ബാങ്കുകളിലേക്ക് ഒഴുകിയെത്തുക 2.5 ലക്ഷം കോടി രൂപ; സിആര്‍ആര്‍ കുറച്ചത് വഴി ആര്‍ബിഐ ഉദ്ദേശിക്കുന്നത് എന്ത്?

മുഖ്യ പലിശനിരക്കായ റിപ്പോയ്ക്ക് പുറമേ കരുതല്‍ ധനാനുപാതത്തിലും കുറവ് വരുത്തിയതോടെ, ഇന്ത്യയിലെ ബാങ്കുകളിലേക്ക് ഒഴുകിയെത്താന്‍ പോകുന്നത് 2.5 ലക്ഷം കോടി രൂപ
RBI Governor Sanjay Malhotra
ആർബിഐ ​ഗവർണർ സഞ്ജയ് മൽഹോത്ര ( reserve bank) എഎൻഐ
Updated on
1 min read

മുംബൈ: മുഖ്യ പലിശനിരക്കായ റിപ്പോയ്ക്ക് പുറമേ കരുതല്‍ ധനാനുപാതത്തിലും റിസര്‍വ് ബാങ്ക് (reserve bank ) കുറവ് വരുത്തിയതോടെ, ഇന്ത്യയിലെ ബാങ്കുകളിലേക്ക് ഒഴുകിയെത്താന്‍ പോകുന്നത് 2.5 ലക്ഷം കോടി രൂപ. സമ്പദ് വ്യവസ്ഥയില്‍ പണലഭ്യത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടി സാമ്പത്തികരംഗത്ത് വലിയ ചലനം ഉണ്ടാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

തുടര്‍ച്ചയായി മൂന്നാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് കുറച്ചത്. ഇത്തവണ അരശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ഇതോടെ റിപ്പോനിരക്ക് 5.5 ശതമാനമായിരിക്കുകയാണ്. മൂന്ന് തവണകളായി റിപ്പോനിരക്കില്‍ നൂറ് ബേസിക് പോയിന്റിന്റെ കുറവാണ് റിസര്‍വ് ബാങ്ക് വരുത്തിയത്. ഇതിന് പുറമേയാണ് കരുതല്‍ ധനാനുപാതത്തിലും റിസര്‍വ് ബാങ്ക് കൈവെച്ചത്. കരുതല്‍ ധനാനുപാതത്തില്‍ നൂറ് ബേസിക് പോയിന്റിന്റെ കുറവാണ് വരുത്തിയത്. ഇതോടെ കരുതല്‍ ധനാനുപാതം മൂന്ന് ശതമാനമായാണ് കുറഞ്ഞത്. നാലു ഘട്ടമായി 25 ബേസിക് പോയിന്റിന്റെ കുറവ് വരുത്തിയാണ് ഇത് നടപ്പാക്കുക. ആദ്യ ഘട്ടമായി സെപ്റ്റംബറില്‍ കാല്‍ ശതമാനത്തിന്റെ കുറവ് വരുത്തും. കരുതല്‍ ധനാനുപാതത്തില്‍ ഘട്ടംഘട്ടമായി വരുത്തുന്ന കുറവ് വഴി വരുംമാസങ്ങളില്‍ 2.5 ലക്ഷം കോടി രൂപ ബാങ്കുകളിലേക്ക് ഒഴുകി എത്തും.

വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശ നിരക്കാണ് റിപ്പോ നിരക്ക്. അതേസമയം കരുതല്‍ ധനാനുപാതം എന്നത് ഒരു ബാങ്കിന്റെ മൊത്തം നിക്ഷേപത്തിന്റെ നിശ്ചിത ശതമാനം റിസര്‍വ് ബാങ്കില്‍ പണമായി സൂക്ഷിക്കേണ്ട തോതാണ്.ആര്‍ബിഐ എസ്ഡിഎഫ് 5.25 ശതമാനമായും എംഎസ്എഫ്, ബാങ്ക് നിരക്കുകള്‍ 5.75 ശതമാനമായും കുറച്ചിട്ടുണ്ട്. ഇത് സമ്പദ് വ്യവസ്ഥയുടെ മുന്നോട്ടുപോക്കിന് കൂടുതല്‍ കരുത്ത് പകരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് 'അക്കൊമഡേറ്റീവ്' എന്നതില്‍ നിന്ന് 'ന്യൂട്രല്‍' എന്നതിലേക്ക് റിസര്‍വ് ബാങ്ക് നിലപാട് മാറ്റി. ആര്‍ബിഐയുടെ നടപടി വായ്പക്കാര്‍ക്ക് ആശ്വാസം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഎംഐകളില്‍ കുറവ് ഉണ്ടാവും. കൂടാതെ പുതിയ വായ്പക്കാര്‍ക്ക് ഉടന്‍ തന്നെ ഭവന വായ്പകള്‍, വാഹന വായ്പകള്‍, വ്യക്തിഗത വായ്പകള്‍ എന്നിവ കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകും. 2026 സാമ്പത്തിക വര്‍ഷത്തെ ജിഡിപി പ്രവചനം 6.5 ശതമാനമായി ആര്‍ബിഐ നിലനിര്‍ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com