ന്യൂയോർക്ക്: 15000ത്തോളം മോഡല്‍ എക്‌സ് എസ്‌യുവികളെ തിരികെ വിളിച്ച് അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമൻമാരായ ടെസ്‍ല. പവര്‍ സ്റ്റിയറിങിലെ പാളിച്ചയെ തുടർന്നാണ് കമ്പനി വാഹനങ്ങൾ തിരികെ വിളിക്കാൻ തീരുമാനിച്ചത്. സാങ്കേതിക പ്രശ്നം കാരണം സ്റ്റിയറിങ് കൂടുതല്‍ ദൃഢമാകുകയും ക്രാഷ് റിസ്‌ക് വര്‍ധിക്കാനും ഇടയാകുന്നതാണ് പ്രധാന പ്രശ്‍നം.
ഇലക്ട്രിക് പവര്‍ സ്റ്റിയറിങ് ഗിയര്‍ മോട്ടോര്‍ സഹായിയോട് ചേര്‍ന്നിരിക്കുന്ന അലൂമിനിയം ബോള്‍ട്ടുകള്‍ ദുര്‍ബലമായി നശിക്കുന്നത് കാരണം പവര്‍ സ്റ്റിയറിങ് പ്രവര്‍ത്തിക്കാതെ വരുന്നതാണ് ഇതിനു കാരണമെന്ന് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷനും (എന്‍എച്ച്ടിഎസ്എ) ട്രാന്‍സ്‌പോര്‍ട്ട് കാനഡയും വ്യക്തമാക്കി. മോഡല്‍ എക്‌സില്‍ നിലവില്‍ ഇതുവരെ ക്രാഷ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എന്‍എച്ച്ടിഎസ്എ ചൂണ്ടിക്കാട്ടി.
തിരികെ വിളിച്ച വാഹനങ്ങളില്‍ 14,193 യുഎസ് വാഹനങ്ങളും, 843 കാനഡ വാഹനങ്ങളും ഉള്‍പ്പെടുന്നു. വാഹനങ്ങളില്‍ ക്രാഷ് ഉണ്ടാകുന്നതിനു മുൻപായി ഡ്രൈവര്‍മാര്‍ പ്രശ്‌നം പരിഹരിക്കണമെന്നും പാര്‍ട്‌സ് ലഭ്യമാകുന്നതിന് അനുസരിച്ച് എത്രയും വേഗം പ്രശ്‌നം പരിഹരിച്ച് നല്‍കുമെന്നും ടെസ്‌ല വ്യകതമാക്കി.
2016 മോഡലുകളായ എക്‌സ് നിരയിലുള്ള വാഹനങ്ങളാണ് കമ്പനി തിരികെ വിളിച്ചിരിക്കുന്നത്. സമാന വര്‍ഷത്തില്‍ ഒക്ടോബര്‍ മധ്യത്തോടെ നിര്‍മിച്ചിരിക്കുന്ന എക്‌സ് മോഡല്‍ വാഹനങ്ങളാണ് തിരികെ വിളിച്ചവയിലേറെയും. എന്നാല്‍ അതിനു ശേഷമുള്ള വാഹനങ്ങളില്‍ ഈ വെല്ലുവിളി ഉണ്ടാകില്ലെന്നും കമ്പനി വ്യക്തമാക്കി. 2018 മാർച്ചിലും കമ്പനി 1,23,000 മോഡല്‍ എസ് വാഹനങ്ങള്‍ ഇതേ രീതിയില്‍ വിപണിയില്‍ നിന്ന് തിരികെ വിളിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates