ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് കോവിഷീൽഡ് വാക്സിൻ മാത്രം സ്വീകരിച്ചാൽ മതിയെന്ന് നിർദേശം നൽകിയതായി സൂചന. ഐപിഎൽ റദ്ദാക്കിയതോടെ ബയോ ബബിളിന് പുറത്താണ് കളിക്കാർ ഇപ്പോൾ. അതിനാൽ അവരവരുടെ നാട്ടിൽ വെച്ച് കോവിഷീൽഡ് വാക്സിൻ സ്വീകരിക്കാൻ ബിസിസിഐ നിർദേശം നൽകിയതായാണ് സൂചന.
ഇപ്പോൾ ആദ്യ ഡോസ് സ്വീകരിച്ച് കഴിഞ്ഞതിന് ശേഷം ഇംഗ്ലണ്ടിലേക്ക് പറക്കുന്നതിനാൽ ഇന്ത്യയിൽ വെച്ച് രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ കളിക്കാർക്ക് കഴിയാതെ വരും. ഈ സാഹചര്യത്തിൽ കോവീഷീൽഡ് ആണ് എടുക്കുന്നത് എങ്കിൽ ഇംഗ്ലണ്ടിൽ വെച്ച് കളിക്കാർക്ക് തങ്ങളുടെ രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്. അസ്ട്രസെനക വാക്സിൻ യുകെ പ്രൊഡക്ട് ആയതിനാലാണ് ഇത്.
ഐപിഎല്ലിന്റെ സമയം കളിക്കാർക്ക് കോവിഡ് വാക്സിൻ നൽകുമെന്നാണ് ബിസിസിഐ വ്യക്തമാക്കിയത്. എന്നാൽ കോവിഡ് കേസുകളെ തുടർന്ന് ഐപിഎൽ റദ്ദാക്കിയതോടെ കളിക്കാർ അവരവരുടെ നാട്ടിൽ നിന്ന് വാക്സിൻ സ്വീകരിക്കണം. കളിക്കാർക്ക് വാക്സിൻ നൽകുന്നതിനെ കുറിച്ച് ചോദ്യം ഉയർന്നപ്പോൾ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയിൽ നിന്ന് ഉയർന്ന പ്രതികരണവും ഇങ്ങനെ ആയിരുന്നു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായാണ് ഇന്ത്യൻ സംഘം ഈ മാസം യുകെയിലേക്ക് തിരിക്കുന്നത്. പിന്നാലെ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയും ഇന്ത്യ ഇവിടെ കളിക്കും. എന്നാൽ കളിക്കാർക്ക് വാക്സിൻ എടുക്കുന്നത് സംബന്ധിച്ച് ബിസിസിഐയിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. കഴിഞ്ഞ ദിവസം ശിഖർ ധവാൻ വാക്സിൻ സ്വീകരിച്ചിരുന്നു. എന്നാൽ ധവാൻ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഭാഗമല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates