മോസ്കോ: ക്രൊയേഷ്യയ്ക്കെതിരായ ദയനീയ തോൽവിയിൽ അർജന്റീന ഫുട്ബോൾ ടീമിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ഇതിഹാസതാരം ദ്യേഗോ മാറഡോണ സ്വരം മയപ്പെടുത്തുന്നു.നൈജീരിയക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിനുമുമ്പ് അർജന്റീന കളിക്കാരുമായി സംസാരിക്കണമെന്ന് മാറഡോണ ആഗ്രഹം പ്രകടിപ്പിച്ചു.1986ൽ ലോകകപ്പ് നേടിയ ടീം അംഗങ്ങൾക്കൊപ്പം കളിക്കാരെ കാണാനാണ് മാറഡോണയുടെ ആഗ്രഹം. ക്രൊയേഷ്യക്കെതിരായ ദയനീയ തോൽവിക്കുശേഷം അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനെതിരെ രൂക്ഷവിമർശമാണ് മാറഡോണ നടത്തിയത്. ഇതിന് പിന്നാലെയാണ് നിലപാട് മയപ്പെടുത്തി മാറഡോണ രംഗത്തുവന്നത്.
"ഞങ്ങൾക്ക് ഞങ്ങളുടെ അഭിമാനം സംരക്ഷിക്കണം. ഞാൻ വളരെ അസ്വസ്ഥനാണ്. അർജന്റീനയുടെ ജഴ്സിയണിഞ്ഞവരെ ക്രൊയേഷ്യയെപ്പോലുള്ള ഒരു ടീം ചവിട്ടിമെതിക്കുന്നത് കണ്ടിരിക്കാനാകില്ല. ജർമനിയോടോ ബ്രസീലിനോടോ സ്പെയ്നിനോടോ അല്ലെങ്കിൽ നെതർലൻഡ്സിനോടോ അല്ല ഈ തോൽവി. ഈ അവസ്ഥയ്ക്ക് ഉത്തരവാദി അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയയാണ്''‐ ഈ നിലയിലായിരുന്നു മാറഡോണയുടെ വിമർശനം.
പരിശീലകൻ ഹോർജെ സാമ്പവോളിയോടും സംസാരിക്കണമെന്ന് മാറഡോണ ആവശ്യപ്പെട്ടു. ഈ രീതിയിലാണ് ടീം കളിക്കുന്നതെങ്കിൽ സാമ്പവോളിക്ക് അർജന്റീനയിലേക്ക് തിരിച്ചുവരാനാകില്ലെന്ന് നേരത്തെ മാറഡോണ പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates