ബ്രിസ്ബേൻ: മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡാമിയൻ മാർട്ടിൻ അതീവ ഗുരുതരാവസ്ഥയിൽ. മസ്തിഷ്കജ്വരം ബാധിച്ച ഡാമിയനെ കഴിഞ്ഞ ദിവസമാണ് ബ്രിസ്ബേനിലെ ഗോള്‍ഡ് കോസ്റ്റ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ അദ്ദേഹം അബോധാവസ്ഥയിലാണെന്നാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
208 ഏകദിനങ്ങളില്‍ കളിച്ച ഡാമിയൻ മാർട്ടിൻ 1999 ലെയും 2003 ലെയും ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു. 2003 ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ ഒടിഞ്ഞ വിരലുമായി ബാറ്റ് ചെയ്ത ഡാമിയന്‍ നേടിയ 88 റണ്‍സ് നിർണായകമായി. 2006ലെ ചാംപ്യന്‍സ് ട്രോഫി കിരീടം നേടിയ ഓസീസ് ടീമിലും ഡാമിയന്‍ ഉള്‍പ്പെട്ടിരുന്നു. അഞ്ച് സെഞ്ചറി ഉള്‍പ്പടെ 5346 റണ്‍സ് നേടിയിട്ടുണ്ട്.
21–ാം വയസിൽ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ഡാമിയൻ മാർട്ടിൻ, 23–ാം വയസില്‍ ഓസീസ് ക്യാപ്റ്റനായി. ന്യൂസീലന്‍ഡിനെതിരെ 2005ല്‍ നേടിയ 165 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 13 ടെസ്റ്റ് സെഞ്ചറി അടക്കം 4406 റണ്‍സാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഡാമിയൻ നേടിയത്. 2004 ലെ ഇന്ത്യ- ഓസ്ട്രേലിയ ബോർഡർ-ഗാവസ്കർ ട്രോഫി ചാംപ്യൻഷിപ്പിൽ പ്ലെയർ ഓഫ് ദി സീരിസായിരുന്നു. 2006–07ലെ ആഷസ് പരമ്പരയോടെയാണ് ടീമിൽ നിന്നും വിരമിക്കുന്നത്.
ഏറ്റവും മികച്ച ചികില്‍സയാണ് ഡാമിയന് ലഭ്യമാക്കുന്നതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. എത്രയും വേഗം സുഖം പ്രാപിക്കാൻ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെയും ക്രിക്കറ്റ് സമൂഹത്തിലെയും എല്ലാവരുടെയും പ്രാർത്ഥനകൾ ഡാമിയനൊപ്പമുണ്ടെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ ടോഡ് ഗ്രീൻബെർഗ് പറഞ്ഞു. ഡാമിയന്‍റെ മടങ്ങി വരവിനായി ക്രിക്കറ്റ് ലോകമൊന്നാകെ കാത്തിരിക്കുകയാണെന്ന് സഹതാരമായിരുന്ന ആഡം ഗില്‍ക്രിസ്റ്റ് അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates