സെവിയ: സീരി എയിൽ ഒന്നാമൻ താൻ തന്നെയെന്ന് തെളിയിക്കാൻ പൊരുതിക്കൊണ്ടിരിക്കുന്ന ക്രിസ്റ്റ്യാനോയും ലുക്കാക്കുവും ഇന്ന് യൂറോ കപ്പിൽ നേർക്കുനേർ. ക്വാർട്ടർ ഉറപ്പിക്കാൻ പോർച്ചുഗലിനെ ബെൽജിയം നേരിടുമ്പോൾ കിരീടത്തിന് അരികെ ഒരിക്കൽ കൂടി വീണ് പോകാതിരിക്കാനാണ് മാർട്ടിനസിന്റെ സുവർണ തലമുറയുടെ ശ്രമം.
ക്രിസ്റ്റ്യാനോയുടെ പോർച്ചുഗലിന് എതിരെ ഇറങ്ങുന്നതിന് മുൻപ് വ്യക്തിഗത നേട്ടങ്ങളെയെല്ലാം ലുക്കാക്കു പാടെ തള്ളി. ടീം എന്ന നിലയിൽ കിരീടത്തിലേക്ക് എത്തുന്നതിലാണ് എല്ലാ ശ്രദ്ധയും എന്ന് ലൂക്കാക്കു പറഞ്ഞു. ഗ്രൂപ്പ് ചാമ്പ്യന്മാരായി ബെൽജിയം പ്രീക്വാർട്ടറിൽ എത്തിയപ്പോൾ മരണ ഗ്രൂപ്പിൽ നിന്ന് മൂന്നാം സ്ഥാനക്കാരായണ് പോർച്ചുഗൽ അവസാന 16ലേക്ക് കടന്നത്.
യൂറോയിൽ ഗ്രൂപ്പ് ഘട്ടം പിന്നിടുമ്പോൾ 5 ഗോളുകളാണ് ക്രിസ്റ്റ്യാനോയിൽ നിന്ന് വന്നത്. ലുക്കാക്കു മൂന്ന് ഗോളുകളും. ഒരു ഗോൾ കൂടി നേടിയാൽ രാജ്യാന്തര ഫുട്ബോളിലെ ഗോൾ നേട്ടത്തിൽ ഇറാൻ താരത്തെ മറികടന്ന് ക്രിസ്റ്റ്യാനോ ഒന്നാമതെത്തും. കഴിഞ്ഞ സീസണിൽ സിരി എയിൽ 28 ഗോളുകളാണ് ക്രിസ്റ്റ്യാനോ നേടിയത്. എന്നാൽ ക്രിസ്റ്റ്യാനോയേക്കാൾ 5 ഗോളുകൾ കുറവ് നേടിയിട്ടും ഇന്റർ മിലാനെ കിരീടത്തിലേക്ക് എത്തിച്ചത് വഴി സീസണിന്റെ താരമായത് ലുക്കാക്കു.
മാർട്ടിനസിന് കീഴിൽ കഴിഞ്ഞ 58 മത്സരങ്ങളിൽ ബെൽജിയം ഗോൾ അടിക്കാതിരുന്നത് രണ്ട് കളിയിൽ മാത്രം. അതിൽ ഒന്ന് പോർച്ചുഗലിന് എതിരെയാണ്. 2018 ജൂണിൽ ബെൽജിയവും പോർച്ചുഗലും ഏറ്റുമുട്ടിയപ്പോൾ ഗോൾ രഹിത സമനിലയായിരുന്നു ഫലം. മറ്റൊന്ന് 2018 ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിന് എതിരേയും.
ആന്റി റൊണാൾഡോ പ്ലാനുകളുമായല്ല മത്സരത്തിന് ഇറങ്ങുക എന്ന് ബെൽജിയം പരിശീലകൻ മാർട്ടിനസ് വ്യക്തമാക്കി കഴിഞ്ഞു. ഒരു കളിക്കാരന് വേണ്ടി പ്ലാൻ തയ്യാറാക്കിയാൽ മറ്റ് കളിക്കാരിൽ നിന്ന് വലിയ ആഘാതം നേരിടേണ്ടി വരുമെന്ന് മാർട്ടിനസ് ചൂണ്ടിക്കാണിക്കുന്നു. ബെർജിയം-ക്രിസ്റ്റ്യാനോ പോരാവില്ല നടക്കാൻ പോവുന്നത്, ബെൽജിയം-പോർച്ചുഗൽ പോരായിരിക്കും എന്നാൽ ബെൽജിയം ഡിഫന്റർ വെർടോഗൻ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates