അഹമ്മദാബാദ്: ഐപിഎൽ മത്സരത്തിനു ശേഷം മാലിന്യങ്ങൾ ശേഖരിച്ച് ഡഗൗട്ട് വൃത്തിയാക്കുന്ന ഗുജറാത്ത് ടൈറ്റൻസ് ബാറ്റിങ് പരിശീലകനും ഇതിഹാസ ഓസ്ട്രേലിയൻ ഓപ്പണറുമായ മാത്യു ഹെയ്ഡന്റെ വിഡിയോ വൈറൽ. മത്സരം കഴിഞ്ഞ താരങ്ങളെല്ലാം ഡ്രസിങ് റൂമിലേക്ക് പോയപ്പോഴാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഡഗൗട്ടിലുള്ള മാലിന്യങ്ങളെല്ലാം നീക്കാൻ ഹെയ്ഡൻ രംഗത്തിറങ്ങിയത്.
വെള്ളക്കുപ്പികളും മറ്റ് വസ്തുക്കളുമെല്ലാം ശേഖരിച്ച് കവറിലിടുന്ന ഹെയ്ഡനെ ദൃശ്യങ്ങളിൽ കാണാം. ഗ്രൗണ്ടിനോടുള്ള ബഹുമാനം കാരണമാണ് താൻ ഇങ്ങനെ വൃത്തിയാക്കുന്നതെന്നു അദ്ദേഹം പറയുന്നുണ്ട്.
അദ്ദേഹത്തിന്റെ പ്രവൃത്തിയെ ആരാധകർ വലിയ കൈയടികളോടെയാണ് സ്വീകരിച്ചത്. ഹെയ്ഡന്റെ പൗര ബോധത്തെ ആരാധകർ പ്രശംസിച്ചു. കളത്തിനകത്തും പുറത്തും ഇതിഹാസമെന്നായിരുന്നു ചിലരുടെ കമന്റ്. നമ്മൾ അദ്ദേഹത്തിൽ ഒരുപാട് പഠിക്കാനുണ്ടെന്നും ചില ആരാധകർ കമന്റ് ചെയ്തു.
ആദ്യ മത്സരത്തിൽ ഗുജറാത്ത് തോൽവി വഴങ്ങിയിരുന്നു. പഞ്ചാബ് കിങ്സാണ് മുൻ ചാംപ്യൻമാരെ വീഴ്ത്തിയത്. ജയപ്രതീക്ഷയുണ്ടായിരുന്ന ഗുജറാത്തിനെ കൂപ്പർ കോണോലിയുടെ ബാറ്റിങാണ് വെട്ടിലാക്കിയത്. ഒരറ്റത്ത് അർധ സെഞ്ച്വറിയുമായി താരം പൊരുതി നിന്നതോടെ ഗുജറാത്തിന്റെ വിജയ മോഹങ്ങൾ പൊലിഞ്ഞു.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തിൽ 162 റൺസാണ് എടുത്തത്. പഞ്ചാബ് 19.1 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
44 പന്തുകൾ നേരിട്ട് ഓസ്ട്രേലിയൻ താരമായ കോണോലി 72 റൺസ് അടിച്ചെടുത്താണ് ടീമിനെ ജയത്തിലെത്തിച്ചത്. കളിയിലെ താരമായതും ഓസീസ് താരം തന്നെ. ശനിയാഴ്ച രാജസ്ഥാൻ റോയൽസിനെതിരെയാണ് ഗുജറാത്തിന്റെ സീസണിലെ രണ്ടാം പോരാട്ടം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates