'അബിയുടെ നല്ല വശങ്ങളൊന്നും എന്തേ നീ കണ്ടു പഠിച്ചില്ല, ആ കഷ്ടപ്പാടുകള്‍ മറക്കരുത്'; ഷെയ്ന്‍ നിഗത്തോട് സംവിധായകന്‍

ഷോട്ട് ഓകെയാണെന്ന് തീരുമാനിക്കുന്നത് നടനാണോ സംവിധായകനാണോ?
'അബിയുടെ നല്ല വശങ്ങളൊന്നും എന്തേ നീ കണ്ടു പഠിച്ചില്ല, ആ കഷ്ടപ്പാടുകള്‍ മറക്കരുത്'; ഷെയ്ന്‍ നിഗത്തോട് സംവിധായകന്‍

ഷെയ്ന്‍ നിഗത്തെ വിമര്‍ശിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് രംഗത്ത്. അബിയുടെ ക്ഷമയും, സഹനശക്തിയും, മുതിര്‍ന്നവരോടുള്ള ബഹുമാനവും, സ്‌നേഹവും തുടങ്ങിയ നല്ല വശങ്ങളൊന്നും എന്താണ് കണ്ടു പഠിക്കാതിരുന്നതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഓക്കെയായ ഷോട്ടുകള്‍ വീണ്ടും വീണ്ടും സംവിധായകന്‍ എടുപ്പിച്ചെന്നാണ് ഷെയ്ന്‍ പറയുന്നത്. എന്നാല്‍ ഷോട്ട് ഓകെയാണെന്ന് തീരുമാനിക്കുന്നത് നടനാണോ സംവിധായകനാണോ? ഒരു സംവിധായകന്‍ 60 വരെ പ്രാവിശ്യം വീണ്ടും വീണ്ടും എടുത്തിട്ടുള്ള സൂപ്പര്‍ താരത്തിന്റെ സഹകരണം ഞാന്‍ നേരിട്ടു കണ്ടിട്ടുള്ളതാണെന്നും ഫേയ്‌സ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറയുന്നു. ഒരുപാട് ചെറുപ്പക്കാര്‍ മോഹിക്കുന്ന ഈ നടന സ്ഥാനം സ്വയം നശിപ്പിച്ചു കളയുന്നത് കണ്ടു വേദനയോടെ പറഞ്ഞു പോയതാണെന്നും അഷ്‌റഫ് കുറിച്ചു.

ആലപ്പി അഷ്‌റഫിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

ഷെയിം നിഗം...എല്ലാവരുടെയും നിഗമനങ്ങള്‍ നീ തെറ്റിച്ച് കളഞ്ഞല്ലോ മോനേ നിഗമേ...നിന്റെ പിതാവ് അബിയുടെ ക്ഷമയും, സഹനശക്തിയും, മുതിര്‍ന്നവരോടുള്ള ബഹുമാനവും, സ്‌നേഹവും തുടങ്ങിയ നല്ല വശങ്ങളൊന്നും എന്തേ നീ കണ്ടു പഠിച്ചില്ല...

മോനേ... നമുക്ക് മുന്‍പ് സഞ്ചരിച്ച മഹത് വ്യക്തിത്വങ്ങള്‍ എസിയും കാരവനൊന്നും ഇല്ലാത്ത കാലത്ത് കഷ്ടപാടുകളുടെയും വേദനയുടെയും ത്യാഗത്തിന്റെയും ഫലമായ് അവര്‍ കെട്ടിപടുത്ത ആ പടികളിലൂടെയാണ് നീ കയറി വന്നതെന്ന് മറക്കരുത്.

മോനേ... പ്രേംനസീര്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ' നിത്യഹരിതം ' എന്നൊരു പുസ്തകമുണ്ട് നസീര്‍ സാറിനെക്കുറിച്ചു.. ചുരുങ്ങിയത് അതെങ്കിലും നീ ഒന്നു വാങ്ങി വായിക്കണം.. ഒരു പക്ഷേ നിനക്കതൊരു പാഠപുസ്തകമായി സൂക്ഷിക്കാം...

നീ പറയുന്നു..ഓക്കെയായ ഷോട്ടുകള്‍ വീണ്ടും വീണ്ടും സംവിധായകന്‍ എടുപ്പിച്ചെന്ന്.. ഷോട്ട് ഓക്കെ എന്നു തീരുമാനിക്കുന്നത് നടനാണോ സംവിധായകനാണോ? ഒരു സംവിധായകന്‍ 60 വരെ പ്രാവിശ്യം വീണ്ടും വീണ്ടും എടുത്തിട്ടുള്ള സൂപ്പര്‍ താരത്തിന്റെ സഹകരണം ഞാന്‍ നേരിട്ടു കണ്ടിട്ടുള്ളവനാ..

സംവിധായകന്‍ ഓക്കെ എന്നു പറഞ്ഞിട്ടും , ഇത് മതി എന്നു പറഞ്ഞിട്ടും ഇനിയും കുറച്ചുകൂടി നന്നാക്കാം സര്‍ എന്നു പറഞ്ഞു തൊഴിലിനെ സ്‌നേഹിച്ച് , ഓടുന്ന മോട്ടോര്‍ സൈക്കിളിന്റെ പിന്‍സീറ്റില്‍ നിന്നും പറക്കുന്ന ഹെലികോപ്റ്ററിലേക്ക് ചാടിക്കയറി ജീവന്‍ വരെ ത്യജിച്ച ചരിത്രമുള്ള ഒരിടമാണ് ഇവിടമെന്നു നീ ഓര്‍ക്കുന്നത് നന്നായിരിക്കും...

ഒത്തുതീര്‍പ്പു വ്യവസ്ഥയുടെ 15 ദിനങ്ങളില്‍ 10 ദിവസം കഴിഞ്ഞപ്പോള്‍ ഒരഞ്ചു ദിവസം കൂടി നിനക്ക് ക്ഷമിച്ച് സഹകരിച്ച് കൂടാമായിരുന്നില്ലേ...ഒരുപാട് ചെറുപ്പക്കാര്‍ മോഹിക്കുന്ന ഈ നടന സ്ഥാനം നീയായിട്ട് സ്വയം നശിപ്പിച്ചു കളയുന്നത് കണ്ടു വേദനയോടെ പറഞ്ഞു പോയതാ...ആലപ്പി അഷറഫ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com