സെന്റ്‌ജോര്‍ജ്‌സ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ ത്രില്ലര്‍ ജയം പിടിച്ച് ഇംഗ്ലണ്ടിന്റെ തിരിച്ചു വരവ്. കൂറ്റന്‍ സ്‌കോറുകള്‍ പിറന്ന പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചു കൂട്ടിയത് 222 റണ്‍സ്.
അതേ നാണയത്തില്‍ തിരിച്ചടിച്ച ഇംഗ്ലണ്ട് ഒരു പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 226 റണ്‍സ് അടിച്ചെടുത്താണ് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-1 എന്ന നിലയില്‍. ആദ്യ രണ്ട് മത്സരങ്ങളും വിന്‍ഡീസ് ജയിച്ചിരുന്നു. പരമ്പരയിലേക്ക് തിരിച്ചു വരാന്‍ ഇംഗ്ലണ്ടിനു ജയം അനിവാര്യമായിരുന്നു.
ഹാരി ബ്രൂക്കിന്റെ നിര്‍ണായക ബാറ്റിങാണ് ഇംഗ്ലണ്ടിനു ജയം ഒരുക്കിയത്. താരം വെറും ഏഴ് പന്തില്‍ വാരിയത് 31 റണ്‍സ്. നാല് സിക്‌സും ഒരു ഫോറും സഹിതമായിരുന്നു താരത്തിന്റെ ബാറ്റിങ്. അവസാന ഓവറിലെ അഞ്ച് പന്തിൽ ബ്രൂക് വാരിയത് 24 റൺസ്!
അവസാന ഓവറില്‍ ഇംഗ്ലണ്ടിനു ജയിക്കാന്‍ ആറ് പന്തില്‍ 21 റണ്‍സ് വേണമായിരുന്നു. ആന്ദ്ര റസ്സല്‍ എറിഞ്ഞ ഈ ഓവറിലെ ആദ്യ പന്ത് ഫോര്‍, രണ്ട്, മൂന്ന് പന്തുകള്‍ സിക്‌സുകള്‍ തൂക്കി. നാലാം പന്തില്‍ രണ്ട് റണ്‍സ്. രണ്ട് പന്തുകള്‍ ശേഷിക്കെ ഇംഗ്ലണ്ടിനു ജയിക്കാന്‍ മൂന്ന് റണ്‍സ്. അഞ്ചാം പന്തിലും ബ്രൂക് സിക്‌സര്‍ തൂക്കിയതോടെ ഒരു പന്ത് ബാക്കി നില്‍ക്കെ അവര്‍ ജയം പിടിച്ചു.
കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍ ഫില്‍ സാള്‍ട്ട് സെഞ്ച്വറിയുമായി തിളങ്ങി. താരം 56 പന്തില്‍ 109 റണ്‍സെടുത്തു പുറത്താകാതെ നിന്നു. താരം ഒന്‍പത് സിക്‌സുകളും നാല് ഫോറും പറത്തി. ക്യാപ്റ്റന്‍ ജോസ് ബട്‌ലറും തിളങ്ങി. ബട്‌ലര്‍ 51 റണ്‍സെടുത്തു. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 115 റണ്‍സെടുത്താണ് പിരിഞ്ഞത്.
വില്‍ ജാക്‌സ് (1) പരാജയമായെങ്കിലും ലിയാം ലിവിങ്സ്റ്റന്‍ 18 പന്തില്‍ 30 റണ്‍സെടുത്തു. പിന്നീടാണ് സാള്‍ട്ടിനെ സാക്ഷിയാക്കി ബ്രൂകിന്റെ വെടിക്കെട്ട്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനായി നിക്കോളാസ് പുരാന്‍ തിളങ്ങി. 45 പന്തില്‍ 82 റണ്‍സാണ് താരം അടിച്ചത്. ആറ് വീതം സിക്‌സും ഫോറും ഇന്നിങ്‌സിലുണ്ടായി. ഷായ് ഹോപ് (19 പന്തില്‍ 26), ക്യാപ്റ്റന്‍ റോവ്മന്‍ പവല്‍ (21 പന്തില്‍ 39), ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡ് (17 പന്തില്‍ 29), ജാസന്‍ ഹോള്‍ഡര്‍ (അഞ്ച് പന്തില്‍ 18) എന്നിവരും തിളങ്ങി. ഹോള്‍ഡര്‍ക്കൊപ്പം ആന്ദ്രെ റസ്സല്‍ (8) പുറത്താകാതെ നിന്നു.
ഇംഗ്ലണ്ടിനായി ആദില്‍ റഷീദ്, സാം കറന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. മൊയീന്‍ അലി, റീസ് ടോപ്ലി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates