അഹമ്മദാബാദ്: ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഡബിള്‍ സൂപ്പര്‍ ഓവര്‍ പോരാട്ടം പൊരുതി തോറ്റ അഫ്ഗാനിസ്ഥാന് മറ്റൊരു തിരിച്ചടി കൂടി. വെറ്ററന്‍ താരം മുഹമ്മദ് നബിക്ക് പിഴ ശിക്ഷ. മത്സരത്തിനിടെ അമ്പയറോടു തര്‍ക്കിച്ചതിനാണ് ഐസിസി ചട്ടലംഘനം കാണിച്ച് പിഴ ചുമത്തിയത്.
മാച്ച് ഫീസിന്റെ 15 ശതമാനം പിഴയാണ് നബിക്കെതിരെ ചുമത്തിയത്. അഫ്ഗാനിസ്ഥാന്‍ ബാറ്റിങിന്റെ 14ാം ഓവറിലാണ് സംഭവം. ദക്ഷിണാഫ്രിക്ക താരം ലുന്‍ഗി എന്‍ഗിഡി കൈയില്‍ ധരിച്ചിരുന്ന റിസ്റ്റ് ബാന്‍ഡിനെച്ചൊല്ലിയാണ് നബി അംപയറുമായി തര്‍ക്കിച്ചത്. എൻഗിഡി ധരിച്ച റിസ്റ്റ് ബാൻഡ് കാരണം തനിക്ക് പന്ത് കാണാൻ സാധിക്കുന്നില്ലെന്നായിരുന്നു നബി വാദിച്ചത്. വെറ്ററന്‍ താരം ദീര്‍ഘ നേരം അംപയറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു.
അന്താരാഷ്ട്ര പോരാട്ടത്തില്‍ അംപയറുടെ നിര്‍ദ്ദേശം അനുസരിക്കാന്‍ നബി തയ്യറായില്ലെന്നും ഇത് ഐസിസി കോഡ് ഓഫ് കണ്ടക്ട് അര്‍ട്ടിക്കിള്‍ 2.4ന്റെ ലംഘനമാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ. പിഴയ്‌ക്കൊപ്പം ഡീമെറിറ്റ് പോയിന്റും ചേര്‍ത്തിട്ടുണ്ട്.
നബി കുറ്റം സമ്മതിച്ചിട്ടുണ്ട്. ശിക്ഷയും താരം അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ വിഷയത്തില്‍ താരത്തിന്റെ വാദം കേള്‍ക്കേണ്ടതില്ലെന്നും മാച്ച് ഓഫീഷ്യല്‍സ് വ്യക്തമാക്കി.
ടി20 ലോകകപ്പില്‍ ആദ്യമായി അരങ്ങേറിയ ഇരട്ട സൂപ്പര്‍ ഓവര്‍ പോരാട്ടത്തിലാണ് അഫ്ഗാന്‍ തോല്‍വി വഴങ്ങിയത് നിശ്ചിത സമയത്തും ആദ്യ സൂപ്പര്‍ ഓവറിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം എത്തിയതിനെത്തുടര്‍ന്ന് നടന്ന രണ്ടാം സൂപ്പര്‍ ഓവറിലാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates