ബംഗളൂരു: 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (RCB) ഐപിഎൽ കിരീടം സ്വന്തമാക്കിയെങ്കിലും സന്തോഷത്തിനു അല്പായുസായിരുന്നു. ടീമിന്റെ വിജയാഘോഷം വൻ ദുരന്തത്തിലാണ് അവസാനിച്ചത്. വിജയാഘോഷം ബുധനാഴ്ച തന്നെ നടത്തണമെന്നു ആർസിബി ടീം മാനേജ്മെന്റിനു നിർബന്ധമുണ്ടായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ആർസിബി ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിനു പുറത്തു വിക്ടറി പരേഡിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർക്ക് ജീവൻ നഷ്ടമായി. ഒപ്പം പലരും പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ തുടരുന്നു.
ഫൈനൽ കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ വിക്ടറി പരേഡ് നടത്തിയാലുള്ള ഭവിഷ്യത്തിനെക്കുറിച്ച് പൊലീസ് മാനേജ്മെന്റിനോട് വിശദീകരിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. വിക്ടറി പരേഡ് കാണാനായി ലക്ഷങ്ങളാണ് നഗരത്തിലേക്ക് ഇരച്ചെത്തിയത്. ഇവരെ നിയന്ത്രിക്കാനുണ്ടായിരുന്നത് 5000 പൊലീസുകാർ മാത്രം.
18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കന്നി കിരീടമായതിനാൽ തന്നെ വിജയത്തിന്റെ ആവേശം അണപൊട്ടുമെന്ന് പൊലീസിനു വ്യക്തമായ ധാരണയുണ്ടായിരുന്നു. അതിനാലാണ് തൊട്ടടുത്ത ദിവസം പരേഡ് വയ്ക്കരുതെന്നു മുന്നറിയിപ്പ് നൽകിയത്. സർക്കാരിനേയും അറിയിച്ചു. വരുന്ന ഞായറാഴ്ച സ്വീകരണ പരിപാടി നടത്താമെന്ന നിർദ്ദേശമാണ് പൊലീസ് മുന്നോട്ടു വച്ചത്. എന്നാൽ ടീം ഇതൊന്നും അംഗീകരിച്ചില്ലെന്നാണ് റിപ്പോർട്ട്.
എന്നാൽ വിദേശ താരങ്ങൾക്കടക്കം ആഘോഷങ്ങളിൽ പങ്കെടുത്ത് പെട്ടെന്നു നാട്ടിലേക്ക് മടങ്ങണമെന്നു ചൂണ്ടിക്കാട്ടിയാണ് മാനേജ്മെന്റ് പരേഡ് ബുധനാഴ്ച തന്നെ നടത്താൻ തീരുമാനിച്ചത്. സ്വീകരണ പരിപാടിയ്ക്കായി വിദേശ താരങ്ങളെ ഞായറാഴ്ച വരെ പിടിച്ചു നിർത്തുന്നത് പ്രായോഗികമല്ലെന്നും ടീം മാനേജ്മെന്റ് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സ്വീകരണവും വിക്ടറി പരേഡ് ബുധനാഴ്ച തന്നെ തിരക്കിട്ട് നടത്തിയത്.
ഒടുവിൽ ആർസിബി ടീമിന്റെ നിർബന്ധത്തിനു വഴങ്ങി നിബന്ധനകൾ വച്ചാണ് പൊലീസ് അനുമതി നൽകിയതെന്നു ഉദ്യോഗസ്ഥർ പറയുന്നു. വിക്ടറി പരേഡ് പാടില്ല, ഒരിടത്തു മാത്രമായി പരിപാടി നടത്തണം, സ്റ്റേഡിയത്തിൽ മാത്രം ഒതുങ്ങി പരിപാടികൾ മുന്നോട്ടു പോകണം തുടങ്ങി നിരവധി നിർദ്ദേശങ്ങൾ പൊലീസ് നൽകിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates