അഹമ്മദാബാദ്: ടി20 ലോകകപ്പ് ടൂർണമെന്റിലെ ഇന്ത്യൻ വിജയങ്ങൾക്ക് നിർണായക പങ്ക് വഹിച്ച താരമാണ് വരുൺ ചക്രവർത്തി. മത്സരത്തിൽ എതിർ ടീം ആധിപത്യം സ്ഥാപിക്കുന്ന സമയത്തെല്ലാം ഇന്ത്യൻ നായകൻ പന്തേൽപ്പിച്ചിരുന്നത് വരുണിനെ ആയിരുന്നു.
ആ ഓവറിൽ തന്നെ വിക്കറ്റുകൾ വീഴ്ത്തി മത്സരം ഇന്ത്യക്ക് അനുകൂലമാക്കി നൽകാൻ വരുണിന്റെ കഴിഞ്ഞിട്ടുമുണ്ട്. എന്നാൽ സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ കഴിഞ്ഞ മത്സരത്തിൽ വരുണിന്റെ തന്ത്രങ്ങൾ പിഴച്ചു. 4 ഓവറിൽ 47 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് താരത്തിന് സ്വന്തമാക്കാൻ കഴിഞ്ഞത്.
ബാറ്റർമാരെ കുഴപ്പിക്കുന്ന തരത്തിലുള്ള പന്തുകളും ഇന്നലെ വരുണിന് പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. അത് ഡേവിഡ് മില്ലറും ഡെവാള്‍ഡ് ബ്രെവിസും നന്നായി മുതലെടുത്തു.
ഗ്രൗണ്ടിന്റെ നാലുപാടും വരുൺ എറിഞ്ഞ പന്തുകൾ അടിച്ചു പറത്താൻ ഇരുവർക്കും കഴിഞ്ഞു. “വരുൺ ഒരു മോശം പന്ത് എറിയുന്നുവെങ്കിൽ അത് ബൗണ്ടറി കടത്തണം എന്നായിരുന്നു ഞങ്ങളുടെ പ്ലാൻ. അതിലൂടെ താരത്തെ സമ്മർദ്ദത്തിലാക്കുക എന്നതായിരുന്നു ലക്ഷ്യം. കഴിഞ്ഞ ദിവസം അദ്ദേഹം എറിഞ്ഞ പന്ത് അധികം ടേൺ ചെയ്തിരുന്നില്ല, അത് കൊണ്ട് തന്നെ വരുണിന്റെ ഓവർ ഞങ്ങൾ നല്ല രീതിയിൽ പ്രയോജനപ്പെടുത്തി. വരുണിന് ബാറ്റർമാർക്ക് മേൽ ആധിപത്യം സ്ഥാപിക്കുന്നതിന് മുൻപ് തന്നെ ഞങ്ങൾ അവനെ സമ്മർദത്തിലാക്കി'' ഡേവിഡ് മില്ലർ പറഞ്ഞു.
മത്സരത്തിൽ 35 പന്തിൽ 63 റൺസ് നേടിയ മില്ലർ ടീമിനായി നിർണായക പ്രകടനമാണ് കാഴ്ചവെച്ചത്. ടി20 മത്സരങ്ങൾ വലിയ റിസ്ക് നിറഞ്ഞതാണ്. ചിലപ്പോൾ താരങ്ങൾ പരാജയപ്പെടും. എന്നാൽ സ്വന്തം ശൈലിയിൽ കളിക്കാൻ ശ്രമിച്ചാൽ മാത്രമേ വിജയം നേടാൻ സാധിക്കൂ എന്നും മില്ലർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates