ഇസ്ലാമബാദ്: ടി20 ലോകകപ്പിൽ സെമി കാണാതെ പുറത്തായതിനു പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ പിഴ ശിക്ഷ. പാക് ക്രിക്കറ്റ് ബോർഡാണ് പിഴ ചുമത്തിയത്. മോശം പ്രകടനത്തിന്റെ പേരിൽ ടീം അംഗങ്ങളിൽ നിന്നു ക്രിക്കറ്റ് ബോർഡ് 50 ലക്ഷം രൂപയാണ് പിഴ ഈടാക്കാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്.
പിഴയ്ക്കൊപ്പം പാക് താരങ്ങളുടെ വേതനം വെട്ടിച്ചുരുക്കുന്നതടക്കമുള്ള നടപടികൾ വരുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം പിസിബി നിഷേധിച്ചു. ലോകകപ്പിൽ ഇന്ത്യക്കെതിരായ പോരാട്ടം ദയനീയമായി പാകിസ്ഥാൻ പരാജയപ്പെട്ടിരുന്നു. ഈ തോൽവിയും ടീമിനെതിരെ കടുത്ത വിമർശനമാണ് ഉയർത്തി വിട്ടത്.
അഫ്രീദി പറയുന്നത്
അതേസമയം പിസിബിയുടെ ശിക്ഷ കുറഞ്ഞു പോയെന്നാണ് മുൻ പാകിസ്ഥാൻ ക്യാപ്റ്റനും ഇതിഹാസവുമായ ഷഹീദ് അഫ്രീദിയുടെ അഭിപ്രായം. പാക് താരങ്ങളുടെ പക്കൽ നിന്നു പിഴയായി 50 ലക്ഷം വാങ്ങിയതു കൊണ്ട് എന്താകാൻ എന്നാണ് അഫ്രീദി ചോദിക്കുന്നത്. ഈ ശിക്ഷ പോരെന്നും ഇതുകൊണ്ടൊന്നും താരങ്ങൾ പഠിക്കാൻ പോകുന്നില്ലെന്നും അഫ്രീദി പറയുന്നു.
'എനിക്ക് മനസിലാകുന്നില്ല. ഇത് എന്തുതരം ശിക്ഷയാണ്. ഇതുകൊണ്ടൊന്നും താരങ്ങൾ പഠിക്കാൻ പോകുന്നില്ല. ഇടുങ്ങിയ ചിന്താഗതി ഉള്ളവരാണ് ഈ നടപടിയൊക്കെ എടുക്കുന്നത്. 50 ലക്ഷം രൂപ കൊണ്ട് എന്താകാനാണ്. ഇതൊരു ശിക്ഷയായി എങ്ങനെയാണ് കണക്കാക്കുക.'
'കടുത്ത ശിക്ഷ കൊടുക്കണം. ടൂർണമെന്റിൽ തിളങ്ങാത്ത എല്ലാ താരങ്ങളേയും ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ പറഞ്ഞുവിടണം. തീർത്തു മോശം പ്രകടനം നടത്തിയവരെ രണ്ട് വർഷത്തേക്ക് ദേശീയ ടീമിന്റെ പരിസരത്തേക്ക് അടുപ്പിക്കരുത്'- അഫ്രീദി തുറന്നടിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates