'പോളിങ് ബൂത്ത് വീടിന് തൊട്ടുപുറകിൽ, മകന്റെ സൈക്കിൾ എടുത്ത് ഇറങ്ങി'; വൈറൽ സൈക്കിൾ യാത്രയെക്കുറിച്ച് വിജയ്

'ആരാധകരുടെ മനോഭാവവും മറ്റു സാഹചര്യങ്ങളുമൊക്കെ ആശ്രയിച്ചായിരിക്കും രാഷ്ട്രീയത്തിലേക്കുള്ള വരവിനെക്കുറിച്ച് തീരുമാനിക്കുക'
ബൂത്തിലേക്ക് സൈക്കിളിൽ വരുന്ന വിജയ്/ എക്സ്പ്രസ് ഫോട്ടോ
ബൂത്തിലേക്ക് സൈക്കിളിൽ വരുന്ന വിജയ്/ എക്സ്പ്രസ് ഫോട്ടോ


ഴിഞ്ഞ വർഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ വിജയ് സൈക്കിളിൽ എത്തിയത് വലിയ ചർച്ചയായിരുന്നു. ഇന്ധന വില വർധനവിന് എതിരെയുള്ള താരത്തിന്റെ പ്രതിഷേധമാണ് ഇതെന്ന തരത്തിൽ നിരവധി പേർ രം​ഗത്തെത്തി. ഇപ്പോൾ വൈറലായ സൈക്കിൾ യാത്രയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് വിജയ്. പോളിങ് ബൂത്ത് വീടിന് അടുത്തായതിനാലാണ് മകന്റെ സൈക്കിൾ എടുത്ത് ഇറങ്ങിയത് എന്നാണ് താരം പറഞ്ഞത്. 

‘‘വീടിന് തൊട്ടുപിറകിലായിരുന്നു പോളിങ് ബൂത്ത്. വോട്ടു ചെയ്യാനായി പുറപ്പെട്ടപ്പോൾ സൈക്കിൾ കണ്ടു. മകനോട് ചോദിച്ച് സൈക്കിളെടുത്ത് ബൂത്തിലേക്കു പോയി’’ തമിഴ് ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിൽ വിജയ് പറഞ്ഞു. പുതിയ ചിത്രം ബീസ്റ്റ് റിലീസിന്റെ പ്രമോഷന്റെ ഭാ​ഗമായിട്ടാണ് വിജയ് ചാനൽ ഇന്റർവ്യൂവിന് എത്തുന്നത്. ബീസ്റ്റിന്റെ സംവിധായകൻ നെൽസണാണ് അഭിമുഖം നടത്തിയത്. 

രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും താരം വ്യക്തമാക്കി. ആരാധകരുടെ ആഗ്രഹത്തെ ആശ്രയിച്ചായിരിക്കും തന്റെ രാഷ്ട്രീയപ്രവേശമെന്നാണ് താരം പറഞ്ഞത്. ‘‘ആരാധകരുടെ മനോഭാവവും മറ്റു സാഹചര്യങ്ങളുമൊക്കെ ആശ്രയിച്ചായിരിക്കും രാഷ്ട്രീയത്തിലേക്കുള്ള വരവിനെക്കുറിച്ച് തീരുമാനിക്കുക’’. പത്ത് വർഷത്തിന് ശേഷമാണ് താരം മാധ്യമങ്ങൾക്കു മുന്നിൽ എത്തിയത്. താൻ പറയുന്നത് വളച്ചൊടിക്കുന്നതിനാലാണ് മാധ്യമങ്ങൾക്ക് അഭിമുഖം നൽകാത്തതെന്നാണ് താരം പറഞ്ഞത്. അവസാനം നൽകിയ അഭിമുഖം വിവാദമായതിനെക്കുറിച്ചും താരം വ്യക്തമാക്കി. 

‘‘ഏകദേശം പത്തുവർഷം മുമ്പാണ് ഞാൻ അവസാനമായി അഭിമുഖം നൽകിയത്. എന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത് ഇഷ്ടമായില്ല. അതിന്റെ പേരിൽ പലരും വിമർശിച്ചു. അഭിമുഖം നടത്തിയ ആളെ വിളിച്ച് ഉദ്ദേശിച്ചതെന്താണെന്ന് ഒരിക്കൽക്കൂടി വിശദമാക്കേണ്ടി വന്നു. എല്ലായ്‌പ്പോഴും ഇതു തുടരാൻ പ്രയാസമാണ്. ഇത് തുടരാൻ താത്പര്യമില്ലാത്തതു കൊണ്ടാണ് അഭിമുഖങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നത്’’- വിജയ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com