നടന്‍ വിവേക് വിടപറഞ്ഞെന്ന വാര്‍ത്ത ഇനിയും വിശ്വസിക്കാനായിട്ടില്ല സഹപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും. നല്ല സന്ദേശങ്ങള്‍ നിറഞ്ഞ നടന്റെ ഹാസ്യരംഗങ്ങളും സാമൂഹിക വിഷയങ്ങളിലെ ഇടപെടലുകളും ഓര്‍ത്തെടുക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ പലരും.
സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് പ്രചോദനം നല്‍കുന്ന കുറിപ്പുകള്‍ അദ്ദേഹം പങ്കുവയ്ക്കുമായിരുന്നു. അത്തരത്തില്‍ മരണത്തെക്കുറിച്ച് വിവേക് എഴുതിയ ഒരു ട്വീറ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
"ലളിതവും നിസ്വാര്‍ത്ഥവും കറയില്ലാത്തതുമായ ജീവിതവും ഒരുനാള്‍ അവസാനിക്കും, പലരും മരിക്കും, പക്ഷെ കുറച്ചുപേര്‍ മരണശേഷവും ജീവിക്കുന്നു", എന്നാണ് തമിഴില്‍ വിവേക് കുറിച്ച ട്വീറ്റ്. അദ്ദേഹത്തിന്റെ വാക്കുകള്‍ പോലെതന്നെ വിവേക് മരിച്ചാലും ലക്ഷക്കണക്കിന് ആളുകളുടെ മനസ്സില്‍ ജീവിക്കുമെന്നാണ് ആരാധകര്‍ കുറിക്കുന്നത്.
ഹൃദയാഘാതം അനുഭവപ്പെട്ടതിനെത്തുടർന്ന് നടനെ ഇന്നലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊറോണറി ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ലാസ്റ്റിയും നടത്തി. അക്യൂട്ട് കൊറോണറി സിന്‍ഡ്രോമിനൊപ്പമുള്ള ഹൃദയാഘാതമാണ് വിവേകിന് സംഭവിച്ചതെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
മൂന്ന് തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടിയ നടനാണ് വിവേക്. സാമി, ശിവാജി, അന്യൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹരീഷ് കല്യാണ്‍ നായകനായ ധാരാള പ്രഭു ആണ് ഒടുവില്‍ വേഷമിട്ട ചിത്രം. കമല്‍ഹാസന്റെ ഇന്ത്യ 2ലും നടന്‍ അഭിനയിക്കുന്നുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ