ഉടന്‍ പണമെന്ന ഓണ്‍ലൈന്‍ ക്രെഡിറ്റ് പ്ലാറ്റ്ഫോമുകളുടെ മോഹനവാഗ്ദാനങ്ങളില്‍ വീഴരുത്!; ഒളിഞ്ഞിരിക്കുന്നത് വലിയ ചതിക്കുഴികള്‍, മുന്നറിയിപ്പ്

വായ്പകള്‍ നല്‍കുന്ന ചില പ്ലാറ്റ്‌ഫോമുകള്‍ ഹ്രസ്വകാല വായ്പകള്‍ക്ക് 20 ശതമാനം വരെ പലിശ ഈടാക്കുന്നുണ്ട്.
ഉടന്‍ പണമെന്ന ഓണ്‍ലൈന്‍ ക്രെഡിറ്റ് പ്ലാറ്റ്ഫോമുകളുടെ മോഹനവാഗ്ദാനങ്ങളില്‍ വീഴരുത്!; ഒളിഞ്ഞിരിക്കുന്നത് വലിയ ചതിക്കുഴികള്‍, മുന്നറിയിപ്പ്
Updated on
1 min read

മാറിയ സാഹചര്യങ്ങളില്‍ വായ്പ തേടുന്നവരുടെ രീതികളിലും മാറ്റം വന്നിട്ടുണ്ട്. വായ്പ അന്വേഷിച്ച് ബാങ്കുകളെ മാത്രം സമീപിച്ചിരുന്ന കാഘട്ടത്തില്‍ നിന്ന് ഡിജിറ്റല്‍ സാധ്യതകളും തേടുന്ന സ്ഥിതിയിലേക്ക് മാറിയിരിക്കുകയാണ്.ഓണ്‍ലൈനില്‍ ഞൊടിയിടയില്‍ ലഭിക്കുന്ന വായ്പകളുടെ പിന്നാലെ പോകുന്നവരുടെ എണ്ണം ദിനംപ്രതിയെന്നോണം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം വായ്പകളെ കണ്ണും അടച്ച് വിശ്വസിക്കുന്നത് ചതിക്കുഴിയില്‍ വീഴാന്‍ ഇടയാക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ഓണ്‍ലൈന്‍ ഷോപ്പിങ്ങിനും യാത്രകള്‍ക്കും മറ്റും ഇന്റര്‍നെറ്റില്‍ വായ്പകള്‍ തേടുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. യുവജനങ്ങളാണ് ഇത്തരം വായ്പകളോട് ഏറ്റവുമധികം താത്പര്യം കാണിക്കുന്നത്. ഞൊടിയിടയില്‍ പണം അക്കൗണ്ടില്‍ വരുമെന്നതാണ് ഇത്തരം വായ്പകളുടെ പിന്നാലെ പോകാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന ഒരു പ്രധാനഘടകം. എന്നാല്‍ ഇതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ അറിഞ്ഞിരിക്കണമെന്നതാണ് വിദഗ്ധരുടെ അഭിപ്രായം.

വായ്പകള്‍ നല്‍കുന്ന ചില പ്ലാറ്റ്‌ഫോമുകള്‍ ഹ്രസ്വകാല വായ്പകള്‍ക്ക് 20 ശതമാനം വരെ പലിശ ഈടാക്കുന്നുണ്ട്. ഇത് ബാങ്കുകളിലെ വായ്പകളെക്കാള്‍ ഏറെ കൂടുതലാണ്. ചെറിയ മാസതവണകളായി അടയ്ക്കാമെന്ന് തീരുമാനിച്ചാലും കൃത്യമായ ഫിനാന്‍ഷ്യല്‍ പ്ലാനിങ് ഇല്ലെങ്കില്‍ വലിയ പ്രശ്‌നങ്ങളില്‍ വീഴാന്‍ ഇത് കാരണമാകുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

ദൈനംദിന ആവശ്യങ്ങള്‍ക്ക് വരെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി വായ്പ എടുക്കുന്നവര്‍ ഉണ്ട്. അടിയന്തര ഘട്ടങ്ങള്‍ ഒഴിച്ച് ചെറിയ വായ്പകള്‍ക്ക് ഇത്തരം രീതികളെ പിന്തുടരുന്നത് ചതിക്കുഴിയില്‍ വീഴാന്‍ ഇടയാക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പണം തിരിച്ചടയ്ക്കാനുളള കഴിവ് , മാസംതോറുമുളള ചെലവ് തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ ഇത്തരത്തിലുളള വായ്പകളുടെ പിന്നാലെ പോകാന്‍ പാടുളളൂവെന്ന് റുപേ സര്‍ക്കിളിന്റെ സിഇഒ അജിത് കുമാര്‍ പറയുന്നു.

വരുമാനത്തിന്റെ 50 ശതമാനത്തിന് മുകളില്‍ വായ്പ എടുക്കരുത്. അത്തരത്തിലുളള ആവശ്യം വന്നാല്‍ ഏറെ ചിന്തിച്ച ശേഷം മാത്രമേ വായ്പ എടുക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കാവൂ.പലിശനിരക്ക് എത്രയാണെന്ന് കൃത്യമായി മനസ്സിലാക്കുന്നതും ചതിക്കുഴിയില്‍ വീഴുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com