നെടുമുടി വേണു അന്തരിച്ചു

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

തിരുവനന്തപുരം; മലയാള സിനിമയുടെ അതുല്യപ്രതിഭ നെടുമുടി വേണു അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് നെടുമുടി വേണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

നെടുമുടി വേണുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നെന്നും ഇതിനു പിന്നാലെയാണ് ദേഹാസ്വസ്ഥ്യം ഉണ്ടായതെന്നുമാണ് റിപ്പോർട്ടുകൾ. മറ്റുചില ആരോഗ്യപ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. 

അഞ്ച് പതിറ്റാണ്ടു നീണ്ടു നിൽക്കുന്ന അഭിനയജീവിതത്തിൽ 500 ൽ അധികം സിനിമകളിലാണ് നെടുമുടി വേണു അഭിനയിച്ചത്. നായകനും വില്ലനും കോമഡി താരമായുമെല്ലാം സിനിമയിൽ നിറഞ്ഞിട്ടുള്ള അദ്ദേഹം ഇന്ത്യൻ സിനിമയിലെ ഏറ്റവും കഴിവുറ്റ അഭിനേതാവായാണ് കണക്കാക്കുന്നത്. നാടകത്തിലൂടെയാണ് നെടുമുടി സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. തുടക്കകാലത്ത് നായകനായും പിന്നീട് ശക്തമായ ക്യാരക്റ്റർ റോളുകളിലേക്കും മാറുകയായിരുന്നു. 

ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ അധ്യാപകരായിരുന്ന പി.കെ.കേശവൻപിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22 ലാണ് നെടുമുടി വേണു ജനിക്കുന്നത്. നെടുമുടി എൻ‌എസ്‌എസ് ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ എസ്ഡി കോളജ് എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം. സംവിധായകൻ ഫാസിലുമായി ചേർന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്തു സജീവമായത്. 

ഒരു സുന്ദരിയുടെ കഥ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയില്‍ മുഖം കാണിക്കുന്നത്. 1978-ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. തുടര്‍ന്ന് ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമാക്കി. ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആറുവട്ടവും ലഭിച്ചു. ഏതാനും ചിത്രങ്ങളുടെ രചനയും നിർവഹിച്ചിട്ടുണ്ട്. ഭാര്യ: ടി.ആർ. സുശീല. മക്കൾ: ഉണ്ണി ഗോപാൽ, കണ്ണൻ ഗോപാൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com