മോഹന്‍ലാലിന് എതിരായ പ്രസ്താവനയില്‍ ആരും ഒപ്പ് വെച്ചിട്ടില്ല; എതിര്‍ത്തത് അവാര്‍ഡ് ജേതാക്കളെ മറികടന്ന് മുഖ്യാതിഥിയെ ക്ഷണിക്കുന്നതിനെ;ഡോ.ബിജു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിലെ മുഖ്യ അതിഥി മുഖ്യ മന്ത്രിയും പുരസ്‌കാര ജേതാക്കളും ആയിരിക്കണം. അതല്ലാതെ മറ്റൊരു മുഖ്യ അതിഥിയെ ക്ഷണിക്കുന്ന കീഴ്‌വഴക്കം ഉണ്ടാകാന്‍ പാടില്ല 
മോഹന്‍ലാലിന് എതിരായ പ്രസ്താവനയില്‍ ആരും ഒപ്പ് വെച്ചിട്ടില്ല; എതിര്‍ത്തത് അവാര്‍ഡ് ജേതാക്കളെ മറികടന്ന് മുഖ്യാതിഥിയെ ക്ഷണിക്കുന്നതിനെ;ഡോ.ബിജു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണചടങ്ങില്‍ മുഖ്യമന്ത്രിയെയും  അവാര്‍ഡ് ജോതാക്കളെയും മറികടന്ന് ഒരു താരത്തേയും മുഖ്യാതിതിയായി ക്ഷണിക്കരുത് എന്ന തങ്ങളുടെ നിവേദനം മാധ്യമങ്ങള്‍ വളച്ചൊടിച്ച് മോഹന്‍ലാലിന് എതിരെയുള്ളതാക്കി മാറ്റിയതാണെന്ന് സംവിധായകന്‍ ബിജു. കഴിഞ്ഞ ദിവസം സംസ്ഥാന പുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ട് നല്‍കിയ സംയുക്ത പ്രസ്താവനയില്‍ ഒരിടത്തും ആരുടേയും പേരെടുത്തു പറഞ്ഞിട്ടില്ല ഞങ്ങള്‍ ഉയര്‍ത്തിയ നിലപാട്, കേരളം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പോലെ ഒരു സംസ്ഥാനം നല്‍കുന്ന ആദരവിന്റെ ചടങ്ങില്‍ മുഖ്യ മന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീര്‍ത്തും അനൗചിത്യം മാത്രമല്ല, പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുക കൂടിയാണ് എന്നതാണ്. അത് പാടില്ല എന്നതാണ് ഞങ്ങള്‍ മുന്നോട്ട് വെച്ചത് എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ആ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം വായിച്ചു നോക്കൂ, അതിലെവിടെയും ഒരു താരത്തിന്റെയും പേര് എടുത്ത് പറഞ്ഞിട്ടില്ല. മുഖ്യ അതിഥി ആയി വരുന്നത് ഏത് താരമായാലും ഇതാണ് നിലപാട്. ഈ പ്രസ്താവന വായിച്ച ശേഷമാണ് അതില്‍ പേര് വെക്കാന്‍ എല്ലാവരും സമ്മതിച്ചിട്ടുള്ളത്. ഇങ്ങനെ ഒരു പൊതു നിലപാട് പ്രസിദ്ധീകരിച്ചു കഴിയുമ്പോള്‍ മാധ്യമങ്ങള്‍ അത് ഏതെങ്കിലും ഒരു താരത്തെ പേര് വെച്ച് വാര്‍ത്ത കൊടുക്കുകയും വിവാദമാകുകയും ചെയ്യുകയും അതെ തുടര്‍ന്ന് മോഹന്‍ലാലിനെതിരായ പ്രസ്താവനയില്‍ നിങ്ങള്‍ പേര് വെച്ചോ എന്ന് ആരോടെങ്കിലും ചോദിച്ചാല്‍ സ്വാഭാവികമായും ഇല്ല എന്നത് തന്നെയാണ് മറുപടി. കാരണം ആ പ്രസ്താവന ഒരു താരത്തിന്റെയും പേരെടുത്ത് അവര്‍ വരാന്‍ പാടില്ല എന്നതല്ല, മറിച്ചു ഒരു പൊതു നിലപാട് ആണത്. ഒരു താരത്തിനെതിരെ പേരെടുത്തു പറഞ്ഞുള്ള പ്രസ്താവന അല്ല. അങ്ങനെ ഏതെങ്കിലും ഒരു താരത്തെ പേരെടുത്തു പറഞ്ഞു അവര്‍ക്കെതിരായ ഒരു പ്രസ്താവനയില്‍ ഞങ്ങള്‍ ഒരാളും ഒപ്പ് വെച്ചിട്ടില്ല. 

ആ പ്രസ്താവന ഒന്ന് കൂടി മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും വായിക്കുമല്ലോ.സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിലെ മുഖ്യ അതിഥി മുഖ്യ മന്ത്രിയും പുരസ്‌കാര ജേതാക്കളും ആയിരിക്കണം. അതല്ലാതെ മറ്റൊരു മുഖ്യ അതിഥിയെ ക്ഷണിക്കുന്ന കീഴ്‌വഴക്കം ഉണ്ടാകാന്‍ പാടില്ല, ഈ വര്‍ഷവും തുടര്‍ വര്‍ഷങ്ങളിലും എന്നതാണ് ആ പ്രസ്താവന. അതില്‍ ഞങ്ങള്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. മാധ്യമങ്ങള്‍ തെറ്റിധാരണ പടര്‍ത്തുന്ന തരത്തില്‍ സെന്‍സേഷണല്‍ ആക്കുന്നതിനായി പ്രസ്താവനയെ ഉപയോഗിക്കരുത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ ആദരവോടെ ജേതാക്കള്‍ക്ക് നല്‍കാനുള്ള വേദി ഉണ്ടാകണം എന്നതാണ് ഞങ്ങളുടെ നിലപാട്. ഇതില്‍ വ്യക്തികള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. മുഖ്യ അതിഥി ആക്കുന്നത് ആരെ ആയാലും ഇത് തന്നെയാണ് നിലപാട്- അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

നേരത്തെ മോഹന്‍ലാലിന് എതിരായ നിവേദനത്തില്‍ താന്‍ ഒപ്പുവച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടന്‍ പ്രകാശ് രാജ് രംഗത്ത് വന്നിരുന്നു.ഇതേത്തുടര്‍ന്നാണ് വിശദീകരണവുമായി ബിജു രംഗത്ത് വന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com