ഫെഡറല്‍ ബാങ്കിന് റെക്കോര്‍ഡ് ലാഭം; രണ്ടാം പാദത്തില്‍ 1057 കോടിയായി ഉയര്‍ന്നു

നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്കിന് റെക്കോര്‍ഡ് ലാഭം
FEDERAL BANK
രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്കിന് റെക്കോര്‍ഡ് ലാഭംഫയൽ
Updated on
1 min read

കൊച്ചി: നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്കിന് റെക്കോര്‍ഡ് ലാഭം. 10.79 ശതമാനം വര്‍ധനയോടെ ഫെഡറല്‍ ബാങ്കിന്റെ ലാഭം 1056.69 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 953.82 കോടി രൂപയായിരുന്നു അറ്റാദായം.

ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പാദവാര്‍ഷിക അറ്റാദായമാണ് ഫെഡറല്‍ ബാങ്ക് രേഖപ്പെടുത്തിയത് എന്ന് എംഡിയും സി ഇഓയുമായ കെവിഎസ് മണിയന്‍ പറഞ്ഞു. അടുത്തടുത്ത പാദങ്ങളിലായി ആയിരം കോടി രൂപയിലധികം അറ്റാദായം നേടുക എന്ന നാഴികക്കല്ലും ഫെഡറല്‍ ബാങ്ക് പിന്നിട്ടതായും കെവിഎസ് മണിയന്‍ പ്രസ്താവനയില്‍ അറിയിച്ചു.

'വിവിധ മേഖലകളില്‍ കൈവരിച്ച മികച്ച വളര്‍ച്ച ബാങ്കിന്റെ രണ്ടാം പാദത്തെ മികവുറ്റതാക്കി. അടുത്തടുത്ത പാദങ്ങളില്‍ ആയിരം കോടി രൂപയ്ക്കു മുകളില്‍ അറ്റാദായം നേടാന്‍ കഴിഞ്ഞതില്‍ ഈ മികവ് പ്രതിഫലിക്കുന്നുണ്ട്. ഞങ്ങളുടെ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ക്രിസില്‍ എഎഎ റേറ്റിങ് ലഭിച്ചത് ശ്രദ്ധേയമാണ്. എല്ലാ മേഖലകളിലും നേടാന്‍ സാധിച്ച വളര്‍ച്ച ശക്തവും ഉള്‍ക്കൊള്ളുന്നതുമാണ്. കൂടാതെ ആസ്തിഗുണമേന്മയും മെച്ചപ്പെട്ടു. ഈ വളര്‍ച്ചയും നേട്ടവും തുടര്‍ന്നുകൊണ്ടുപോവാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്' - കെവിഎസ് മണിയന്‍ പറഞ്ഞു.

പ്രവര്‍ത്തനലാഭത്തിലും ബാങ്കിന് മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചു. 18.19 ശതമാനം വര്‍ധനവോടെ പ്രവര്‍ത്തനലാഭം 1565.36 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1324.45 കോടി രൂപയായിരുന്നു പ്രവര്‍ത്തനലാഭം. ബാങ്കിന്റെ മൊത്തം ബിസിനസ് 17.32 ശതമാനം വര്‍ധിച്ച് 4,99,418.83 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 2,32,868.43 കോടി രൂപയായിരുന്ന നിക്ഷേപം 2,69,106.59 കോടി രൂപയായി വര്‍ധിച്ചു.

വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 1,92,816.69 കോടി രൂപയില്‍ നിന്ന് 2,30,312.24 കോടി രൂപയായി വര്‍ധിച്ചു. റീട്ടെയ്ല്‍ വായ്പകള്‍ 17.24 ശതമാനം വര്‍ധിച്ച് 72,701.75 കോടി രൂപയായി. കാര്‍ഷിക വായ്പകള്‍ 29.40 ശതമാനം വര്‍ധിച്ച് 32,487 കോടി രൂപയിലും വാണിജ്യ ബാങ്കിങ് വായ്പകള്‍ 24.34 ശതമാനം വര്‍ധിച്ച് 24,493.35 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 10.48 ശതമാനം വര്‍ധിച്ച് 77,953.84 കോടി രൂപയിലുമെത്തി. ബിസിനസ് ബാങ്കിംഗ് വായ്പകള്‍ 19.26 ശതമാനം വര്‍ധിച്ച് 19121.18 കോടി രൂപയായി.

അറ്റപലിശ വരുമാനം 15.11 ശതമാനം വര്‍ധനയോടെ 2367.23 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 2056.42 കോടി രൂപയായിരുന്നു. 4884.49 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.09 ശതമാനമാണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 1322.29 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.57 ശതമാനമാണിത്. 71.82 ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 31,108.20 കോടി രൂപയായി വര്‍ധിച്ചു. 15.20 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതമെന്നും പ്രസ്താവനയില്‍ പറയുന്നു. ബാങ്കിന് നിലവില്‍ 1533 ബാങ്കിംഗ് ഔട്ട് ലെറ്റുകളും 2052 എടിഎം/ സിടിഎമ്മുകളുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com