

തിരുവനന്തപുരം: രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തനം ആഴ്ചയിൽ അഞ്ചുദിവസമാക്കുന്നത് പരിഗണനയിലെന്ന് റിപ്പോർട്ട്. അഖിലേന്ത്യാ തലത്തിലുള്ള ബാങ്കേഴ്സ് സമിതിയാണ് ഇക്കാര്യം പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ഈ നിർദേശത്തിൻമേൽ തീരുമാനം ഉണ്ടായേക്കും. എസ്ബിഐ ഉൾപ്പെടെ പ്രമുഖ ബാങ്കുകൾക്കെല്ലാം ഇക്കാര്യത്തിൽ അനുകൂല നിലപാടാണ്. എടിഎമ്മും ഇ-ട്രാൻസ്ഫർ ഉൾപ്പെടെയുള്ള ഡിജിറ്റൽ സമാന്തര സംവിധാനങ്ങൾ ശക്തമായതിനാൽ ഇക്കാര്യത്തിൽ പ്രശ്നമില്ലെന്നാണ് ബാങ്കുകളുടെ നിലപാട്.
റിസർവ് ബാങ്കിന്റെ പ്രവർത്തനം ആഴ്ചയിൽ അഞ്ചുദിവസമാണ്. അന്താരാഷ്ട്ര തലത്തിലും ബാങ്കുകളുടെ പ്രവർത്തനം അഞ്ചുദിവസമാണ്. മാത്രമല്ല ശനിയും ഞായറും വിദേശവ്യാപാരമില്ല. ഇതെല്ലാം അവധി അനുവദിക്കുന്നതിന് അനുകൂല സാഹചര്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്നാൽ ശനിയാഴ്ച കൂടി അവധി അനുവദിക്കുന്നതിൽ കേന്ദ്രസർക്കാർ പച്ചക്കൊടി കാണിച്ചിട്ടില്ല. ബാങ്കിങ് മേഖലയുടെ പ്രവർത്തനം കുറച്ചാൽ ജനജീവിത്തെ ബാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. ഇ-ട്രാൻസ്ഫർ, എ.ടി.എം. എന്നിവ കൈകാര്യം ചെയ്യുന്നതിൽപ്പോലും ജനങ്ങൾ വേണ്ടത്ര സജ്ജരായിട്ടില്ലെന്ന ആക്ഷേപങ്ങളുമുണ്ട്. സമാന്തരസംവിധാനങ്ങളെ പരമാവധി വളർത്താൻ അവധി സഹായിക്കുമെന്ന വാദവും സർക്കാരിന് മുന്നിലുണ്ട്.
ആഴ്ചയിൽ അഞ്ചുദിവസം പ്രവർത്തിയാക്കണമെന്ന് ബാങ്കിങ് മേഖലയിലെ സംഘടനകൾ ഒട്ടേറെത്തവണ അഖിലേന്ത്യാ ബാങ്കിങ് സമിതിക്ക് നിവേദനം നല്കിയിരുന്നു. കൂടാതെ ബാങ്ക് മാനേജ്മെന്റുകൾക്ക് പ്രത്യേകം നിവേദനവും നല്കി. ജീവനക്കാർക്കുണ്ടാകുന്ന സമ്മർദം, ജോലിഭാരം എന്നിവ കണക്കിലെടുത്താണ് പ്രധാനമായും ഇത്. നിലവിൽ രണ്ടാം ശനിയാഴ്ചയും മാസാവസാനത്തെ ശനിയാഴ്ചയും ബാങ്കുകൾക്ക് അവധിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates