കംപാല: ബംഗ്ലാദേശിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് ടി20 ലോകകപ്പില്‍ നിന്നു പാകിസ്ഥാന്‍ പിന്‍മാറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ അന്തരീക്ഷത്തില്‍ നില്‍ക്കെ രസകരമായ കുറിപ്പുകളുമായി ആദ്യം ഐസ്‌ലന്‍ഡ് ക്രിക്കറ്റ് ടീം രംഗത്തെത്തിയിരുന്നു. പിന്നാലെയിതാ ക്രിക്കറ്റ് ഉഗാണ്ടയും രംഗത്ത്. ഐസിസിക്കുള്ള തുറന്ന കത്തിന്റെ രീതിയിലാണ് ഉഗാണ്ടയും കുറിപ്പ് പങ്കിട്ടത്.
കഴിഞ്ഞ ദിവസമാണ് ഐസ്‌ലന്‍ഡ് ക്രിക്കറ്റ് ടീം പാകിസ്ഥാനെ ട്രോളി രംഗത്തെത്തിയത്. പിന്നാലെയാണ് ഉഗാണ്ടയുടെ മറുപടിയും വന്നത്. ഐസ്‌ലന്‍ഡ് ക്രിക്കറ്റ് ടീം ഐസിസിക്ക് തുറന്ന കത്തെന്ന രീതിയില്‍ സമൂഹ മാധ്യമത്തില്‍ കുറിപ്പ് പങ്കിട്ടിരുന്നു. ഈ കുറിപ്പില്‍ ഉഗാണ്ടയ്ക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. ഇതിനു മറുപടിയയാണ് ക്രിക്കറ്റ് ഉഗാണ്ട നല്‍കിയിരിക്കുന്നത്. പാകിസ്ഥാനുള്ള പരോക്ഷ ട്രോള്‍ കൂടിയാണ് ഈ കുറിപ്പ്.
ലോകകപ്പില്‍ പാകിസ്ഥാന്‍ പങ്കെടുക്കുന്നില്ലെങ്കില്‍ വേഗം പറയണമെന്നും തങ്ങള്‍ പറക്കാന്‍ ഒരുക്കമാണെന്നും പറഞ്ഞായിരുന്നു പാക് ടീമിനുള്ള ഐസ്‌ലന്‍ഡിന്റെ ട്രോള്‍. പിന്നാലെയാണ് ഐസിസിക്കുള്ള കുറിപ്പും ഐസ്‌ലന്‍ഡ് പോസ്റ്റ് ചെയ്തത്. പാകിസ്ഥാനു പകരം തങ്ങള്‍ ലോകകപ്പ് കളിക്കാന്‍ തയ്യാറാണെന്നും പക്ഷേ ടീമിലെ താരങ്ങള്‍ പ്രൊഫഷണല്‍ അല്ലാത്തതിന്റെ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ തങ്ങള്‍ പങ്കെടുക്കുന്നില്ലെന്നുമായിരുന്നു ഐസ്‌ലന്‍ഡ് ക്രിക്കറ്റിന്റെ കുറിപ്പ്. ഈ കുറിപ്പിലാണ് ഉഗാണ്ടയ്ക്ക് ആശംസകള്‍ നേര്‍ന്നത്.
'പ്രിയ ഐസിസി, ടി20 ലോകകപ്പ് കളിക്കാന്‍ സീറ്റുണ്ടെങ്കില്‍ ഉഗാണ്ട തയ്യാറാണ്. പാഡുകളടക്കം പായ്ക്ക് ചെയ്തിട്ടുമുണ്ട്. പാസ്‌പോര്‍ട്ടുകള്‍ ചൂടോടെ തന്നെ (ഐസ് അല്ല) കൈയിലുണ്ട്. ഓവനുകള്‍ ഓഫാക്കേണ്ടതില്ല. കപ്പലുകള്‍ യു ടേണും ചെയ്യേണ്ടതില്ല. ചൂട്, ശബ്ദ കോലാഹലങ്ങള്‍, സമ്മര്‍ദ്ദം? എല്ലാം അതിജീവിക്കാന്‍ കരുത്തുള്ള ക്രിക്കറ്റ് കിറ്റ് തന്നെ ഞങ്ങള്‍ കൊണ്ടു വരും'- എന്നാണ് ഐസ്‌ലന്‍ഡിനുള്ള മറുപടിയായി ക്രിക്കറ്റ് ഉഗാണ്ട പങ്കിട്ട കുറിപ്പ്.
ഐസ്‌ലന്‍ഡ് ആദ്യം പോസ്റ്റ് ചെയ്ത കുറിപ്പ്
'ലോകകപ്പിലെ പങ്കാളിത്തം സംബന്ധിച്ച് പാകിസ്ഥാന്‍ എത്രയും വേഗം തീരുമാനെടുക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഫെബ്രുവരി 2നു അവര്‍ പിന്‍മാറിയാല്‍ ഉടന്‍ പറക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്. എന്നാല്‍ ഫെബ്രുവരി ഏഴിനു കൊളംബോയില്‍ എത്താനുള്ള വിമാന ഷെഡ്യൂളുകള്‍ കാരണം ഏകോപനം ഒരു പേടിസ്വപ്നമാണ്. ഞങ്ങളുടെ ഓപ്പണിങ് ബാറ്റ് ഉറങ്ങിയിട്ടില്ല!'.
ഞങ്ങളുടെ ക്യാപ്റ്റന് ബേക്കറിയില്‍ ജോലിക്ക് പോകണം
സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ ഐസിസിക്ക് തുറന്ന കത്തെന്ന രീതിയില്‍ പോസ്റ്റ് ചെയ്ത അവരുടെ മറ്റൊരു കുറിപ്പും ശ്രദ്ധേയമായി. പാകിസ്ഥാനു പകരം ടി20 ലോകകപ്പില്‍ പങ്കെടുക്കാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നു ഖേദപൂര്‍വം അറിയിക്കട്ടെ എന്നു തുടങ്ങുന്നതാണ് കുറിപ്പ്. ടീമിലുള്ള പല താരങ്ങളും പ്രൊഫഷണല്‍ ക്രിക്കറ്റര്‍മാരല്ലെന്നും അവര്‍ മറ്റ് പല ജോലികള്‍ ചെയ്യുന്നവരാണെന്നും കുറിപ്പിലുണ്ട്. അതുകൊണ്ടു തന്നെ ചുരുങ്ങിയ സമയത്തിനുള്ള പ്രൊഫഷണലായി തയ്യാറെടുക്കുന്നതിനു പരിമിതികളുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു.
'ജീവിതത്തിന്റെ നാനാതുറകളിലുള്ളവരാണ് തങ്ങളുടെ താരങ്ങള്‍. ജോലി ഉപേക്ഷിച്ച് ലോകമെമ്പാടും പറക്കാന്‍ അവര്‍ക്ക് സാധിക്കില്ല. ബേക്കറി ജീവനക്കാരനായ ഐസ്‌ലന്‍ഡ് ക്യാപ്റ്റനു ഓവന്‍ വൃത്തിയാക്കേണ്ടതുണ്ട്. ടീമിലെ കപ്പല്‍ ക്യാപ്റ്റനു കപ്പലോടിക്കാന്‍ പോകണം. ബാങ്കര്‍മാര്‍ പാപ്പരായാല്‍ മാത്രമേ അവര്‍ക്ക് ക്രിക്കറ്റിലേക്ക് പൂര്‍ണ ശ്രദ്ധ നല്‍കാന്‍ സാധിക്കു. അമച്വര്‍ ക്രിക്കറ്റിലെ ചില കഠിനമായ യാഥാര്‍ഥ്യങ്ങളാണ് ഇതെല്ലാം.'
'ലോകത്തെ ഏറ്റവും സമാധാനുള്ള രാജ്യമാണ് ഞങ്ങളുടേത്. കാര്യം ശരിതന്നെ. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ ഞങ്ങള്‍ക്കൊരു സൈന്യം തന്നെയുണ്ട്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള 14ാം ക്രിക്കറ്റ് ബോര്‍ഡാണ് ഞങ്ങള്‍. ഞങ്ങള്‍ ലോകകപ്പ് കളിക്കുന്നില്ലെന്ന വാര്‍ത്ത ആരാധകരെ ശരിക്കും നിരാശലാക്കും. ഞങ്ങളുടെ നഷ്ടം ഉഗാണ്ടയ്ക്ക് നേട്ടമായിരിക്കും. അവര്‍ക്ക് ആശംസകള്‍ നേരുന്നു.'
ഐസ്ലന്‍ഡ് ക്രിക്കറ്റ് നേരിടുന്ന അവസ്ഥ കൂടി അവര്‍ പരോക്ഷമായി കുറിപ്പില്‍ പറയുന്നുണ്ട്. ഭാവിയെക്കുറിച്ചുള്ള പ്രത്യാശ പങ്കിട്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates