നാലു വർഷത്തിനു ശേഷം ആമിർ ഖാൻ നായകനായി എത്തുന്ന ഒരു സിനിമ പ്രേക്ഷകരിലേക്ക് എത്തുകയാണ്. നീണ്ട കാത്തിരിപ്പു ശേഷമാണ് ലാൽ സിങ് ഛദ്ദ എത്തുന്നത്. ഇതിനിടെ ചിത്രത്തിനെതിരെ ബഹിഷ്കരണ ആഹ്വാനവുമായി ഒരു വിഭാഗം രംഗത്തെത്തുന്നുണ്ട്. ഇപ്പോൾ ചിത്രത്തിന്റെ റിലീസിന് മുൻപ് അനുഭവിക്കുന്ന മാനസിക സമ്മർദ്ദത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ആമിർ ഖാൻ. 48 മണിക്കൂറായി തനിക്കു ഉറങ്ങാൻ പോലുമായിട്ടില്ല എന്നാണ് താരം പറഞ്ഞത്.
"വലിയ മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. കഴിഞ്ഞ 48 മണിക്കൂറുകളായി ഞാന്‍ ഉറങ്ങിയിട്ടില്ല. തമാശ പറഞ്ഞതല്ല. എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല. പല ചിന്തകളാണ് മനസിലൂടെ കടന്നുപോകുന്നത്. അതിനാല്‍ ഞാന്‍ പുസ്തകം വായിക്കുകയോ ഓണ്‍ലൈനില്‍ ചെസ് കളിക്കുകയോ ചെയ്യുന്നു. ഓഗസ്റ്റ് 11നു ശേഷം മാത്രമാണ് എനിക്ക് ഉറങ്ങാന്‍ ആവുക"- പിവിആര്‍ സിനിമാസിന്‍റെ 25-ാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് ഡൽഹിയില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിക്കിടെയാണ് ആമിർ ഖാന്റെ തുറന്നു പറച്ചിൽ.
ബഹിഷ്കരണ ആഹ്വാനത്തെക്കുറിച്ചും താരം പ്രതികരിച്ചു. "എന്‍റെ ഏതെങ്കിലും പ്രവര്‍ത്തി കൊണ്ട് ആരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ എനിക്കതില്‍ ദു:ഖമുണ്ട്. എനിക്ക് ആരെയും വേദനിപ്പിക്കണമെന്നില്ല. ആര്‍ക്കെങ്കിലും എന്‍റെ ചിത്രം കാണണമെന്നില്ലെങ്കില്‍, ആ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ കൂടുതല്‍ പേര്‍ ചിത്രം കാണണമെന്നാണ് എനിക്ക്. ഞങ്ങളുടെ കഠിനാധ്വാനമാണ് ഈ ചിത്രം- താരം പറഞ്ഞു. താൻ മാത്രമല്ല നിരവധി പേർ ചിത്രത്തിനുവേണ്ടി കഷ്ടപ്പെട്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
പികെ, ദംഗൽ തുടങ്ങിയ സിനിമകളുടെ വൻ വിജയത്തിനു ശേഷം 2018ൽ റിലീസ് ചെയ്ത തങ്സ് ഓഫ് ഹിന്ദുസ്ഥാൻ വൻ പരാജയമായിരുന്നു. അതിനു ശേഷം റിലീസ് ചെയ്യുന്ന ആമിറിന്റെ ചിത്രമാണിത്. സിനിമയ്ക്കു വേണ്ടി താരം വലിയ തയാറെടുപ്പുകളെല്ലാം നടത്തിയിരുന്നു. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയാണ് ആമിർ ഖാൻ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ