ഏഴ് മിനിറ്റ് നേരത്തേക്ക് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി യൂട്യൂബർ മാക്‌സ് ഫോഷ്! കേൾക്കുമ്പോൾ ഞെട്ടുമെങ്കിലും ഇതെങ്ങനെ സാധിച്ചെന്ന് മാക്സ് തന്റെ ചാനലിൽ വ്യക്തമാക്കുന്നുണ്ട്. ടെസ്ല സ്ഥാപകൻ ഇലോൺ മസ്‌കിന്റെ ഇരട്ടി സമ്പാദ്യവുമായാണ് മാക്‌സ് സമ്പന്നൻമാരിൽ ഒന്നാമനായത്. ആറ് ലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള യൂട്യൂബ് ചാനലിന് ഉടമയാണ് മാക്‌സ്. താൻ എങ്ങനെ അതിസമ്പന്നൻമാരുടെ പട്ടികയിൽ ഒന്നാമതെത്തി എന്ന് വിശദീകരിക്കുന്ന വിഡിയോ മാക്‌സ് തന്റെ ചാനലിൽ പങ്കുവച്ചിട്ടുണ്ട്.
“10 ലക്ഷം കോടി ഷെയറുകളുള്ള ഒരു കമ്പനി തുടങ്ങി രജിസ്റ്റർ ചെയ്ത് അതിൽ ഒരു ഷെയർ 50 പൗണ്ടിന് വിൽക്കുകയും ചെയ്താൽ എന്റെ കമ്പനിക്ക് സാങ്കേതികമായി നോക്കുമ്പോൾ നിയമപരമായി 500 ബില്യൺ പൗണ്ട് വിലമതിക്കും,” മാക്സിന്റെ ഈ വാക്കുകൾ കേൾക്കുന്ന കാഴ്ചക്കാരെയെല്ലാം ഒന്ന് അമ്പരപ്പിക്കും. എന്നാൽ ഇങ്ങനെ സംഭവിക്കുന്നതുവഴി താൻ ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാകും എന്നാണ് മാക്സിന്റെ അവകാശവാദം.
അൺലിമിറ്റഡ് മണി ലിമിറ്റഡ്
ഒൻപത് മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയിലാണ് മാക്‌സ് ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടുള്ളത്. നമ്മുടെ കൺമുന്നിൽ മാക്‌സ് ഒരു കമ്പനി സൃഷ്ടിച്ചെടുക്കുകയാണ്. അൺലിമിറ്റഡ് മണി ലിമിറ്റഡ് എന്ന പേരിൽ രജിസ്‌ട്രേഷൻ നടപടികൾ ചെയ്തുതുടങ്ങി. എന്താണ് കമ്പിനിയുടെ ഉദേശലക്ഷ്യം എന്ന ചോദ്യത്തിന് പണം നേടുക എന്നാണ് മാക്‌സ് പൂരിപ്പിച്ചത്. ഇംഗ്ലണ്ടിൽ സാധാരണ കമ്പനികൾ രജിസ്റ്റർ ചെയ്യാനുള്ള നടപടികൾക്ക് രണ്ട് ദിവസത്തെ കാലതാമസമെടുക്കുമെങ്കിൽ മാക്‌സിന് അത് നിമിഷങ്ങൾക്കകം ലഭിച്ചു. അങ്ങനെ അയാൾ ഔദ്യോഗികമായി കമ്പനി സ്ഥാപിച്ചു.
ഇതൊരു സുരക്ഷിത നിക്ഷേപമല്ല!
കൈയിൽ ആകെയുണ്ടായിരുന്നു സ്യൂട്ട് ധരിച്ച് ഒരു മേശയും കസേരയും എടുത്തിരുന്ന മാക്‌സ് വഴിയിലൂടെ പോയ ആളുകളെ വിളിച്ചുനിർത്തി തന്റെ കമ്പനിയിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. അവിടെയും സാമ്പത്തികമായി ഇതൊരു സുരക്ഷിത നിക്ഷേപമല്ലെന്ന മുന്നറിയിപ്പ് മാക്‌സ് ആളുകൾക്ക് നൽകുന്നുണ്ട്. ഒടുവിൽ ഒരു സ്ത്രീ അയാൾക്ക് 50 പൗണ്ട് നൽകാമെന്ന് സമ്മതിക്കുന്നു. പിന്നാലെ മൂല്യനിർണ്ണയ ഉപദേഷ്ടാവിനെ സമീപിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് ആ വാർത്ത മാക്‌സിനെ തേടിയെത്തിയത്. നൽകിയിരിക്കുന്ന വിവരമനുസരിച്ച് അൺലിമിറ്റഡ് മണി ലിമിറ്റഡിന്റെ വിപണി മൂലധനം 500 ബില്യൺ പൗണ്ട് അതായത് ഏകദേശം 50 ലക്ഷം കോടി ആണെന്നാണ് അതിൽ രേഖപ്പെടുത്തിയിരുന്നത്. എങ്കിലും ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല.
തട്ടിപ്പ്
കമ്പനിക്ക് വരുമാനമോ ഈ കണക്കുകൾ സാധൂകരിക്കുന്ന മറ്റ് വിവരങ്ങളോ ലഭ്യമല്ലാത്തതിനാൽ സാങ്കോതികത്വം ചൂണ്ടിക്കാട്ടിതന്നെ മാക്‌സിന്റെ കമ്പനിക്ക് മേൽ തട്ടിപ്പാരോപണം വന്നു. പിന്നീട് തന്റെ ഷെയർ വാങ്ങിയ സ്ത്രീയെ കണ്ട് കമ്പനി പിരിച്ചുവിടാനുള്ള ശ്രമകരമായ ജോലിയിലായി ഇയാൾ. ഇമെയിൽ മുഖാന്തരം അവരുമായി ബന്ധപ്പെട്ട് ഒടുവിൽ കമ്പനി മാക്‌സ് പിരിച്ചുവിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates