ന്യൂഡൽഹി: ജാതീയ പരാമർശത്തിന്റെ പേരിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഇന്ത്യൻ താരം യുസ്‍വേന്ദ്ര ചഹലിനെതിരെ നടത്തിയ ജാതീയ പരാമർശത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. മൂന്നു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷം യുവരാജിനെ ഇടക്കാല ജാമ്യത്തിൽ വിട്ടു.
ജാതീയ പരാമർശം ഇൻസ്റ്റഗ്രാം വീഡിയോയിൽ
ഇൻസ്റ്റഗ്രാം വീഡിയോയിൽ ചഹലിനെതിരെ ജാതീയ പരാമർശം നടത്തിയെന്നാണ് യുവരാജിനെതിരെയുള്ള പരാതി. ദളിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രജത് കൽസൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ പീനൽ കോഡിലെ എസ്‌സി/എസ്ടി ആക്ട് പ്രകാരമാണ് താരത്തെ അറസ്റ്റ് ചെയ്തത്. കോടതി ഉത്തരവിനെ തുടർന്നാണ് യുവരാജിനെ അറസ്റ്റ് ചെയ്‌തത്. അറസ്റ്റ് ചെയ്താലും ജാമ്യം അനുവദിക്കണമെന്ന് പഞ്ചാബ്–ഹരിയാന ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
അബദ്ധത്തിൽ സംഭവിച്ചതെന്ന് താരം
2020 ഏപ്രിലിൽ ഇന്ത്യൻ താരം രോഹിത് ശർമയുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് യുവരാജ് വിവാദ പരാമർശം നടത്തിയത്. ചഹലിന്റെ ടിക് ടോക് വീഡിയോകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഇരുവരും. താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് യുവരാജ് ഉപയോഗിച്ചത്. ഇതോടെ താരം മാപ്പ് പറയണമെന്ന് ആവശ്യം ശക്തമായി. അബദ്ധത്തിൽ സംഭവിച്ച പരാമർശമാണെന്നും ആർക്കെങ്കിലും വേദനയുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും യുവരാജ് പറഞ്ഞു. ജാതീയമായ തരംതിരിവുകളിൽ താൻ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates