ദുബൈ: ഇന്ത്യ- പാകിസ്ഥാന്‍ ഏഷ്യാ കപ്പ് പോരാട്ടത്തിനിടെയുണ്ടായ വിവാദ വിഷയങ്ങളില്‍ താരങ്ങള്‍ക്കെതിരെ നടപടിയുമായി ഐസിസി. രാഷ്ട്രീയ പ്രസ്താവനകള്‍ പാടില്ലെന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനോടു ഐസിസി നിര്‍ദ്ദേശിച്ചതിനു പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റനു ഐസിസി മാച്ച് ഫീയുടെ 30 ശതമാനം പിഴയും ചുമത്തി.
സൂര്യകുമാറിനെതിരെ പിഴ ചുമത്തിയതിൽ ബിസിസിഐ അപ്പീൽ നൽകും. പാക് താരങ്ങളുടെ പ്രകോപനങ്ങൾക്കെതിരെ ബിസിസിഐ നൽകിയ പരാതിയിൽ ഐസിസി ഹാരീസ് റൗഫിനു പിഴയും ഫർഹാനും താക്കീതും നൽകി.
പ്രകോപനപരമായ ആംഗ്യങ്ങള്‍ കാണിച്ചതിനു പാകിസ്ഥാന്‍ താരം ഹാരിസ് റൗഫിനും ഐസിസി പിഴ ചുമത്തി. താരവും മാച്ച് ഫീയുടെ 30 ശതമാനം പിഴയൊടുക്കണം. അതേസമയം അര്‍ധ സെഞ്ച്വറി നേടിയ ശേഷം ബാറ്റ് തോക്കു പോലെ ഉയര്‍ത്തി ആഘോഷിച്ചതിനു സാഹിബ്‌സാദ ഫര്‍ഹാനെതിരെ നടപടികളില്ല. താരത്തിനു താക്കീത് നല്‍കാനാണ് ഐസിസി തീരുമാനം.
വിവാദങ്ങളുടെ വഴി
പ്രാഥമിക ഘട്ടത്തിലെ ഇന്ത്യ- പാക് പോരാട്ടം ജയിച്ച ശേഷം സൂര്യകുമാര്‍ യാദവ് പഹല്‍ഗാം ആക്രമണത്തില്‍ മരിച്ചവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ജയം ഇന്ത്യന്‍ സൈന്യത്തിനു സമര്‍പ്പിക്കുന്നതായും അദ്ദേഹം കളിയ്ക്കു ശേഷം വ്യക്തമാക്കിയിരുന്നു. പിന്നാലെ പത്രസമ്മേളനത്തിലും സമാന രീതിയില്‍ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ പ്രസ്താവന നടത്തി. സൂര്യയുടെ പ്രസ്താവന അടിമുടി രാഷ്ട്രീയമാണെന്നു പാക് ബോര്‍ഡ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
ഇന്ത്യക്കെതിരെ അര്‍ധ സെഞ്ച്വറി നേടിയ ശേഷം ബാറ്റ് തോക്കു പോലെ ഉയര്‍ത്തി കാണികള്‍ക്കു നേരെ ചൂണ്ടിയാണ് ഫര്‍ഹാന്‍ നേട്ടം ആഘോഷിച്ചത്. ഹാരിസ് റൗഫ് ഇന്ത്യന്‍ ആരാധകരെ നോക്കി 6-0 എന്നു കാണിച്ചിരുന്നു. വിമാനം വെടിവച്ചിട്ടെന്ന അര്‍ഥത്തിലുള്ള കൈ ആംഗ്യങ്ങളും താരത്തിന്റെ ഭാഗത്തു നിന്നുണ്ടായി. 2022ലെ ടി20 ലോകകപ്പില്‍ വിരാട് കോഹ്ലി റൗഫിനെ തുടരെ രണ്ട് സിക്സുകള്‍ പായിച്ച് ഇന്ത്യയെ വിജയിപ്പിച്ചിരുന്നു. ഇക്കാര്യം ഓര്‍മപ്പെടുത്തി ആരാധകര്‍ ബൗണ്ടറിക്കരികെ ഫീല്‍ഡ് ചെയ്യുകയായിരുന്ന റൗഫ് കേള്‍ക്കെ കോഹ്ലി, കോഹ്ലി എന്നു വളിച്ചു പറഞ്ഞു. ഇതില്‍ പ്രകോപിതനായാണ് താരം വിമാനം പറക്കുന്നതും താഴെയ്ക്ക് പതിക്കുന്നതുമായ ആംഗ്യം കാണിച്ചത്.
ഐസിസിയ്ക്ക് മുന്നില്‍
മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്‌സന്‍ അന്വേഷണങ്ങള്‍ക്കു ശേഷമാണ് പിഴ ചുമത്തിയത്. താരങ്ങള്‍ മാച്ച് റഫറിയുടെ മുന്നില്‍ ഹാജരായി, വാദങ്ങള്‍ ഐസിസിയ്ക്ക് എഴുതി നല്‍കുകയും ചെയ്തു. ഗണ്‍ ഷോട്ട് പരമ്പരാഗത ആഘോഷമാണെന്നു ഫര്‍ഹാന്‍ വിശദീകരിച്ചു. പാകിസ്ഥാനിലെ പഖ്ദൂണ്‍ ഗോത്രത്തിന്റെ പരമ്പരാഗത ആഘോഷമാണെന്നു താരം വിശദീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates