ബംഗളൂരു: ഐപിഎൽ പോരാട്ടങ്ങൾ നേരിൽ കാണാൻ ടിക്കറ്റുകൾക്കും പാസുകൾക്കും വേണ്ടി ആരാധകർ തിരക്കു കൂട്ടാറുണ്ട്. ഔദ്യോഗിക വഴികളിലൂടെ ടിക്കറ്റ് കിട്ടാത്ത ആരാധകർ ബ്ലാക്കിൽ ടിക്കറ്റുകൾ സ്വന്തമാക്കാൻ ശ്രമിക്കും. തട്ടിപ്പുകാരെ സംബന്ധിച്ചു അതൊരു ചാകരയാണ്. അവർ പരമാവധി പണം അടിച്ചെടുക്കാൻ കഴുകൻ കണ്ണുകളുമായി പറക്കുന്നുണ്ടാകും.
അത്തരമൊരു തട്ടിപ്പിനു ഇരയായിരിക്കുകയാണ് ബംഗളൂരുവിലെ ഐടി ജീവനക്കാരനായ യുവാവ്. ഏതാണ്ട് ഒന്നര ലക്ഷം രൂപയാണ് ജീവനക്കാരനു നഷ്ടായിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. ബ്ലാക്കിൽ ടിക്കറ്റെടുക്കാൻ ശ്രമിച്ച് 1.46 ലക്ഷം രൂപയാണ് 25കാരനായ ടെക്കി യുവാവിനു നഷ്ടമായിരിക്കുന്നത്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു- ചെന്നൈ സൂപ്പർ കിങ്സ് പോരാട്ടത്തിന്റെ ടിക്കറ്റെടുക്കാൻ ശ്രമിച്ചപ്പോവാണ് യുവാവിനു പണം നഷ്ടമായത്. യുവാവ് പൊലീസിൽ പരാതി നൽകിയതോടെയാണ് വിവരങ്ങൾ പുറത്തു വന്നത്.
നാരായണപുര സ്വദേശിയായ യുവാവ് ഇൻസ്റ്റാഗ്രാമിലൂടെയാണ് തട്ടിപ്പിൽ വീണത്. ടിക്കറ്റ് വിൽപനക്കാരൻ എന്ന വ്യാജേന ഒരാൾ ഇട്ട പോസ്റ്റ് കണ്ടാണ് യുവാവ് ബന്ധപ്പെട്ടത്. സുമിത് ബിസ്വാൾ എന്ന് പരിചയപ്പെടുത്തിയ വ്യക്തി ഐപിഎൽ ടിക്കറ്റുകളും ഭക്ഷണത്തിനുള്ള കൂപ്പണുകളും നൽകാമെന്ന് വാഗ്ദാനം ചെയ്തതായി മഹാദേവപുര പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ചിന്നസ്വാമി സ്റ്റേഡിയത്തിലെ ടിക്കറ്റ് കൗണ്ടറിലെ സീനിയർ സൂപ്പർവൈസറാണെന്നാണ് ബിസ്വാൾ യുവാവിനെ വിശ്വസിപ്പിച്ചത്. സ്റ്റേഡിയത്തിന്റെ 10ാം നമ്പർ ഗേറ്റിന് സമീപം വരാൻ ആവശ്യപ്പെടുകയും മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റ് കൈമാറുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. വിശ്വാസം നേടിയെടുക്കാൻ ഒരു ഇ മെയിലും തട്ടിപ്പുകാരൻ യുവാിനു അയച്ചു.
ആദ്യം 3,700 രൂപ നിരക്കിൽ രണ്ട് ടിക്കറ്റുകൾ വാങ്ങാനാണ് യുവാവ് സമ്മതിച്ചത്. എന്നാൽ പിന്നീട് സെക്യൂരിറ്റി ഡിപ്പോസിറ്റ്, ഐഡി കാർഡ്, ഫുഡ് കൂപ്പൺ എന്നിങ്ങനെ പല കാരണങ്ങൾ പറഞ്ഞ് ബിസ്വാൾ കൂടുതൽ പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. തന്റെ പക്കലുണ്ടായിരുന്ന പണം തീർന്നപ്പോൾ അമ്മയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചും യുവാവ് പണം കൈമാറി. ഇത്തരത്തിൽ പല തവണകളായി ആകെ 1.46 ലക്ഷം രൂപയാണ് യുവാവിന് നഷ്ടമായതെന്നാണ് വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates