കൊച്ചി: കേരളപ്പിറവിസമ്മാനമായി ലഭിച്ച ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മൽസരം കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടത്താനുള്ള തീരുമാനത്തെ വിമർശിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരം ഇയാൻ ഹ്യൂമും സി കെ വിനീതും. തിരുവനന്തപുരത്ത് ക്രിക്കറ്റ് സ്റ്റേഡിയമുള്ളപ്പോൾ കൊച്ചി എന്തിന് വേദിയാക്കണമെന്ന് താരങ്ങൾ ചോദിച്ചു. ക്രിക്കറ്റ് സ്റ്റേഡിയത്തിനായി ഗ്രൗണ്ടിൽ മാറ്റം വരുത്തിയാൽ ഇത് പഴയ രീതിയിലാക്കാൻ ഏറെ പ്രയാസമാണ്. ഒരു ക്രിക്കറ്റ് മത്സരത്തിനായി നല്ലൊരു ഫുട്ബോൾ മൈതാനം നശിപ്പിക്കണമോയെന്നും ഹ്യൂം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ചോദിച്ചു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണിൽ ഞാൻ കൊച്ചിയിലുണ്ടായിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന ക്രിക്കറ്റ് സ്റ്റേഡിയം ഫുട്ബോൾ മത്സരത്തിനായി സജ്ജമാക്കാൻ 6-8 ആഴ്ചകൾ വേണ്ടിവന്നു. അതിനായി ഏറെ പ്രയാസപ്പെടേണ്ടിവന്നു. ഇപ്പോഴും ഒരു ഫുട്്ബോൾ ഗ്രൗണ്ടിനുവേണ്ട പല ഗുണങ്ങളും ഇതിനില്ല. എന്നിരുന്നാലും അണ്ടർ 17 ലോകകപ്പിനായും ഇന്ത്യൻ സൂപ്പർ ലീഗിനായും ഗ്രൗണ്ട് സജ്ജമാക്കാൻ ചെലവഴിച്ച പണം മുഴുവൻ ഒരു ക്രിക്കറ്റ് മത്സരത്തിനായി പാഴാക്കുന്നു. കേരളം മാത്രമല്ല, ഇന്ത്യക്കാർ മുഴുവൻ ക്രിക്കറ്റിനെ സ്നേഹിക്കുന്നു. പക്ഷേ, തിരുവനന്തപുരത്ത് ക്രിക്കറ്റിനു മാത്രമായി ഒരു സ്റ്റേഡിയമുള്ളപ്പോൾ, എന്തിനാണ് ഒരു ക്രിക്കറ്റ് മത്സരത്തിനു മാത്രമായി വർഷങ്ങൾ സമയമെടുത്ത് സജ്ജീകരിച്ച ഗ്രൗണ്ട് കുത്തിപ്പൊളിക്കുന്നത്- ഹ്യൂം പറഞ്ഞു. ഒരു ഫുട്ബോൾ മത്സരം മാത്രം നടത്താനായി കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ ഗ്രൗണ്ട് കുത്തിപ്പൊളിക്കുമോയെന്നും ഹ്യൂം ചോദിക്കുന്നു.
ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മൽസരം കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടത്താൻ ജിസിഡിഎയും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നു. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ അടുത്തിടെ ഇന്ത്യ-ന്യൂസിലൻഡ് ട്വന്റി-20 മത്സരം നടന്നതിനാലാണ് കൊച്ചിക്ക് നറുക്കുവീണത്. എന്നിരുന്നാലും മാർച്ച് 24ന് നടക്കുന്ന കെസിഎ യോഗത്തിനു ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates