ധാക്ക: ടി20 ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്ക് വരില്ലെന്ന തീരുമാനം എടുത്തത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും താരങ്ങളുമാണെന്ന കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുലിന്റെ പ്രതികരണം വിവാദമായി. സംഭവം വലിയ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയതോടെ അദ്ദേഹം യു ടേൺ അടിച്ച് പ്രസ്താവന വിഴുങ്ങുകയും ചെയ്തു. ഇന്ത്യൻ മണ്ണിൽ ലോകകപ്പ് കളിക്കേണ്ട എന്നത് സർക്കാർ തലത്തിലുണ്ടായ തീരുമാനം തന്നെയെന്നു തിരുത്തി ആസ്ഫ് നസ്റുൽ തടിയൂരുകയും ചെയ്തു.
താൻ ഉദ്ദേശിച്ച കാര്യം വ്യക്തമായി വിശദീകരിക്കാൻ പറ്റാത്തതിന്റെ പ്രശ്നമാണ് ആദ്യം സംഭവിച്ചത്. നേരത്തെ പറഞ്ഞ കാര്യങ്ങൾ തയ്യാറെടുപ്പില്ലാതെ പറഞ്ഞതാണ്. ലോകകപ്പിൽ കളിക്കാത്തതിൽ നിരാശയുണ്ടോ എന്ന ചോദ്യം വന്നപ്പോഴാണ് അങ്ങനെ പ്രതികരിച്ചതെന്നും ആസിഫ് നസ്റുൽ ന്യായീകരിച്ചു.
സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കില്ലെന്നു വ്യക്തമാക്കിയത്. തീരുമാനത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ വന്നതോടെ ഐസിസി അവരെ പുറത്താക്കി പകരം സ്കോട്ലൻഡിനു അവസരം കൊടുക്കുകയും ചെയ്തു. തങ്ങളുടെ മത്സര വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്നായിരുന്നു ബംഗ്ലാദേശിന്റെ ആവശ്യം. ഐസിസി ഈ ആവശ്യം വോട്ടിനിട്ടു തള്ളി. പിന്നാലെയാണ് ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്നു പുറത്താക്കിയത്. ബംഗ്ലാദേശ് സർക്കാരിന്റെ സമ്മർദ്ദമാണ് ബിസിബിയെ ലോകകപ്പ് ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ എത്തിച്ചത്.
അതിനിടെ ബംഗ്ലാദേശിനെ പിന്തുണച്ച് പാകിസ്ഥാൻ രംഗത്തെത്തിയിരുന്നു. അവർ ലോകകപ്പ് കളിക്കുമെന്നും എന്നാൽ ഇന്ത്യക്കെതിരെ മത്സരിക്കില്ലെന്നുമായിരുന്നു നിലപാടെടുത്തത്. പാകിസ്ഥാൻ സർക്കാരാണ് ഇന്ത്യക്കെതിരായ പോരാട്ടം ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം അവർ തീരുമാനത്തിൽ നിന്നു പിൻമാറി. ഐസിസി ഉയർത്തിയ സമ്മർദ്ദത്തെ തുടർന്നാണ് തീരുമാനം പിൻവലിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates