ലഖ്നൗ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ എറിഞ്ഞൊതുക്കി ലഖ്നൗ സൂപ്പർ ജയന്റ്‌സ്. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് മാത്രമാണ് രാജസ്ഥാന് അടിച്ചെടുക്കാൻ കഴിഞ്ഞത്. 43 റൺസുമായി പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറർ. മുഹമ്മദ് ഷമിയുടെ നേതൃത്വത്തിലുള്ള ലഖ്നൗവിന്റെ പേസ് ബൗളിങ് നിരയാണ് രാജസ്ഥാൻ ബാറ്റിങ് നിരയെ ചുരുട്ടിക്കെട്ടിയത്.
വൈഭവ് സൂര്യവംശി എട്ട് റൺസും യശസ്വി ജയ്‌സ്വാൾ 22 റൺസും നേടി തുടക്കത്തിലേ പുറത്തായത് ടീമിന് കനത്ത തിരിച്ചടിയായി. മൂന്നാമനായി കളത്തിലിറങ്ങിയ ധ്രുവ് ജുറേല്‍ പൂജ്യത്തിനും പുറത്തായി. മുഹമ്മദ് ഷമിയുടെ പന്തിൽ ഋഷഭ് പന്തിന് ക്യാച്ച് നൽകിയാണ് ധ്രുവ് പുറത്തായത്. തൊട്ടു പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ റിയാന്‍ പരാഗിന് 20 റൺസും ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ക്ക് 22 റൺസും നേടാനേ കഴിഞ്ഞുള്ളൂ. പിന്നാലെ ഡൊണോവൻ ഫെരേര 19 പന്തിൽ 20 റൺസ് എടുത്തു പുറത്തായതോടെ ടീം സമ്മർദ്ദത്തിലായി.
ഒടുവിൽ രവീന്ദ്ര ജഡേജയെ കൂട്ട് പിടിച്ച് ശിവം ദുബെ നടത്തിയ ചെറുത്ത് നിൽപ്പാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. ലഖ്നൗവിന് വേണ്ടി മികച്ച പ്രകടനമാണ് ബൗളർമാർ പുറത്തെടുത്തത്. പ്രിന്‍സ് യാദവ്, മണിമാരന്‍ സിദ്ധാര്‍ഥ്, മുഹമ്മദ് ഷമി, മൊഹ്‌സിന്‍ ഖാന്‍ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.