'ഞാനിപ്പോള്‍ സമാധാനത്തോടെ വണ്ടിപ്പെരിയാറ്റില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്'; അവാര്‍ഡ് വിവാദത്തില്‍ മോഹന്‍ലാല്‍ പ്രതികരിക്കുന്നു

'ഞാനിപ്പോള്‍ സമാധാനത്തോടെ വണ്ടിപ്പെരിയാറ്റില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്'; അവാര്‍ഡ് വിവാദത്തില്‍ മോഹന്‍ലാല്‍ പ്രതികരിക്കുന്നു
'ഞാനിപ്പോള്‍ സമാധാനത്തോടെ വണ്ടിപ്പെരിയാറ്റില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്'; അവാര്‍ഡ് വിവാദത്തില്‍ മോഹന്‍ലാല്‍ പ്രതികരിക്കുന്നു

കൊച്ചി: സംസ്ഥാന ചലിച്ചത്ര പുരസ്‌കാര വിതരണ ചടങ്ങിലേക്കു മുഖ്യാതിഥിയായി ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍. മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നതിനെതിരെ ചലച്ചിത്ര, സാംസ്‌കാരിക പ്രവര്‍ത്തകരില്‍നിന്ന് എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മോഹന്‍ലാലിന്റെ പ്രതികരണം. ക്ഷണം കിട്ടാത്ത സാഹചര്യത്തില്‍ എങ്ങനെയാണു അഭിപ്രായം പറയുകയെന്നും മോഹന്‍ലാല്‍ ചോദിച്ചു.

ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നതിനെതിരെ നൂറിലേറെ ചലച്ചിത്ര, സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പിട്ട ഭീമ ഹര്‍ജി മുഖ്യമന്ത്രിക്കു നല്‍കിയിട്ടുണ്ട്. അവാര്‍ഡ് ദാന ചടങ്ങ് താരനിശയാക്കി മാറ്റുന്നതിന് എതിരെയാണ് വിമര്‍ശനം. 

'എന്നെ ക്ഷണിച്ചാല്‍തന്നെ പോകണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു ഞാനാണ്. ക്ഷണിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എല്ലാക്കാലത്തും സര്‍ക്കാരുകളോട് രാഷ്ട്രീയം നോക്കാതെ ബഹുമാനത്തോടെയാണു പെരുമാറിയിട്ടുള്ളത്. അവാര്‍ഡ് കിട്ടിയതും കിട്ടാത്തതുമായ ചടങ്ങുകള്‍ക്കു മുന്‍പും ഞാന്‍ പോയിട്ടുണ്ട്. ഇപ്പോള്‍ ക്ഷണംപോലും കിട്ടാത്ത കാര്യത്തെക്കുറിച്ച് എങ്ങനെയാണു പ്രതികരിക്കുക- വിവാദത്തെക്കുറിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചു.

താനിപ്പോള്‍ സമാധാനത്തോടെ വണ്ടിപ്പെരിയാറ്റില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണെന്നും അതാണ് തന്റെ ജോലിയെന്നും ലാല്‍ പറഞ്ഞു. 

ചലച്ചിത്ര അക്കാദമി  സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് സര്‍ക്കാര്‍ നേരിട്ട് മോഹന്‍ലാലിനെ ക്ഷണിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തില്‍ മോഹന്‍ലാലിന്റെ പേരു പറയാതെ എതിര്‍പ്പുമായി ഒരു സംഘം രംഗത്തെത്തിയത്. 
'മുഖ്യമന്ത്രിയെയും പുരസ്‌കാര ജേതാക്കളെയും മറികടന്നു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് അനൗചിത്യം മാത്രമല്ല, ജേതാക്കളുടെ നേട്ടത്തെ കുറച്ചുകാട്ടുക കൂടിയാണ്. മുഖ്യാതിഥിയായി സിനിമയിലെ തന്നെ ഒരു താരം വരുമ്പോള്‍ അദ്ദേഹം അഭിനയിച്ച സിനിമകള്‍ കൂടി ഉള്‍പ്പെട്ട വിധിനിര്‍ണയത്തില്‍ പുരസ്‌കാരം നേടിയ ആളുകളെ  ചെറുതാക്കുന്ന നടപടിയാകുമത്. ചടങ്ങിലെ മുഖ്യാതിഥികള്‍ മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും ജേതാക്കളും മാത്രമായിരിക്കണം. മറ്റൊരു മുഖ്യാതിഥിയെ ക്ഷണിക്കുന്ന രീതി നല്ല സന്ദേശമല്ല നല്‍കുന്നത്. ഇതു ദൂരവ്യാപക ദോഷം ചെയ്യുന്ന കീഴ്‌വഴക്കമായി മാറും  പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. 

എഴുത്തുകാരായ എന്‍.എസ്.മാധവന്‍, സച്ചിദാനന്ദന്‍, കെ.ജി.ശങ്കരപ്പിള്ള, സേതു, എം.എന്‍.കാരശേരി, സി.വി.ബാലകൃഷ്ണന്‍, വി.ആര്‍.സുധീഷ്, സുസ്‌മേഷ് ചന്ദ്രോത്ത്, കെ.ഇ.എന്‍.കുഞ്ഞഹമ്മദ്, സിനിമാ മേഖലയില്‍നിന്നു പ്രകാശ് രാജ്, രാജീവ് രവി, എം.ജെ.രാധാകൃഷ്ണന്‍, പ്രിയനന്ദനന്‍, സിദ്ധാര്‍ഥ് ശിവ, ഡോ.ബിജു, സനല്‍കുമാര്‍ ശശിധരന്‍, പ്രകാശ് ബാരെ, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, സജിത മഠത്തില്‍ തുടങ്ങിയവര്‍ നിവേദനത്തില്‍ ഒപ്പിട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com