Akhilesh Reddy x
Sports

'റൺസ് വിട്ടുകൊടുത്ത് പന്തെറിയണം'! ഒത്തുകളി, യുഎസ് ക്രിക്കറ്റ് താരം അഖിലേഷ് റെഡ്ഡിക്ക് 8 വർഷം വിലക്ക്

2025ൽ യുഎഇയിൽ നടന്ന അബുദാബി ടി10 മത്സരത്തിലാണ് വിവാദമായ മാച്ച് ഫിക്സിങ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ദുബൈ: യുഎസ്എയുടെ ഇന്ത്യൻ വംശജനായ ക്രിക്കറ്റ് താരം അഖിലേഷ് റെഡ്ഡിക്ക് 8 വർഷത്തെ വിലക്കേർപ്പെടുത്തി ഐസിസി. ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ടാണ് 26കാരനായ താരത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് ബോർഡ് വിലക്കിയത്. ഐസിസിയുടെ അഴിമതി വി​രുദ്ധ ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാവിധ പ്രവർത്തനങ്ങളിൽ നിന്നും താരത്തെ ഐസിസി വിലക്കി.

2025ൽ യുഎഇയിൽ നടന്ന അബുദാബി ടി10 ടൂർണമെന്റിനിടെയാണ് ഒത്തുകളി വിവാ​ദം പൊട്ടിപ്പുറപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് 2025 നവംബറിൽ താരത്തെ താത്കാലികമായി സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെ നടന്ന അന്വേഷണത്തിലാണ് താരത്തിന്റെ പങ്ക് വ്യക്തമായത്. ഇതോടെയാണ് 8 വർഷത്തെ വിലക്ക് ഏർപ്പെടുത്തിയത്. 2025 നവംബർ 21 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് വിലക്ക് കണക്കാക്കുക. യുഎസ്എയ്ക്കായി നാല് രാജ്യാന്തര ടി20 മത്സരങ്ങൾ കളിച്ച താരമാണ് അഖിലേഷ്. ഒരു വിക്കറ്റും നേടിയിട്ടുണ്ട്.

ഒത്തുകളിയുടെ നാൾവഴി

അബുദാബി ടി20 പോരാട്ടത്തിൽ അസ്പിൻ സ്റ്റാലിയൻസിന്റെ താരമാണ് അഖിലേഷ്. 2025 നവംബർ 19നു നടന്ന പോരാട്ടത്തിന് തൊട്ടുമുൻപ് പ്ലെയർ എ എന്നു വിശേഷിപ്പിക്കപ്പെട്ട സഹതാരത്തോട് റൺസ് വിട്ടുകൊടുത്ത് പന്തെറിയാൻ അഖിലേഷ് ആവശ്യപ്പെടുകയായിരുന്നു. ടീം മാനേജ്മെന്റിന്റെ നിർദ്ദേശമാണ് താൻ പറയുന്നതെന്നു വ്യക്തമാക്കിയാണ് അഖിലേഷ് സഹ താരത്തെ ഒത്തുകളിക്കാൻ പ്രേരിപ്പിച്ചത്.

എന്നാൽ സഹതാരം ഈ ആവശ്യം നിരസിക്കുകയും വിഷയം ഐസിസി അഴിമതി വിരുദ്ധ വിഭാ​ഗത്തെ അറിയിക്കുകയും ചെയ്തു. പിന്നാലെ അഖിലേഷിനെ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കി. അതിനിടെ അന്വേഷണത്തിനു മുന്നോടിയായി അഖിലേഷ് വാട്സ്ആപ്പ് ചാറ്റുകളും കോൾ ലോ​ഗുകളും ഡിലീറ്റ് ചെയ്തതായി അന്വേഷണ ഉദ്യോ​ഗസ്ഥർ കണ്ടെത്തി. ഡാറ്റ ക്ലിയർ ചെയ്യുന്നതിന്റെ ഭാ​ഗമായി താൻ ഫോണിൽ ഇത്തരത്തിൽ ഡിലീറ്റുകൾ ചെയ്യാറുണ്ടെന്നു അഖിലേഷ് അവകാശപ്പെട്ടു. അതേസമയം തെളിവുകൾ മനഃപൂർവം നശിപ്പിക്കാനാണ് താരം ശ്രമിച്ചതെന്നു ട്രൈബ്യൂണൽ നിരീക്ഷിച്ചു. മൂന്നം​ഗ ഐസിസി അഴിമതി വിരുദ്ധ ട്രൈബ്യൂണലാണ് കേസിൽ അന്തിമ വിധി പ്രസ്താവിച്ചത്.

എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിനു വേണ്ടി ടൂർണമെന്റിലെ അഴിമതി വിരുദ്ധ കാര്യങ്ങൾ നിരീക്ഷിച്ചിരുന്ന ഐസിസി മൂന്ന് കാര്യങ്ങളിൽ അഖിലേഷ് കുറ്റം ചെയ്തതായി കണ്ടെത്തി.

അബുദാബി ടി10 ടൂർണമെന്റിലെ മത്സര ഫലത്തേയോ, പുരോ​ഗതിയേയോ, നടത്തിപ്പിനേയോ നിയമവിരുദ്ധമായി സ്വാധീനിക്കാനോ ഒത്തുകളി നടത്താനോ ശ്രമിക്കുക, അല്ലെങ്കിൽ അതിനായുള്ള കരാറിലോ ശ്രമങ്ങളിലോ പങ്കാളിയാവുക. ഒത്തുകളിക്കാൻ മറ്റൊരു താരത്തെ പ്രേരിപ്പിക്കുക, പ്രലോഭിക്കുക, അല്ലെങ്കിൽ മനഃപൂർവം സഹായിക്കുക. അഴിമതി വിരു​ദ്ധ അന്വേഷണത്തിനു ആവശ്യമായ വിവരങ്ങളും മൊബൈൽ ഫോണിലെ സന്ദേശങ്ങളും ഡിലീറ്റ് ചെയ്ത് അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുക എന്നീ കാര്യങ്ങളിൽ താരം കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് വിലക്ക്.

USA cricketer Bodugum Akhilesh Reddy has been banned from all forms of cricket for eight years after being found guilty of breaching the International Cricket Council's (ICC) Anti-Corruption Code

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്തനംതിട്ടയില്‍ പെയ്തത് അഞ്ചിരിട്ടി മഴ; 533% അധികം; അറിയാം ജില്ല തിരിച്ചുള്ള കണക്കുകള്‍

ശക്തമായ മഴ: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പാക് താരങ്ങൾ ബാറ്റിങ് മറക്കുന്നു! 'മൈക്ക് സ്മിത്ത്' പഠിപ്പിക്കും

വീട്ടുജോലിക്കാരിയുമായി ഓം പുരിയ്ക്ക് ബന്ധം, അറിയുന്നത് വിവാഹത്തലേന്ന്; അബോര്‍ഷനായപ്പോള്‍ 25,000 രൂപ കൊടുത്തുവിട്ടു: സീമ കപൂര്‍

മഴക്കെടുതി: പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു, പുതുക്കിയ തീയതി അറിയാം