സിഡ്നി: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ് ലിയേയും കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസണിനേയും താരതമ്യപ്പെടുത്തി ബ്രെറ്റ് ലീ. യഥാസ്ഥിതികനായ ബോറടിപ്പിക്കാത്ത ക്യാപ്റ്റൻ എന്നാണ് വില്യംസണിനെ ലീ വിശേഷിപ്പിച്ചത്. ആക്രമണോത്സുകത നിറഞ്ഞ ക്യാപ്റ്റനാണ് കോഹ് ലിയെന്ന വിലയിരുത്തലിനൊപ്പം ലീ കൂടുകയും ചേരുന്നു.
രണ്ട് പേരുടേയും വ്യത്യസ്തതയുള്ള ക്യാപ്റ്റൻസിയാണ്. ബോറടിപ്പിക്കാത്ത വിധം യഥാസ്ഥിതീകനാണ് വില്യംസൺ. വില്യംസണിന്റെ ക്രിക്കറ്റ് ബുദ്ധി പകരംവയ്ക്കാനില്ലാത്തതാണ്. വില്യംസണിന്റെ ശാന്ത സ്വഭാവത്തെ ഞാൻ ആരാധിക്കുന്നു. അതിനാലാണ് വില്യംസൺ ബോറടിപ്പിക്കുന്ന ക്യാപ്റ്റനല്ലെന്ന് ഞാൻ പറയുന്നത്. യഥാസ്ഥിതീകനാണ്. എന്നാൽ ആക്രമിക്കേണ്ട സമയത്ത് വില്യംസൺ അതിന് തയ്യാറാവും. ആക്രമിക്കേണ്ട സമയമാണെന്ന് തനിക്ക് തോന്നുമ്പോഴേ വില്യംസൺ അതിന് മുതിരുകയുള്ളു. കാരണം അത്രയും ക്ഷമിച്ച് നിൽക്കാൻ വില്യംസണിന് കഴിയും. അത് വില്യംസണിനും ടീമിനും ഗുണം ചെയ്യുന്നുമുണ്ട്, ബ്രെറ്റ് ലീ പറഞ്ഞു.
മറുവശത്ത് കോഹ് ലിയെ നോക്കൂ. ആക്രമണോത്സുകത നിറച്ച ക്യാപ്റ്റൻസിയാണ് കോഹ് ലിയുടേത്. വില്യംസണിന്റെ ശൈലിയാണോ, കോഹ് ലിയുടെ ശൈലിയാണോ ശരി എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. എന്നാൽ ഇവരിൽ ആരുടെ ക്യാപ്റ്റൻസിയാണ് ജയിച്ചു കയറാൻ പോവുന്നത് എന്നത് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ കൗതുകങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് പേരും അതിശയിപ്പിക്കുന്ന ക്രിക്കറ്റ് തലച്ചോറുകൾക്ക് ഉടമയാണ്. അതിനാൽ ഇരുവരോടും എനിക്ക് ഏറെ ബഹുമാനമുണ്ട്. ആര് ആർക്ക് മുകളിൽ എത്തും എന്ന് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ലീ പറഞ്ഞു. ജൂൺ 18ന് സതാംപ്ടണിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ്. ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ സംഘം ഇപ്പോൾ ക്വാറന്റൈനിൽ കഴിയുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates