ദുൽഖർ സൽമാൻ നായകനായി എത്തിയ തെലുങ്ക് ചിത്രം സീതാരാമം വൻ അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം 33 കോടി രൂപയാണ് ചിത്രം നേടിയത്. ഇപ്പോൾ സിനിമ വിജയമാക്കിയതിന് ആരാധകരോട് നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം. ചിത്രം പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്ന ആശങ്കയിൽ റിലീസ് ദിവസം കരഞ്ഞുപോയി എന്നാണ് ദുൽഖർ കുറിക്കുന്നത്. തെലുങ്കു സിനിമയിലെ തന്റെ ഇതുവരെയുള്ള യാത്രയെക്കുറിച്ചും ദുൽഖർ പറയുന്നുണ്ട്.
ദുൽഖർ സൽമാന്റെ കുറിപ്പ് വായിക്കാം
ഏറ്റവും മികച്ച തെലുങ്ക് പ്രേക്ഷകരോട്,
'തെലുങ്കില്‍ ഡബ്ബ് ചെയ്ത് റിലീസ് ചെയ്ത എന്റെ ആദ്യ ചിത്രം ഓകെ കണ്‍മണി ആണ്. മണി സാറിന് നന്ദി, നിങ്ങള്‍ എല്ലാവരും ആ ചിത്രത്തിലൂടെ എനിക്കൊരു അവസരം നല്‍കി, അതിലൂടെ ആദ്യ സിനിമയിലൂടെ നിങ്ങളുടെ സ്‌നേഹം എനിക്കു ലഭിച്ചു. പിന്നീട്, ‘മഹാനടി’യില്‍ ജെമിനിയായി അഭിനയിക്കാന്‍ നാഗിയും വൈജയന്തിയും എനിക്കൊരു അവസരം തന്നു. ഗ്രേ ഷേഡുകള്‍ ഉണ്ടായിരുന്നിട്ടും ആ വേഷത്തിനും നിങ്ങള്‍ എനിക്ക് സ്‌നേഹവും ബഹുമാനവും നല്‍കി. പ്രതീക്ഷിക്കാത്തത് പലതുമാണ് ആ കഥാപാത്രം നൽകിയത്. ഞാന്‍ എവിടെ പോയാലും അമ്മഡി എന്റെ ജീവിതത്തിലെ ഭാഗമായി. കണ്ണും കണ്ണും കൊള്ളയടിത്താല്‍, കുറുപ്പ് എന്നിവ ഡബ്ബ് ചെയ്ത ചിത്രങ്ങളായിരുന്നിട്ടും അവയ്ക്ക് നിങ്ങള്‍ നല്‍കിയ സ്‌നേഹം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്നാണ്.
സ്വപ്നയും ഹനുവും സീതാരാമവുമായി എന്നെ സമീപിച്ചപ്പോള്‍, ഞാന്‍ സുരക്ഷിതമായ കൈകളിലാണെന്ന് എനിക്കറിയാമായിരുന്നു. അവര്‍ നിലവാരമുള്ള സിനിമ നല്‍കുമെന്ന് അറിയാമായിരുന്നു, മാത്രമല്ല എപ്പോഴും അതുല്യവും വഴിത്തിരിവാകുന്നതുമായ തെലുങ്ക് സിനിമകള്‍ മാത്രമേ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. ഒട്ടനവധി കലാകാരന്മാരുടെയും പ്രതിഭകളുടെയും അണിയറപ്രവര്‍ത്തകരുടെയും പ്രയത്നമാണ് സീതാരാമം. അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവരും കാരണമാണ് അത് മനോഹരമായി മാറിയത്. റിലീസായ ദിവസം ഞാന്‍ കരഞ്ഞുപോയി. സിനിമയുടെ അമിതഭാരം തോന്നിയതിനാലും ആളുകള്‍ എങ്ങനെ സിനിമ സ്വീകരിക്കുന്നു എന്ന ചിന്തയിലുമായിരുന്നു അത്. ഹനു, മൃണാള്‍, രശ്മിക, സുമന്ത് അന്ന, വിശാല്‍, പി.എസ് വിനോദ് സാര്‍, പിന്നെ എന്നോടും നിങ്ങള്‍ കാണിക്കുന്ന സ്‌നേഹം വാക്കുകളില്‍ വിശദീകരിക്കാന്‍ കഴിയുന്ന ഒന്നല്ല.
തെലുങ്കിലെ സിനിമാ പ്രേമികളായ പ്രേക്ഷകരെ നിങ്ങള്‍ക്ക് നന്ദി. സിനിമയെന്ന കലയിലെ ഏറ്റവും വലിയ വിശ്വാസികള്‍ക്ക് നന്ദി. നിങ്ങളിൽ ഒരാളാണെമ്മ് എന്നെ തോന്നിപ്പിച്ചതിന് നന്ദി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ