കൊച്ചിയിൽ വച്ചുണ്ടായ കാർ അപകടത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി നടി ഗായത്രി സുരേഷ്. ഗായത്രിയും സുഹൃത്തും സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചിട്ട് നിർത്താതെ പോയതിനെ തുടർന്ന് ഇരുവരെയും പിന്തുടർന്ന് വഴിയിൽ തടഞ്ഞുവച്ചതാണ് വിഡിയോയിലുള്ളത്. പൊലീസ് എത്തിയതിന് ശേഷമാണ് ഗായത്രിയെയും ഒപ്പമുണ്ടായിരുന്ന ആളെയും വിട്ടയച്ചത്.
കാർ വളഞ്ഞവരോട് ഗായത്രി മാപ്പ് പറഞ്ഞു
കാക്കനാടേക്കുള്ള യാത്രമാധ്യേയാണ് വൈറൽ വീഡിയോയ്ക്ക് ആസ്പദമായ സംഭവം നടന്നത്. ഗായത്രിയുടെ സുഹൃത്താണ് കാർ ഓടിച്ചിരുന്നത്. കാർ വളഞ്ഞവരോട് ഗായത്രി മാപ്പ് പറയുന്ന വീഡിയോയാണ് വൈറലാകുന്നത്. ഇതിനു പിന്നാലെയാണ് സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ച് താരം സോഷ്യൽ മീഡിയയിൽ എത്തിയത്.
ഗായത്രിയുടെ വാക്കുകൾ
'എന്റെ ഒരു വീഡിയോ വ്യാപകമായി വൈറലായിട്ടുണ്ട്. ഇന്നലെ ആക്സിഡന്റ് സംഭവിച്ച വിഡിയോ. അത് സംബന്ധിച്ച് നിരവധി പേർ മെസേജ് അയച്ചും ഫോൺ വിളിച്ചും കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഞാനും എന്റെ സുഹൃത്തും കൂടി കാക്കനാടേക്ക് പോവുകയായിരുന്നു. അപ്പോൾ മുമ്പിൽ ഒരു വണ്ടി ഉണ്ടായിരുന്നു. അതിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ അപ്രതീക്ഷിതമായി മറ്റൊരു വാഹനം എതിരെ വന്നു അങ്ങനെയാണ് അപകടം ഉണ്ടായത്. അതിൽ വാഹനങ്ങളുടെ സൈഡ് മിറർ പോയിരുന്നു. ഞങ്ങൾ ചെയ്ത തെറ്റ് എന്താണെന്നുവെച്ചാൽ വാഹനം നിർത്താൻ ഭയന്ന് ഞങ്ങൾ വണ്ടി വിട്ടുപോയി. ഞാനൊരു നടിയാണല്ലോ... ആ വാഹനത്തിൽ എന്നെ കാണുമ്പോൾ അവിടെയുള്ള ജനങ്ങൾ ആ അവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിൽ ഞങ്ങൾക്ക് ഭയമുണ്ടായിരുന്നു. ടെൻഷനായിട്ടാണ് നിർത്താതെ പോയത്. ആ തെറ്റ് മാത്രമാണ് ഞങ്ങൾ ചെയ്തത്. അവർ ഞങ്ങളെ ചെയ്സ് ചെയ്ത് പിടിച്ചു. പിന്നീട് ഞങ്ങൾ ഒരുപാട് നേരം അവരോട് കെഞ്ചി മാപ്പ് പറഞ്ഞു. പക്ഷെ അവർ പൊലീസ് വരാതെ വിടില്ലെന്ന് പറഞ്ഞു. ഭയന്നിട്ടാണ് വണ്ടി നിർത്താതെ പോയത്. അല്ലാതെ ആർക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ