അമൃതയ്ക്ക് എന്തുപറ്റിയോ ആവോ, ദീപ്തി ഐപിഎസിന്റെ കാര്യം ആലോചിക്കുമ്പോഴാ...

അമൃതയ്ക്ക് എന്തുപറ്റിയോ ആവോ, ദീപ്തി ഐപിഎസിന്റെ കാര്യം ആലോചിക്കുമ്പോഴാ...

Published on

ഒരാഴ്ചയ്ക്കു മുകളിലായി വീട്ടമ്മമാരുടെ മുഖത്ത് എപ്പോഴും ഒരു ആധിയാണ്. എപ്പോഴും ചെറിയ ടെന്‍ഷന്‍ ഉള്ളപോലെ. കാര്യം അന്വേഷിച്ചപ്പോഴാണ് അറിയുന്നത് ഏഷ്യനെറ്റ് കേബിള്‍ വിഷനില്‍ ഏഷ്യാനെറ്റും ഏഷ്യാനെറ്റ് പ്ലസും ഏഷ്യാനെറ്റ് മൂവിസും ഒരാഴ്ചയായി ഇല്ലത്രെ. പോരെ ടെന്‍ഷനാകാന്‍. ചന്ദനമഴയും പരസ്പരവും കാണാതെ എങ്ങനെ ചോറുണ്ണും.

ചന്ദനമഴ
ചന്ദനമഴ

ഏഷ്യാനെറ്റ് ന്യൂസ് ഒഴികെ മറ്റുള്ള ഏഷ്യാനെറ്റ് ചാനലുകള്‍ ടിവിയില്‍ വെച്ചാല്‍ 'സ്റ്റാര്‍ ഇന്ത്യ ന്യായീകരിക്കാനാകാത്ത ആവശ്യങ്ങള്‍ ഉയര്‍ത്തി ചാനലുകള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. വരിക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഞങ്ങള്‍ കോടതിയെ സമീപിക്കുകയാണ്. ബുദ്ധിമുട്ടുണ്ടായതില്‍ ഖേദിക്കുന്നു' എന്നാണ് ടിവിയില്‍ തെളിയുന്നത്.

ചങ്കില്‍കൊള്ളുന്ന ഏര്‍പ്പാടായിപ്പോയി എന്തായാലും. സീരിയലില്ലെങ്കില്‍ പിന്നെന്തിന് ടിവി എന്നാണ് വീട്ടമ്മമാരുടെ വാദം. സംഭവം എന്താണെന്നറിയാന്‍ ഏഷ്യാനെറ്റ് കേബിള്‍ ടിവി വൃത്തങ്ങളോട് ബന്ധപ്പെട്ടു. എന്തിനാണ് നിങ്ങള്‍ ഇങ്ങനെ സീരിയലൊഴിവാക്കി മനുഷ്യപ്പറ്റില്ലാതെ ചാനല്‍ ബ്ലോക്ക് ചെയ്തിരിക്കുന്നതെന്ന് ചോദിച്ചു. ഇനി സ്റ്റാര്‍ ഇന്ത്യയുടെ ന്യായീകരിക്കാനാക്ക കാര്യങ്ങള്‍ എന്താണെന്നും ചോദിച്ചു. വ്യക്തമായ ഉത്തരം അവര്‍ക്കറിയുമോ എന്നറിയില്ലെങ്കിലും കൃത്യമായ മറുപടിയില്ല.

സംഭവം അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ എന്നു കരുതി മറ്റു കേബിള്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍മാരെ ബന്ധപ്പെട്ടപ്പോഴാണ് കാര്യം അറിയുന്നത്. സ്റ്റാര്‍ ഇന്ത്യ നടത്തിയ ടെക്‌നിക്കല്‍ ഓഡിറ്റിംഗില്‍ എസിവി സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം കുറച്ച് കാണിക്കുന്നത് കണ്ടെത്തുകയും കൂടുതുല്‍ തുക ആവശ്യപ്പെടുകയും ചെയ്തതാണ് ഈ ന്യായീകരിക്കാത്ത കാര്യമെന്നാണ് സമകാലിക മലയാളത്തിന് ലഭിച്ച വിവരം. നിലവില്‍ നല്‍കുന്ന തുകയുടെ ഇരട്ടിയാണ് സ്റ്റാര്‍ ഇന്ത്യ എസിവിയോട് ചോദിക്കുന്നതെന്നാണ് സൂചന.

1500 രൂപയോളം നല്‍കിയ വാര്‍ഷ    വരിക്കാരടക്കമുള്ള ഉപഭോക്താക്കള്‍ക്കു പോലും എസിവിയും സ്റ്റാര്‍ ഇന്ത്യയും തമ്മിലുള്ള പടലപ്പിണക്കത്തില്‍ ചാനലുകള്‍ ലഭ്യമാകുന്നില്ല. കോടതിയെ സമീപിക്കുമെന്ന് എസിവി പറഞ്ഞിട്ടുണ്ടെങ്കിലും എന്ന്, എങ്ങനെ, എന്തിന് എന്ന ചോദ്യത്തിനൊന്നും മറുപടിയില്ല.

ഇതിനു മുമ്പ് സ്റ്റാര്‍ ഇന്ത്യ നടത്തിയ ഏകപക്ഷീയ തീരുമാനങ്ങള്‍ക്കെതിരേ കേരള വിഷന്‍, ഡെന്‍ തുടങ്ങിയവര്‍ രംഗത്ത് വന്ന സമയത്ത് എസിവി സ്റ്റാര്‍ ഇന്ത്യയുടെ കൂടെയായിരുന്നു. നിരക്കു വര്‍ധനയുമായി ബന്ധപ്പെട്ട് മറ്റു നെറ്റ് വര്‍ക്കുകല്‍ സ്റ്റാര്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യാതിരിക്കുകയും ചെയ്തിരുന്നു. അന്ന് ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍ സ്റ്റാര്‍ ഇന്ത്യ ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍, ചന്ദനമഴയും, പരസ്പരവും, എന്തിന് ബഡായി ബംഗ്ലാവിലെ പിഷാരടിയെ പോലും കണ്ടിട്ട് എസിവി ഉപഭോക്താവ് കുറച്ചായി. പഴയ അമൃത പുതിയ അമൃതയായതിനോട് രമ്യതയിലെത്തി വരുന്നതിനിടയിലാണ് എസിവിയുടെ ഈ 'ന്യായീകരിക്കാനാവാത്ത ആവശ്യങ്ങള്‍' വന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com