'ഹൃത്വിക് അച്ഛന്റെ കണ്‍ട്രോളില്‍, മുസ്ലീമിനെ പ്രണയിച്ചതിന് എന്നെ തല്ലി': തുറന്നുപറഞ്ഞ് സുനൈന 

അച്ഛന്‍ രാകേഷ് റോഷനെതിരെയും ഹൃത്വിക്കിനെതിരെയും ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സുനൈന
'ഹൃത്വിക് അച്ഛന്റെ കണ്‍ട്രോളില്‍, മുസ്ലീമിനെ പ്രണയിച്ചതിന് എന്നെ തല്ലി': തുറന്നുപറഞ്ഞ് സുനൈന 

ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്റെ സഹോദരി സുനൈനയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. നടി കങ്കണയെ പിന്തുണച്ചുകൊണ്ടുള്ള ട്വിറ്റിന് പിന്നാലെ അച്ഛന്‍ രാകേഷ് റോഷനെതിരെയും ഹൃത്വിക്കിനെതിരെയും ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സുനൈന ഇപ്പോള്‍. 

അച്ഛനും സഹോദരനും തന്റെ പ്രണയബന്ധത്തെ എതിര്‍ത്തതിനെതിരെയാണ് സുനൈന രംഗത്തെത്തിയിരിക്കുന്നത്. റുഹേല്‍ അമിന്‍ എന്ന മാധ്യമപ്രവര്‍ത്തകനുമായി പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോള്‍ അച്ഛന്‍ തന്നെ തല്ലിയെന്ന് സുനൈന പറയുന്നു. റുഹേല്‍ ഒരു മുസ്ലീം ആയതിനാലാണ് തന്റെ കുടുംബം ഈ ബന്ധത്തിന് എതിര് നില്‍ക്കുന്നതെന്നും താന്‍ പ്രണയിക്കുന്നത് ഒരു ഭീകരവാദിയെയാണെന്നാണ് അവര്‍ പറയുന്നതെന്നും സുനൈന ആരോപിച്ചു. 

"കഴിഞ്ഞ വര്‍ഷമാണ് ഞങ്ങള്‍ പ്രണയത്തിലാകുന്നത്. റൂഹൈലിനെ ഫേസ്ബുക്കിലൂടെയാണ് ഞാന്‍ പരിചയപ്പെട്ടത്. പ്രണയം അറിഞ്ഞപ്പോള്‍ അച്ഛന്‍ എന്നെ തല്ലി. ഞാന്‍ പ്രണയിക്കുന്നത് ഒരു ഭീകരവാദിയെയാണെന്നാണ് പറഞ്ഞത്. പക്ഷെ റുഹൈല്‍ അങ്ങനെയല്ല. ആയിരുന്നെങ്കില്‍ അദ്ദേഹം ഒരു മാധ്യമ സ്ഥാപനത്തില്‍ ജോലി ചെയ്യുമായിരുന്നോ? ഇതിനോടകം അഴിക്കുള്ളില്‍ ആകുമായിരുന്നില്ലേ?", ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സുനൈന ചോദിച്ചു. 

ഹൃത്വിക് അച്ഛന്റെ കണ്‍ട്രോളിലാണെന്ന് പറഞ്ഞ സുനൈന തനിക്ക് സഹായം നല്‍കാമെന്ന് പറഞ്ഞിട്ട് ഒടുവില്‍ പിന്തിരിഞ്ഞ സഹോദരനോട് കടുത്ത അമര്‍ഷത്തിലാണ്. "അച്ഛന്റെ നിയന്ത്രണത്തിലായതുകൊണ്ട് ഹൃത്വിക്കിന് ഈ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകില്ല. ആരും എന്റെ ബന്ധം അംഗീകരിക്കുന്നില്ല. എനിക്ക് വീട് വാങ്ങിത്തരാമെന്ന് ഹൃത്വിക് സമ്മതിച്ചിരുന്നതാണ്. പക്ഷെ അത് ചെയ്തുതന്നില്ല. ഞാന്‍ വാടകയ്ക്ക് ഒരു വീടെടുത്തപ്പോള്‍ അത് അമിതവിലയാണെന്ന് പറഞ്ഞു. 2.5 ലക്ഷം ഹൃത്വിക്കിന് അത്ര വിലയേറിയതാണോ? എനിക്ക് തോന്നുന്നില്ല. ഹൃത്വിക്ക് പറഞ്ഞ വാക്ക് പാലിക്കുന്നില്ല. എല്ലാവരും ഇപ്പോള്‍ എന്നെ ഉപദ്രവിക്കുകയാണ്". 

നേരത്തെ സുനൈനയെ പിന്തുണച്ച് നടി കങ്കണയുടെ സഹോദരി രംഗോലി ട്വിറ്റ് കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാക്കി സുനൈന തന്നെ രംഗത്തെത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com