

ന്യൂഡല്‍ഹി: ഫാസ് ടാഗ് ഇല്ലാതെ ട്രാക്കിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്ന് ഡിസംബര്‍ ഒന്നുമുതല്‍ ഇരട്ടി ടോള്‍ തുക ഈടാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ടോള്‍ പ്ലാസകളിലും തെരഞ്ഞെടുക്കപ്പെട്ട വില്‍പ്പനകേന്ദ്രങ്ങളിലും ഡിസംബര്‍ ഒന്നുവരെ ഫാസ്ടാഗ് കാര്‍ഡുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഇതിന് വരുന്ന ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും.
ടോള്‍ പ്ലാസകളിലെ നീണ്ട നിര കുറയ്ക്കുന്നതിനും പേപ്പര്‍രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഫാസ്ടാഗ് സംവിധാനം രാജ്യത്ത് നടപ്പിലാക്കുന്നത്. ഡിസംബര്‍ ഒന്നുമുതല്‍ രാജ്യത്തൊട്ടാകെ നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഓണ്‍ലൈനായി ടോള്‍ തുക നല്‍കാനുളള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഫാസ്ടാഗ് ഇല്ലാതെ അതിനായുളള ട്രാക്കിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്ന് ഡിസംബര്‍ ഒന്നുമുതല്‍ ഇരട്ടി ടോള്‍ തുക ഈടാക്കുമെന്ന് നിതിന്‍ ഗഡ്കരി അറിയിച്ചു.
നിലവില്‍ രാജ്യത്തെ 90 ശതമാനം ടോള്‍ പ്ലാസകളും ഫാസ്ടാഗിലേക്ക് മാറാന്‍ സജ്ജമായിട്ടുണ്ട്. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടുന്ന ടോള്‍ പ്ലാസകളില്‍ തുടക്കത്തില്‍ ഒന്നിലധികം ഹൈബ്രിഡ് ലൈനുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുളളതായും മന്ത്രി പറഞ്ഞു.അതായത് പണമായും ഇലക്ട്രോണിക് സംവിധാനത്തിലൂടെയും ഈ ലൈനില്‍ ടോള്‍ തുക അടയ്ക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. വൈകാതെ ഈ ലൈനുകളും ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറും.
രാജ്യത്തെ എല്ലാ ടോൾ പ്ലാസകളിലും രണ്ടു വശങ്ങളിലേക്കും നാലുട്രാക്കുകള്‍ വീതം ഫാസ്ടാഗ് ആക്കണമെന്നാണു നിര്‍ദേശം. ഈ ട്രാക്കിലൂടെ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്കും കടന്നുപോകാം. അത്തരം വാഹനങ്ങളെത്തുമ്പോള്‍ ബാരിക്കേഡ് സ്വയം വീഴും. അപ്പോള്‍ കൗണ്ടറില്‍ യഥാര്‍ഥ ടോള്‍ തുകയുടെ ഇരട്ടിത്തുക നല്‍കേണ്ടിവരും. റോഡിന്റെ ഇരുവശത്തും ഒരോ ട്രാക്കുകള്‍ പണമടച്ച് പോകുന്നതിനായുണ്ടാകും. ഇതിലൂടെ യഥാര്‍ഥ ടോള്‍ നല്‍കി സഞ്ചരിക്കാം. ഇതും വൈകാതെ ഫാസ് ടാഗ് സംവിധാനത്തിലേക്ക് മാറുമെന്നും മന്ത്രി പറഞ്ഞു.ദേശീയതലത്തില്‍ 537 ടോള്‍ പഌസകളിലാണ് ഫാസ്ടാഗ് സംവിധാനം നിലവില്‍ വരിക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates