ക്യാമറ തൊട്ട് എല്ലാ അത്യാധുനിക സംവിധാനങ്ങളും, വില കേവലം 3499 രൂപ?; ജിയോയുടെ സ്മാര്‍ട്ട്‌ഫോണ്‍, പ്രീ ബുക്കിംഗ് ഈയാഴ്ച

റിലയന്‍സ് ജിയോയുടെ പുതിയ ഫോണിന്റെ പ്രീ-ബുക്കിംഗ് ഈയാഴ്ച ആരംഭിച്ചേക്കും
മുകേഷ് അംബാനി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പ്രഖ്യാപിക്കുന്നു, ഫയല്‍
മുകേഷ് അംബാനി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പ്രഖ്യാപിക്കുന്നു, ഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ പുതിയ ഫോണിന്റെ പ്രീ-ബുക്കിംഗ് ഈ ആഴ്ച ആരംഭിച്ചേക്കും. സെപ്റ്റംബര്‍ 10ന് വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണായ ജിയോ ഫോണ്‍ നെക്‌സ്റ്റ് വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപനം. വില്‍പ്പനയുമായി ബന്ധപ്പെട്ട് ചില്ലറ വില്‍പ്പനശാലകളുമായി റിലയന്‍സ് ജിയോ ചര്‍ച്ച നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജിയോ ഫോണ്‍ ശ്രേണിയിലെ പുതിയ സ്മാര്‍ട്ട്‌ഫോണാണ് ജിയോ ഫോണ്‍ നെക്‌സ്റ്റ്. വില കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ എന്നതാണ് ഇതിന്റെ പ്രത്യേകത. എല്ലാ അത്യാധുനിക സൗകര്യങ്ങളോടെ കുറഞ്ഞ വിലയില്‍ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. ഗൂഗിളുമായി സഹകരിച്ചാണ് ഇത് വികസിപ്പിച്ചത്.

കഴിഞ്ഞ വാര്‍ഷിക പൊതുയോഗത്തിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ പത്തിന് ഇന്ത്യന്‍ വിപണിയില്‍ ഫോണ്‍ അവതരിപ്പിക്കുമെന്നും മുകേഷ് അംബാനി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. 

സ്മാര്‍ട്ട്‌ഫോണിന്റെ സാങ്കേികവിദ്യയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ക്വാല്‍ക്കം സ്‌നാപ്പ്ഡ്രാഗണ്‍ 215 ക്വാഡ് കോര്‍ പ്രോസസറായിരിക്കും ഇതിന് കരുത്തുപകരുക എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ജിബി, മൂന്ന് ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ഫോണ്‍ ഇറങ്ങാനാണ് സാധ്യത.  32 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജ്. 5.5 ഇഞ്ച് ഡിസ്‌പ്ലേ, 2500എംഎഎച്ച് ബാറ്ററി, 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, എട്ട് മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ എന്നിങ്ങനെ ആധുനിക സംവിധാനങ്ങളോട്് കൂടിയ ഫോണായിരിക്കും ജിയോ ഫോണ്‍ നെക്‌സ്റ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്മാര്‍ട്ട്‌ഫോണിന്റെ വിലയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 3499 രൂപയാവാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com