പെട്രോളിന് 30 പൈസ കൂടി, കേരളത്തില്‍ വില എണ്‍പതിലേക്ക്

പെട്രോളിന് 30 പൈസ കൂടി, കേരളത്തില്‍ വില എണ്‍പതിലേക്ക്
പെട്രോളിന് 30 പൈസ കൂടി, കേരളത്തില്‍ വില എണ്‍പതിലേക്ക്
Updated on
1 min read

കൊച്ചി: രാജ്യാന്തര എണ്ണ വില കുതിപ്പുതുടരുന്നതിനിടെ സംസ്ഥാനത്തെ പെട്രോള്‍ വില എണ്‍പതിനു തൊട്ടടുത്തെത്തി. പെട്രോളിന് വെള്ളിയാഴ്ച മുപ്പതു പൈസയും ഡീസലിന് 31 പൈസയും കൂടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 79.65 പൈസയില്‍ എത്തി. 

രാജ്യാന്തര എണ്ണ വില കഴിഞ്ഞ ദിവസങ്ങളിലും വര്‍ധിച്ചിരുന്നെങ്കിലും കര്‍ണാടക തെരഞ്ഞെടുപ്പു കണക്കിലെടുത്ത് എണ്ണ കമ്പനികള്‍ വില മാറ്റം മരവിപ്പിച്ചിരിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരില്‍നിന്നുള്ള അനൗദ്യോഗിക നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു കമ്പനികളുടെ നടപടി. ക്രൂഡ് വില ഇയര്‍ന്നതോടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ നാലു രൂപയുടെ വരെ വര്‍ധനയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയതാണ് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിക്കാന്‍ ഇടയാക്കിയത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 80.18 ഡോളറായിരിക്കുകയാണ്. നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. 

തിരഞ്ഞെടുപ്പുസമയം 19 ദിവസം വില മരവിപ്പിച്ചു നിര്‍ത്തിയ കമ്പനികള്‍ പോളിങ് കഴിഞ്ഞ് വിലകൂട്ടിത്തുടങ്ങി. പെട്രോളിന് പലതവണയായി 69 പൈസയും ഡീസലിന് 86 പൈസയും ഇതിനകം കൂട്ടിയിട്ടുണ്ട്. ഡീസലിന് ഒറ്റത്തവണ ലീറ്ററിനു മൂന്നര നാലു രൂപയും പെട്രോളിന് നാല് നാലര രൂപയും വിലവര്‍ധിപ്പിച്ചാല്‍ മാത്രമേ കമ്പനികള്‍ക്ക് ലീറ്ററിന് 2.7 രൂപ മാര്‍ജിന്‍ നേടാന്‍ കഴിയൂ എന്ന സ്ഥിതിയുണ്ട് കോട്ടക് ഇന്‍ഡസ്ട്രിയല്‍ ഇക്വിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.രൂപയുടെ മൂല്യം കുറഞ്ഞതും എണ്ണവില ഉയരാന്‍ കാരണമാകും.

ബഹുരാഷ്ട്ര എണ്ണ കമ്പനിയായ ടോട്ടല്‍, ഇറാനിലെ എണ്ണപ്പാട ഖനനത്തില്‍ നിന്നു പിന്‍മാറിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണു വിപണിയില്‍ എണ്ണ വില കൂടാന്‍ ഇടയാക്കിയത്. ഇറാനെതിരെ യുഎസ് ഉപരോധം വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഷിപ്പിങ് കമ്പനികള്‍ ഉള്‍പ്പെടെയുള്ളവ പിന്‍മാറുമെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ ഇറാനില്‍ നിന്ന് ആഗോള വിപണിയിലേക്കുള്ള എണ്ണയുടെ വരവ് തടസ്സപ്പെടാനുള്ള സാധ്യതയാണു വിപണിയില്‍ എണ്ണ വില ഉയര്‍ത്തുന്നത്. പ്രതിദിനം രണ്ടു ലക്ഷം മുതല്‍ എട്ടു ലക്ഷം വരെ ബാരല്‍ കുറവു വരുമെന്നാണു വിലയിരുത്തല്‍.

ആഗോള വിപണിയുടെ ആവശ്യത്തിന് അനുസരിച്ച് ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള യുഎസ് എണ്ണക്കമ്പനികളുടെ ശ്രമം ഫലം കണ്ടിട്ടില്ല. ആവശ്യമായ തോതില്‍ പൈപ്പ്‌ലൈനുകളില്ലാത്തതും, ഉല്‍പാദനം ഉയര്‍ത്താനാവശ്യമായ സൗകര്യങ്ങള്‍ നിലവില്‍ ലഭ്യമല്ലാത്തതുമാണു പ്രശ്‌നം. ഒപെക്, ഒപെക് ഇതര രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉല്‍പാദന നിയന്ത്രണം മൂലം എണ്ണ ലഭ്യതയിലുണ്ടായ കുറവ് നികത്താന്‍ യുഎസ് കമ്പനികള്‍ക്ക് കഴിയുന്നുമില്ല.

ഒപെക് (എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മ) അംഗരാജ്യമായ വെനസ്വേലയും ഉല്‍പാദനത്തില്‍ കുറവു വരുത്തിയിട്ടുണ്ട്. ആവശ്യമേറുന്ന സാഹചര്യത്തില്‍ ഉല്‍പാദന നിയന്ത്രണം നീക്കണമെന്ന ആവശ്യത്തോട് ഒപെക് രാജ്യങ്ങള്‍ അനുകൂലമായല്ല പ്രതികരിക്കുന്നത്. നിയന്ത്രണം നീക്കിയാല്‍ അതു വീണ്ടും വിലയിടിവിനു കാരണമാകുമെന്നാണു സൗദി അറേബ്യയുള്‍പ്പെടെ ഒപെക്കിലെ പ്രമുഖ രാജ്യങ്ങള്‍ കരുതുന്നത്. വര്‍ഷാവസാനത്തോടെ മാത്രമേ ഇക്കാര്യത്തില്‍ പുനഃപരിശോധനയ്ക്കു സാധ്യതയുള്ളൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com