ഇന്‍ഫോസിസ് പ്രതിഫലം നല്‍കിയില്ല; കമ്പനിക്കെതിരേ മുന്‍ സിഎഫ്ഒ രാജീവ് ബന്‍സാല്‍

ഇന്‍ഫോസിസ് പ്രതിഫലം നല്‍കിയില്ല; കമ്പനിക്കെതിരേ മുന്‍ സിഎഫ്ഒ രാജീവ് ബന്‍സാല്‍

കമ്പനി സ്ഥാപകരില്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് അവശേഷിച്ച തുക നല്‍കാതിരിക്കാന്‍ കാരണമെന്ന് സൂചന
Published on

ബെംഗളൂരു: രാജ്യത്തെ മുന്‍നിര ഐടി കമ്പനി ഇന്‍ഫോസിസിന്റെ ചീഫ് ഫൈനാന്‍സ് ഓഫീസറായിരുന്ന (സിഎഫ്ഒ) രാജീവ് ബന്‍സാല്‍ കമ്പനിക്കെതിരേ നടപടിക്കൊരുങ്ങുന്നു. രാജീവ് ബന്‍സാലിന് വിരമിക്കലിനോടനുബന്ധിച്ച് നല്‍കിവന്ന പ്രതിഫലങ്ങള്‍ ഇന്‍ഫോസിസ് നിര്‍ത്തലാക്കിയതിനെതിരേ ആര്‍ബിറ്ററല്‍ ട്രൈബ്യൂണിനെ സമീപിക്കും. സുപ്രീം കോടതി മുന്‍ ജഡ്ജി ആര്‍വി രവീന്ദ്രന്‍ ആണ് ഈ കേസില്‍ സോള്‍ ആര്‍ബിറ്ററേറ്ററാകുന്നത്.

ഇതുമായി ബന്ധപ്പെട്ട് അടുത്ത മാസം ആദ്യ യോഗം നടക്കും. ഇന്‍ഡസ് ലോ കമ്പനിയാണ് ബന്‍സാലിന് വേണ്ടി ഹാജരാവുക. നിശിത് ദേശായ് അസോസിയേറ്റ്‌സ് ആണ് ഇന്‍ഫോസിസിന്റെ വാദം കൈകാര്യം ചെയ്യുക.

2015ല്‍ കമ്പനിയില്‍ നിന്നും വിരമിക്കുന്ന സമയത്ത് ആകെ 17.38 കോടി രൂപ ബന്‍സാലിന് നല്‍കാമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. ഏകദേശം 24 മാസത്തെ ശമ്പളം. ഇതില്‍ രണ്ട് തവണകളായി കുറച്ചു തുക അദ്ദേഹത്തിന് കമ്പനി കൈമാറിയിരുന്നു. എന്നാല്‍, പിന്നീട് ബാക്കിയുള്ള തുക കമ്പനി നല്‍കിയില്ല. കമ്പനി സ്ഥാപകരില്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് അവശേഷിച്ച തുക നല്‍കാതിരിക്കാന്‍ കാരണമെന്ന് ഇതുമായി അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുന്നത്. 

ആകെയുള്ള പത്ത് തവണകളില്‍ രണ്ടെണ്ണത്തില്‍ ബന്‍സാലിന് തുക കൈമാറിയെന്ന് ജൂണ്‍ 18ന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ഇന്‍ഫോസിസ് അറിയിച്ചിരുന്നു. 
രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയുടെ ബോര്‍ഡിന്റെ സ്വതന്ത്ര സ്വഭാവത്തെ ചോദ്യം ചെയ്യുന്നതാണ്, ബന്‍സാലിന് ആനുകൂല്യങ്ങള്‍ നിഷേധിച്ച നടപടിയെന്നാണ് സാമ്പത്തിക ലോകത്തുള്ള വിലയിരുത്തല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com