

കൊച്ചി: രാജ്യത്ത് ഇന്ധന വിലവർധന തുടരുന്നു. ഇന്ന് പെട്രോൾ ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയും കൂടി. ഇതോടെ സംസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 112 രൂപ കടന്നു. ഡീസൽ ലിറ്ററിന് 99 രൂപ കടന്നു. പുതുക്കിയ വില ഇന്ന് രാവിലെ മുതൽ പ്രാബല്യത്തിൽ വരും.
ഒൻപത് ദിവസത്തിനിടെ ഉണ്ടാവുന്ന എട്ടാമത്തെ വർധനവാണ് ഇത്. കഴിഞ്ഞ ദിവസങ്ങളിലായി ഒരു ലിറ്റർ പെട്രോളിന് വർധിച്ചത് ആറ് രൂപ 10 പൈസയാണ്. ഡീസലിന് അഞ്ച് രൂപ 86 പൈസ വർധിച്ചു.
ഇന്നുമുതൽ തിരുവനന്തപുരത്ത് ഒരു ലീറ്റർ പെട്രോളിന് 112 രൂപ 40 പൈസ നൽകണം. എറണാകുളത്ത് 110 രൂപ 41 പൈസയും, കോഴിക്കോട് 110 രൂപ 58 പൈസയും നൽകണം. ഡീസൽ വില തിരുവനന്തപുരത്ത് ലീറ്ററിന് നൂറുരൂപയുടെ അടുത്തെത്തിയിട്ടുണ്ട്. ബുധനാഴ്ച മുതൽ 99 രൂപ 31 പൈസയാണ് ഒരു ലിറ്റർ ഡീസലിന് നൽകേണ്ടിവരും. എറണാകുളത്ത് 97 രൂപ 45 പൈസ, കോഴിക്കോട് 97 രൂപ 63 പൈസ എന്നിങ്ങനെയാണ് ഇന്നത്തെ വില.
ഉത്തർപ്രദേശ് അടക്കമുള്ള 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു മൂലം കഴിഞ്ഞ നവംബർ 3 മുതൽ മാർച്ച് 21 വരെ ഇന്ധനവില വർധന മരവിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് എണ്ണക്കമ്പനികൾക്ക് 225 കോടി ഡോളറിന്റെ (ഏകദേശം 17,000 കോടി രൂപ) നഷ്ടമുണ്ടായെന്നാണു വിലയിരുത്തൽ. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. റഷ്യ- യുക്രൈൻ യുദ്ധം അവസാനിച്ചാലും അസംസ്‌കൃത എണ്ണവില താഴാൻ നാളുകളേറെ വേണ്ടിവരുമെന്നും ഇന്ത്യയിൽ വിലവർധന തുടർന്നേക്കുമെന്നുമാണു റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates