കൊച്ചി: മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ പുതിയ ചിത്രം 'മരക്കാർ- അറബിക്കടലിന്റെ സിംഹം' ഒ ടി ടിയില്‍ റിലീസ് ചെയ്യരുതെന്ന തിയേറ്റര്‍ ഉടമകളുടെ ആവശ്യത്തില്‍ സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിലിം ചേംബര്‍ ഇടപെടുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഫിലിം ചേബംര്‍ പ്രസിഡന്റ് സുരേഷ് കുമാര്‍ നടന്‍ മോഹന്‍ലാലുമായും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരുമായും ചര്‍ച്ച നടത്തും.
കോവിഡിനെ തുടര്‍ന്ന് അടച്ച തിയേറ്ററുകള്‍ ആലസ്യത്തില്‍ നിന്നും ഉണരാന്‍ മരക്കാർ തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെടുന്നത്. സിനിമ പൂര്‍ത്തിയായി, റിലീസ് ചെയ്യാനാകാതിരുന്ന ബിഗ്ബഡ്ജറ്റ് ചിത്രം മരയ്ക്കാര്‍, ഒ ടി ടിയില്‍ റിലീസ് ചെയ്യാന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
നിലവില്‍ 50 ശതമാനം ആളുകളെ മാത്രമേ തിയേറ്ററുകളിലേക്ക് പ്രവേശിപ്പിക്കാനാകൂ. ഈ സാഹചര്യത്തില്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത് ലാഭകരമായിരിക്കില്ലന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. റിലീസുമായി ബന്ധപ്പെട്ട് ആമസോണ്‍ പ്രൈമുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തി വരികയാണ്.
കോവിഡിനെ തുടര്‍ന്ന് ദീര്‍ഘകാലമായി അടഞ്ഞുകിടന്ന തിയേറ്ററുകള്‍ ഇന്നലെയാണ് വീണ്ടും തുറന്നത്. അന്യഭാഷാ ചിത്രങ്ങളാണ് ആദ്യദിവസങ്ങളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ജോജു ജോര്‍ജും പൃഥ്വിരാജും അഭിനയിച്ച സ്റ്റാര്‍ വെള്ളിയാഴ്ച തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ