രാജ്യത്തെ തന്നെ ഏറ്റവും ആരാധകരുള്ള റിയാലിറ്റി ഷോയിൽ ഒന്നാണ് കോൻ ബനേഗ ക്രോർപതി. അവതാരകനായി എത്തുന്ന അമിതാഭ് ബച്ചൻ തന്നെയാണ് ഷോയുടെ ഏറ്റവും വലിയ പ്രത്യേകത. പലപ്പോഴും മത്സരാർത്ഥികൾ പലരും അദ്ദേഹത്തെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്താറുണ്ട്. കഴിഞ്ഞ ദിവസം ഷോയിൽ അതിഥിയായി എത്തിയത് മധ്യപ്രദേശില്‍ നിന്നുള്ള പ്രൊഫസര്‍ ധൂലിചന്ദ് ആണ്. ബിഗ് ബിയോടുള്ള നീരസത്തെക്കുറിച്ചാണ് അദ്ദേഹം തുറന്നു പറഞ്ഞത്.
അമിതാഭ് ബച്ചന്റെ വലിയ ആരാധകനാണ് ധൂലിചന്ദ്. എന്നാൽ തനിക്കു നേരിട്ട ഒരു ദുരനുഭവം കാരണം ബച്ചന്റെ സിനിമ ഇനി ഒരിക്കലും കാണില്ലെന്നു വരെ തീരുമാനിക്കേണ്ടിവന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ തനിക്ക് 10 രൂപ ബച്ചൻ തരാനുണ്ടെന്നും ധൂലിചന്ദ് പറഞ്ഞു.
ധൂലിചന്ദിന്റെ വാക്കുകൾ ഇങ്ങനെ; താങ്കളുടെ മുക്ദര്‍ കാ സികന്ദര്‍ എന്ന സിനിമ കാണുന്നതിനായി ഞാന്‍ വളരെ ആഗ്രഹിച്ചിരുന്നു. കോളേജില്‍ പഠിക്കുന്ന സമയമായതുകൊണ്ട് കയ്യില്‍ പണമില്ല. ഒടുവില്‍ എങ്ങിനെയോ പത്ത് രൂപ സംഘടിപ്പിച്ച് കിലോമീറ്ററുകള്‍ യാത്രചെയ്ത് തിയേറ്ററിലെത്തി. ഈ പത്ത് രൂപ എങ്ങനെ ചെലവാക്കണം എന്നതില്‍ ഞാന്‍ ഒരുപാട് കണക്കുകൂട്ടലുകള്‍ നടത്തിയിരുന്നു. ടിക്കറ്റിനായി മണിക്കൂറുകളോളം തിയേറ്ററില്‍ കാത്തുനിന്നു. ടിക്കറ്റെടുക്കാനുള്ള എന്റെ ഊഴം എത്തിയപ്പോള്‍ ജനക്കൂട്ടം വലിയ തിക്കും തിരക്കുമുണ്ടാക്കി. തുടര്‍ന്ന് പൊലീസിന് ഇടപെടേണ്ടതായി വന്നു. ആളുകളെ നിയന്ത്രിക്കാനായി പൊലീസ് ലാത്തി വീശിയതിനെ തുടര്‍ന്ന് ഞാന്‍ നിലത്തുവീണു. തലക്ക് പരുക്കേറ്റു. താങ്കളുടെ സിനിമ ഒരിക്കല്‍ പോലും ഇനി കാണില്ലെന്നും ജീവിതത്തില്‍ എന്നെങ്കിലും നേരില്‍ കണ്ട് ഈ വിവരം തുറന്ന് പറയുമെന്ന് പ്രതിജ്ഞ ചെയ്തു. ഒരിക്കല്‍ ബച്ചനൊപ്പം ഇരുന്ന് ഒരു സിനിമ കാണുമെന്ന് താന്‍ ആഗ്രഹിച്ചിരുന്നു.
1970ൽ താൻ വരുത്തിവച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ബച്ചൻ മറന്നില്ല. കഥ കേട്ട ശേഷം ബച്ചന്‍ എഴുന്നേറ്റ് നിന്ന് അദ്ദേഹത്തിന് ഇരുപത് രൂപ നല്‍കുകയായിരുന്നു. പലിശയും കൂടി ചേർത്താണ് നഷ്ടം നികത്തിയത്. ഒന്നിച്ച് സിനിമ കാണാമെന്ന് ദൂലിചന്ദിന് വാക്കു കൊടുക്കയും ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates