടുത്ത അച്ചടക്ക ലംഘനമാണെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നു വ്യക്തമാക്കുകയാണ് റോയല്‍ മൊറോക്കോന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍.
മൊറോക്കോ ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റില്‍ അവര്‍ ഫൈനലിലെത്തിയെങ്കിലും സെനഗലിനോട് എക്‌സ്ട്രാ ടൈമില്‍ വഴങ്ങിയ ഒറ്റ ഗോളില്‍ കിരീടം കൈവിടേണ്ടി വന്നിരുന്നു. സെനഗല്‍ ടീമിന്റെ ഗ്രൗണ്ടിലെ നടപടികള്‍ കളിയുടെ മാന്യതയ്ക്കു ചേര്‍ന്നതല്ലെന്ന നിലപാടാണ് മൊറോക്കോ ഫെഡറേഷനുള്ളത്. ഇക്കാര്യം വ്യക്തമാക്കിയാണ് അവര്‍ നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുന്നത്.
'മൊറോക്കോയ്ക്കെതിരായ ഫൈനല്‍ മത്സരത്തില്‍ നിന്ന് സെനഗല്‍ ദേശീയ ടീം പിന്മാറിയതും റഫറി പെനാല്‍റ്റി കിക്ക് അനുവദിക്കാനുള്ള തീരുമാനത്തെ തുടര്‍ന്നുള്ള സംഭവവികാസങ്ങളും സംബന്ധിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്ബോളുമായും (സിഎഎഫ്) ഫിഫയുമായും സംസാരിച്ചിട്ടുണ്ട്. വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കും. ഞങ്ങള്‍ എടുത്ത തീരുമാനം ശരിയാണെന്നു പല ഫുട്‌ബോള്‍ വിദഗ്ധരും അംഗീകരിച്ചിട്ടുണ്ട്- മൊറോക്കോ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രസ്താവനയില്‍ പറയുന്നു.
മത്സരം ഇഞ്ച്വറി സമയത്തേക്ക് കടന്നപ്പോഴാണ് വിവാദങ്ങളുടെ തുടക്കം. മൊറോക്കോ താരവും റയല്‍ മാഡ്രിഡ് മുന്നേറ്റക്കാരനുമായ ബ്രഹിം ഡിയാസിനെ മൊറോക്കോ താരം എല്‍ഹാദി ദിയോഫ് ബോക്സില്‍ ഫൗള്‍ ചെയ്തതിനു റഫറി ജീന്‍ ജാക്വസ് എന്‍ഡല പെനാല്‍റ്റി വിധിക്കുന്നു. വാര്‍ പരിശോധയില്‍ ഈ പെനാല്‍റ്റി അനുവദിക്കപ്പെടുകയും ചെയ്തു. ഈ സമയത്ത് മത്സരം ഗോള്‍രഹിത സമനിലയിലായിരുന്നു.
ഈ പെനാല്‍റ്റി വിവാദത്തിനു മുന്‍പ് നിശ്ചിത സമയത്ത് മത്സരം പുരോഗമിക്കുന്നതിനിടെ സെനഗലിനു റഫറി പെനാല്‍റ്റി നിഷേധിച്ചിരുന്നു. സെനഗല്‍ പരിശീലകന്‍ പാപ് തയേവ് പരസ്യമായി ഇതില്‍ പ്രതിഷേധിക്കുകയുമുണ്ടായി. എന്നാല്‍ ഇഞ്ച്വറി സമയത്ത് മൊറോക്കോയ്ക്ക് പെനാല്‍റ്റി അനുവദിച്ചതോടെ അദ്ദേഹം പ്രകോപിതനായി. ഇതോടെ കോച്ച് സെനഗല്‍ ടീമിനോട് കളി മതിയാക്കി തിരികെ കയറാന്‍ ആവശ്യപ്പെട്ടു. അതോടെ കളി നിര്‍ത്തിവച്ചു.
എന്നാല്‍ മുന്‍ ലിവര്‍പൂള്‍ താരവും സെനഗലിന്റെ സൂപ്പര്‍ വിങറുമായ സാദിയോ മാനേ മൈതാനത്തു തന്നെ തുടര്‍ന്നു. സഹ താരങ്ങളോടു കളി തുടരാനും ആവശ്യപ്പെടുന്നുണ്ടായിരുന്നു.
ഒടുവില്‍ 17 മിനിറ്റുകള്‍ക്കു ശേഷം മത്സരം പുനരാരംഭിച്ചു. മൊറോക്കോയ്ക്കായി കിക്കെടുത്തത് റയല്‍ മാഡ്രിഡ് ഫോര്‍വേഡും ഈ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററുമായ ഡിയാസ് തന്നെ. എന്നാല്‍ താരം എടുത്ത പനേങ്ക കിക്ക് സെനഗല്‍ ഗോള്‍ കീപ്പര്‍ എഡ്വേഡ് മെന്‍ഡി തടുത്തിട്ടത് നിര്‍ണായകമായി. തൊട്ടുപിന്നാലെ റഫറി ലോങ് വിസില്‍ മുഴക്കിയതോടെ നിശ്ചിത സമയം അവസാനിച്ചു. പിന്നീട് എക്സ്ട്രാ ടൈമിലേക്ക് മത്സരം നീണ്ടപ്പോഴാണ് സെനഗല്‍ നിര്‍ണായക ഗോള്‍ നേടി കിരീടം പിടിച്ചെടുത്തത്.
മത്സരം വിവാദമായതിനു പിന്നാലെ കാണികളും അക്രമാസക്തരായി. ചിലർ കസേരകളും മറ്റും ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞു. മത്സരം തോറ്റതോടെ സെനഗൽ കിരീടം ഏറ്റുവാങ്ങുന്നതു കാണാൻ കാത്തു നിൽക്കാതെ നാട്ടുകാരായ കാണികളെല്ലാം സ്റ്റേഡിയം വിട്ടു. സ്വന്തം നാട്ടിൽ ഇത്ര വലിയൊരു പോരാട്ടം നടന്നിട്ടും അതിന്റെ കിരീടം നൽകുന്ന ചടങ്ങ് ആരാധകർ ബഹിഷ്കരിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates