കോട്ടം തട്ടാതെ മാരുതി സുസുക്കി; പുതിയ പടവുകള്‍ താണ്ടി റെനോ; തിരിച്ചുവരവിനൊരുങ്ങി ടാറ്റ മോട്ടോഴ്‌സ്

കോട്ടം തട്ടാതെ മാരുതി സുസുക്കി; പുതിയ പടവുകള്‍ താണ്ടി റെനോ; തിരിച്ചുവരവിനൊരുങ്ങി ടാറ്റ മോട്ടോഴ്‌സ്
Updated on
1 min read

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ പതിനൊന്ന് മാസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യന്‍ യാത്രാ വാഹന വിപണിയില്‍ മുന്നേറ്റം നടത്തിയത് മൂന്ന് കമ്പനികള്‍ മാത്രം. 11 പ്രമുഖ കമ്പനികള്‍ മാറ്റുരയ്ക്കുന്ന വിപണിയില്‍ ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി, റെനോ എന്നീ കമ്പനികള്‍ക്ക് മാത്രമാണ് ഇക്കാലയളവില്‍ വിപണി പങ്കാളിത്തത്തില്‍ വര്‍ധന രേഖപ്പെടുത്താന്‍ സാധിച്ചത്.

അതേസമയം, ഹ്യൂണ്ടായ് മോട്ടോഴ്‌സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഹോണ്ട കാര്‍സ് ഇന്ത്യ, ടൊയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടോഴ്‌സ് എന്നീ പ്രമുഖര്‍ക്ക് ഇക്കാലയളവില്‍ വിപണി പങ്കാളിത്തത്തില്‍ ഇടിവ് നേരിട്ടു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സിന്റെ (സിയാം) കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള നടപ്പു സാമ്പത്തിക വര്‍ഷത്തെ 11 മാസങ്ങളില്‍ ഇന്ത്യന്‍ യാത്രാ വാഹന വിഭാഗം 27,64,206 യൂണിറ്റ് വാഹനങ്ങളാണ് വില്‍പ്പന നടത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേകാലയളവില്‍ 25,32,288 യൂണിറ്റായിരുന്നു വില്‍പ്പന. വളര്‍ച്ച 9.16  ശതമാനം. 

മൊത്തം വിപണിയുടെ 47.6 ശതമാനവും മാരുതി സുസുക്കിയുടെ കൈവശമാണ്. 13,15,946 യൂണിറ്റാണ് ഇക്കാലയളവില്‍ മാരുതി വില്‍പ്പന നടത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍ 11,86,456 യൂണിറ്റായിരുന്നു മാരുതിയുടെ വില്‍പ്പന. അതേസമയം, വിപണി വിഹിതത്തില്‍ രണ്ടാമത് നില്‍ക്കുന്ന ഹ്യൂണ്ടായിക്ക് കഴിഞ്ഞ വര്‍ഷം 17.49 ശതമാനം വിപണി പങ്കാളിത്തമുണ്ടായിരുന്നെങ്കില്‍ ഈ വര്‍ഷം ഇത് 16.82 ശതമാനമായി കുറഞ്ഞു. 

ഫ്രഞ്ച് കമ്പനി റെനോ വില്‍പ്പനയില്‍ കുതിച്ചുപായുന്ന ക്വിഡിന്റെ ബലത്തില്‍ വിപണി പങ്കാളിത്തം 4.44 ശതമാനമായി നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ 11 മാസങ്ങളില്‍ ഉയര്‍ത്തി. 5.4 ശതമാനമുണ്ടായിരുന്ന ടാറ്റ മോട്ടോഴ്‌സിന്റെ വിപണി പങ്കാളിത്തം ഇക്കാലയളവില്‍ 5.6 ശതമാനമായി ഉയര്‍ന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com