ന്യൂയോര്‍ക്ക്: യു.എസ് ഓപണ്‍ ടെന്നീസ് മത്സരത്തിനിടെ കോര്‍ട്ടില്‍ വച്ച് വസ്ത്രം മാറിയ വനിതാ താരത്തിനെതിരായ അച്ചടക്ക നടപടിയില്‍ ഖേദം രേഖപ്പെടുത്തി അധികൃതര്‍ തടിയൂരി. ഫ്രഞ്ച് താരം ആലിസ് കോര്‍നെറ്റാണ് മത്സരത്തിനിടെ വസ്ത്രം മാറിയത്. താരത്തിനെതിരേ അമ്പയറായ ക്രിസ്റ്റ്യന്‍ റാസ്ക് നടപടി സ്വീകരിച്ചത് വൻ വിവാദമായിരുന്നു. യുഎസ് ഓപണില്‍ ലിംഗ വിവേചനം നിലനില്‍ക്കുന്നുണ്ടെന്നായിരുന്നു ആരോപണം. പുരുഷ താരങ്ങൾക്ക് ഇത്തരം നടപടികൾ നേരിടേണ്ടി വരാറില്ലെന്നായിരുന്നു വിമർശകർ ചൂണ്ടിക്കാട്ടിയത്. ഇതോടെയാണ് യു.എസ് ഓപണ്‍ അധികൃതര്‍ മാപ്പ് പറഞ്ഞത്.
വിവാദം കനത്തതോടെ എല്ലാ താരങ്ങള്‍ക്കും കളിക്കിടെ വസ്ത്രം മാറുന്നതിന് അനുമതിയുണ്ടെന്നും അലിസ് കോർനെറ്റിന്റേത് നിയമ ലംഘനമല്ലെന്നും യു.എസ് ഓപണ്‍ അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു. താരത്തിനെതിരെയുള്ള നടപടിയില്‍ ഖേദിക്കുന്നതായും അധികൃതര്‍ വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കി.
താരത്തിനെതിരായ നടപടിക്കെതിരേ വ്യാപക പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നത്. പുരുഷ താരം നൊവാക് ദ്യോക്കോവിച്ച് പത്ത് മിനുട്ടോളം മേല്‍വസ്ത്രമില്ലാതെ കളിക്കളത്തില്‍ ഇരുന്നിട്ടും നടപടിയെടുക്കാതിരുന്നത് ലിംഗ വിവേചനത്തിന്റെ ഉദാഹരമായി പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.
ചൂടേറിയ കാലവസ്ഥയായതിനാല്‍ വനിതാ താരങ്ങള്‍ക്ക് രണ്ടാം സെറ്റിനും മൂന്നാം സെറ്റിനും ഇടയില്‍ പത്ത് മിനുട്ട് ഇടവേള അനുവദിച്ചിട്ടുണ്ട്. ഇടവേളയെടുത്ത് തിരിച്ച് കോര്‍ട്ടിലെത്തിയപ്പോഴാണ് ധരിച്ച ടോപ്പ് തലതിരിഞ്ഞു പോയതായി കോര്‍നെറ്റിന് മനസിലായത്. ഇതോടെ കോര്‍ട്ടി നിന്നുതന്നെ താരം വസ്ത്രം അഴിച്ചു തിരിച്ചിട്ടു. എന്നാല്‍ താരം യു.എസ് ഓപണ്‍ പെരുമാറ്റച്ചട്ടം തെറ്റിച്ചെന്ന് കാണിച്ചു അമ്പയർ നടപടിയെടുക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates