

വ്യാപകമായി ഉപയോഗിക്കുന്ന ഒരു സോഫ്‌റ്റ്‌വെയർ ടൂളിൽ കണ്ടെത്തിയ സാങ്കേതികത്തകരാർ ലോകമെമ്പാടും വലിയ ഭീഷണി ഉയർത്തിയിരിക്കുകയാണ്. വെബ്‌സൈറ്റുകളും മറ്റ് വെബ് സേവനങ്ങളും പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയറായ അപ്പാച്ചെയിലാണ് തകരാർ കണ്ടെത്തിയിട്ടുള്ളത്. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട് വർഷങ്ങളായി കണ്ടെത്തിയിട്ടുള്ള പ്രശ്നങ്ങളിൽ ഏറ്റവും ഗൗരവമേറിയതാണ് ഇപ്പോഴത്തേത്.
ക്രിമിനലുകൾക്കും ചാരന്മാർക്കും ഡാറ്റ കൊള്ളയടിക്കാം
ഇന്റർനെറ്റിന് തീപിടിച്ചിരിക്കുന്നെന്നാണ് സൈബർ സുരക്ഷാ ഇന്റലിജൻസ് വിദഗ്ധർ പറയുന്നത്. വ്യവസായ ആവശ്യത്തിനും സർക്കാർ സ്ഥാപനങ്ങളിലും ഉടനീളം ഉപയോഗിക്കുന്ന ക്ലൗഡ് സെർവറുകളിലും എന്റർപ്രൈസ് സോഫ്‌റ്റ്‌വെയറുകളിലും ഉള്ള ഒരു പ്രോഗ്രാമിലാണ് ഈ പ്രശ്നം കണ്ടെത്തിയിട്ടുള്ളത്. ഇത് പരിഹരിച്ചില്ലെങ്കിൽ ക്രിമിനലുകൾക്കും ചാരന്മാർക്കും സിസ്റ്റത്തിന്റെ ഇന്റേണൽ നെറ്റ്‌വർക്കുകളിലേക്ക് എളുപ്പത്തിൽ പ്രവേശനം ലഭിക്കും. വിലയേറിയ ഡാറ്റ കൊള്ളയടിക്കാനും നിർണായക വിവരങ്ങൾ ഡിലീറ്റ് ചെയ്യാനും സിസ്റ്റത്തിൽ മാൽവെയറുകൾ സ്ഥാപിക്കാനും ഇതുവഴി സാധിക്കും. അപകടസാധ്യത ഇല്ലാത്ത ഒരു കമ്പനി പോലും ഉണ്ടാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
പാസ് വേർഡ് പോലും വേണ്ട
ഈ സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്ന അൺപാച്ച് ചെയ്യാത്ത കമ്പ്യൂട്ടറിലേക്ക് ആർക്കും പൂർണ്ണ ആക്‌സസ് നേടാനാകും. ഇതിനായി ഒരു പാസ് വേർഡ് പോലും ആവശ്യമില്ലെന്നത് സാഹചര്യം കൂടുതൽ അപകടകരമാക്കുന്നെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതായത് അങ്ങേയറ്റം അനായാസമായിത്തന്നെ കമ്പ്യൂട്ടറിന്റെ കൺട്രോൾ ആക്രമണകാരിയുടെ കൈയിലെത്തും.
ആദ്യം കണ്ടെത്തിയത് മൈൻക്രാഫ്റ്റിൽ
കുട്ടികൾക്കിടയിൽ വളരെ പ്രചാരമുള്ള മൈക്രോസോഫ്റ്റിന്റെ ഓൺലൈൻ ഗെയിമായ മൈൻക്രാഫ്റ്റിലാണ് ആദ്യമായി തകരാറ് സംബന്ധിച്ച ക്തമായ സൂചനകൾ കണ്ടത്. ഇതിനുപിന്നാലെ മൈൻക്രാഫ്റ്റ് ഉപയോക്താക്കൾക്കായി ഒരു സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് നൽകിയതായി മൈക്രോസോഫ്റ്റ് അറിയിച്ചു. ഇത് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾ സുരക്ഷിതമായിരിക്കുമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates