senegal vs morocco AFCON 2025 x
Sports

വിവാദം, നാടകീയത, ഗ്രൗണ്ടിൽ നിന്ന് ഇറങ്ങിപ്പോക്ക്! മൊറോക്കോയെ വീഴ്ത്തി ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കിരീടം പിടിച്ചെടുത്ത് സെനഗല്‍

ഫൈനലില്‍ 1-0ത്തിനാണ് സെനഗല്‍ വിജയിച്ചത്

സമകാലിക മലയാളം ഡെസ്ക്

റാബാറ്റ്: ആതിഥേയരായ മൊറോക്കോയെ വീഴ്ത്തി സെനഗല്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി. ആവേശവും നാടകീയതയും വിവാദവും ബഹിഷ്‌കരണവും എല്ലാം കണ്ട ഒരു ഫൈനല്‍ പോരാട്ടത്തിനൊടുവിലാണ് സെനഗലിന്റെ കിരീടധാരണം. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് സെനഗല്‍ ജയവും കിരീടം പിടിച്ചെടുത്തത്. സെനഗല്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ രണ്ടാം നേഷന്‍സ് കപ്പ് കിരീടമാണിത്. നേരത്തെ 2021ലാണ് അവര്‍ ആദ്യമായി കിരീടം സ്വന്തമാക്കിയത്.

ഫൈനലിലെ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍ നേടിയില്ല. മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. 94ാം മിനിറ്റില്‍ വിയാറല്‍ മധ്യനിര താരം പാപ് ഗെയ് നേടിയ നിര്‍ണായക ഗോളാണ് സെനഗലിന്റെ ചാംപ്യന്‍പട്ടം നിര്‍ണയിച്ചത്.

പെനാല്‍റ്റി വിവാദം, ബഹിഷ്‌കരണം

മത്സരം ഇഞ്ച്വറി സമയത്തേക്ക് കടന്നപ്പോഴാണ് വിവാദങ്ങളുടെ തുടക്കം. മൊറോക്കോ താരവും റയല്‍ മാഡ്രിഡ് മുന്നേറ്റക്കാരനുമായ ബ്രഹിം ഡിയാസിനെ മൊറോക്കോ താരം എല്‍ഹാജി ദിയോഫ് ബോക്‌സില്‍ ഫൗള്‍ ചെയ്തതിനു റഫറി ജീന്‍ ജാക്വസ് എന്‍ഡല പെനാല്‍റ്റി വിധിക്കുന്നു. വാര്‍ പരിശോധയില്‍ ഈ പെനാല്‍റ്റി അനുവദിക്കപ്പെടുകയും ചെയ്തു. ഈ സമയത്ത് മത്സരം ഗോള്‍രഹിത സമനിലയിലായിരുന്നു.

ഈ പെനാല്‍റ്റി വിവാദത്തിനു മുന്‍പ് നിശ്ചിത സമയത്ത് മത്സരം പുരോഗമിക്കുന്നതിനിടെ സെനഗലിനു റഫറി പെനാല്‍റ്റി നിഷേധിച്ചിരുന്നു. സെനഗല്‍ പരിശീലകന്‍ പാപ് തയേവ് പരസ്യമായി ഇതില്‍ പ്രതിഷേധിക്കുകയുമുണ്ടായി. എന്നാല്‍ ഇഞ്ച്വറി സമയത്ത് മൊറോക്കോയ്ക്ക് പെനാല്‍റ്റി അനുവദിച്ചതോടെ അദ്ദേഹം പ്രകോപിതനായി. ഇതോടെ കോച്ച് സെനഗല്‍ ടീമിനോട് കളി മതിയാക്കി തിരികെ കയറാന്‍ ആവശ്യപ്പെട്ടു. ഇതോടെ കളി നിര്‍ത്തിവച്ചു.

എന്നാല്‍ മുന്‍ ലിവര്‍പൂള്‍ താരവും സെന​ഗലിന്റെ സൂപ്പര്‍ വിങറുമായ സാദിയോ മാനേ മൈതാനത്തു തന്നെ തുടര്‍ന്നു. സഹ താരങ്ങളോടു കളി തുടരാനും ആവശ്യപ്പെടുന്നുണ്ടായിരുന്നു.

ഒടുവില്‍ 17 മിനിറ്റുകള്‍ക്കു ശേഷം മത്സരം പുനരാരംഭിച്ചു. മൊറോക്കോയ്ക്കായി കിക്കെടുത്തത് റയല്‍ മാഡ്രിഡ് ഫോര്‍വേഡും ഈ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററുമായ ഡിയാസ് തന്നെ. എന്നാല്‍ താരം എടുത്ത പനേങ്ക കിക്ക് സെനഗല്‍ ഗോള്‍ കീപ്പര്‍ എഡ്വേഡ് മെന്‍ഡി തടുത്തിട്ടത് നിര്‍ണായകമായി. തൊട്ടുപിന്നാലെ റഫറി ലോങ് വിസില്‍ മുഴക്കിയതോടെ നിശ്ചിത സമയം അവസാനിച്ചു. പിന്നീട് എക്‌സ്ട്രാ ടൈമിലേക്ക് മത്സരം നീണ്ടപ്പോഴാണ് സെനഗല്‍ നിര്‍ണായക ഗോള്‍ നേടി കിരീടം പിടിച്ചെടുത്തത്.

ഫൈനലില്‍ നിര്‍ണായക പെനാല്‍റ്റി നഷ്ടപ്പെടുത്തിയ ഡിയാസ് ഈ ടൂര്‍ണമെന്റില്‍ 5 ഗോളുകളുമായി മൊറോക്കോയെ ഫൈനലിലെത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച താരമാണ്. എന്നാല്‍ ഫൈനലില്‍ ഉറപ്പായ കിരീടം നഷ്ടപ്പെടുത്തുന്നതിനും താരം കാരണക്കാരനായി. ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് ഡിയസിനാണ്.

senegal vs morocco AFCON 2025 Senegal were crowned champions of Africa for the second time in their history

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യത്തെ എന്തിന് എതിര്‍ക്കണം? എന്നോട് പിണങ്ങി നിന്നത് ഒന്‍പതു വര്‍ഷം'

കേന്ദ്രത്തിന് മറുപടി; സ്വന്തമായി ദേശീയ പുസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് സ്റ്റാലിന്‍, മലയാളം ഉള്‍പ്പെടെ ഏഴ് ഭാഷകളില്‍ പുരസ്‌കാരം

പഴയ തലമുറ റിട്ടയര്‍ ചെയ്യണം, പുതുതലമുറ ഉത്തരവാദിത്തം ഏറ്റെടുക്കണം: നിതിന്‍ ഗഡ്കരി

കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 600 പോയിന്റ് ഇടിഞ്ഞു; രൂപയ്ക്ക് നേട്ടം, അറിയാം കാരണങ്ങള്‍

'രക്തദാനം ചെയ്തിട്ട് പോയ ആളാണ്, സ്ത്രീകളെ കാണുമ്പോള്‍ പരമാവധി വിട്ട് നടന്നാല്‍ അവനവനു കൊള്ളാം'; യുവാവിന്റെ ആത്മഹത്യയില്‍ സന്തോഷ് പണ്ഡിറ്റ്

SCROLL FOR NEXT