ന്യൂഡൽഹി: ഐപിഎല്ലിന് വേദിയൊരുക്കുന്നതിനായി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര വെട്ടിച്ചുരുക്കിയേക്കുമെന്ന് സൂചന. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടിൽ ഇന്ത്യ കളിക്കുന്നത്.
ജൂണിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. ഇതിന് ശേഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത് ആഗസ്റ്റിലും. ഈ സാഹചര്യത്തിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായി ബിസിസിഐ ചർച്ചയാരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ക്രമീകരിച്ചാൽ ടി20 ലോകകപ്പിന് മുൻപ് ബിസിസിഐക്ക് ഐപിഎല്ലിലെ ബാക്കി മത്സരങ്ങൾ നടത്താം.
31 മത്സരങ്ങളാണ് പതിനാലാം ഐപിഎൽ സീസണിൽ ഇനി പൂർത്തിയാക്കാനുള്ളത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ക്രമീകരിക്കാൻ കഴിഞ്ഞാൽ ഐപിഎല്ലിന്റെ വേദിയും ഇംഗ്ലണ്ട് ആക്കിയേക്കും എന്നാണ് സൂചന. യുഎഇ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ഇംഗ്ലണ്ടിനെ കൂടാതെ ഐപിഎൽ വേദിയായി പരിഗണിക്കുന്നത്.
ഇംഗ്ലണ്ട് വേദിയാക്കുന്നതിലൂടെ ചെലവ് ഉയരുകയാണെങ്കിൽ യുഎഇക്കും ശ്രീലങ്കയ്ക്കുമായിരിക്കും പരിഗണന ലഭിക്കുക. ഐപിഎൽ മത്സരങ്ങൾ പുനരാരംഭിച്ചാൽ ഇംഗ്ലണ്ട് താരങ്ങൾക്ക് എത്താനായേക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഫ്യൂച്ചർ ടൂർ പ്രോഗ്രാമിലെ തിരക്ക് ചൂണ്ടിക്കാണിച്ചാണ് ഇത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates