സോഷ്യൽ മീഡിയയിലൂടെ സിനിമ നിരൂപണം നടത്തുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി നടൻ ഷെയിൻ നിഗം. പൈസയ്ക്കു വേണ്ടിയാണ് ഇവർ ഇത്തരം നിരൂപണം എഴുതുന്നത്. പൈസയുണ്ടാക്കാൻ വേറെ വഴിനോക്കണമെന്നും നല്ല സിനിമകളെ കൊന്നുതിന്നരുതെന്നും ഷെയ്ൻ ഫേയ്സ്ബുക്കിൽ കുറിക്കുന്നുണ്ട്. വ്യാജ നിരൂപകരെ ബഹിഷ്കരിക്കണമെന്നും ഷെയിൻ കുറിച്ചു.
‘‘ഞാൻ പറഞ്ഞ ഈ നിരൂപകരുടെ സംഘടന പ്രതികരിച്ചു തുടങ്ങി. അപ്പോൾ ഞാൻ പറഞ്ഞത് സത്യമാണ് എന്ന് എല്ലാവർക്കും മനസ്സിലായില്ലേ? പൈസയ്ക്കു വേണ്ടിയാണ് നിങ്ങൾ ഇതു ചെയ്യുന്നതെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പൈസ ഉണ്ടാക്കാൻ വേറെ വഴി നോക്കൂ. നല്ല സിനിമകളെ കൊന്ന് തിന്നരുത്. വ്യാജ നിരൂപകരെ ബഹിഷ്കരിക്കുക.’’–ഷെയ്ൻ നിഗം കുറിച്ചു.
നിരവധി പേരാണ് താരത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നത്. നേരത്തെ ഒരു അഭിമുഖത്തിലും നിരൂപകർക്കെതിരെ താരം രംഗത്തെത്തിയിരുന്നു. ഉല്ലാസം സിനിമ മോശമാണെന്ന തരത്തിൽ നിരൂപണം നടത്തിയ ഒരാൾക്കെതിരെ ഷെയിൻ പ്രതികരിച്ചിരുന്നു. ഇതേക്കുറിച്ചാണ് താരം പറഞ്ഞത്. 'ഉല്ലാസം റിലീസായശേഷം ഒരു സംഭവമുണ്ടായി. സിനിമയുടെ റിലീസ് ദിവസം ഞാൻ റിവ്യു അടിച്ച് നോക്കിയപ്പോൾ ഒരാൾ ഉല്ലാസത്തെ കുറിച്ച് മോശമായി ഡീഗ്രേഡ് ചെയ്ത് റിവ്യുവിട്ട് ഞാൻ കണ്ടിരുന്നു. ഇയാൾ മുമ്പ് ഭൂതകാലം സിനിമയെ വരെ വലിച്ചുകീറിയിരുന്നു. അന്ന് മുതൽ ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ടാണ് ഉല്ലാസത്തെ ഡീഗ്രേഡ് ചെയ്ത് റിവ്യു ഇട്ടപ്പോൾ പ്രതികരിച്ചത്. ഈ റിവ്യു ഇടുന്നവർക്ക് ഒന്നും നഷ്ടപ്പെടാനില്ലല്ലോ. നമ്മുടെ കാത്തിരിപ്പും അധ്വാനവുമാണല്ലോ തിയേറ്ററിലെത്തുന്ന ഓരോ സിനിമയും. അപ്പോഴാണ് ഒരു ഫോണോ, ഡിഎസ്എൽആറോ വെച്ചുകൊണ്ട് ഇത്തരക്കാർ ഇങ്ങനെ അതിനെ കുറിച്ച് വീഡിയോ ഇടുന്നത്. ഒന്നും ചെയ്യാത്തവർ അല്ലെങ്കിൽ ചുമ്മ ചൊറിയും കുത്തിയിരിക്കുന്നവരെല്ലാം ഇങ്ങനെ പോയി റിവ്യു ഇടാൻ തുടങ്ങിയാൽ എങ്ങനെ ശരിയാകും. ഒരാളല്ല ഇതുപോലെ കുറേപ്പേരുണ്ട്. എന്നാൽ പിന്നെ അവനൊരെണ്ണം ചെയ്ത് കാണിച്ച ശേഷം വിമർശിക്കാൻ വരണം. ഇവർക്കൊക്കെ ഫണ്ടിന്റെ പരിപാടിയാണ്. ഇവനൊക്കെ പൈസ കൊടുത്താൻ റിവ്യു മാറ്റി പറയും. ഇവനെങ്ങനെയാണെന്ന് അറിയില്ല. പക്ഷെ അതുപോലത്തെ ഒരു വിഭാഗമുണ്ട്. പൈസ വാങ്ങി റിവ്യു ചെയ്യുന്നവരുണ്ട്. ഇവർ ഒരു വൈറസാണ്. ഉല്ലാസത്തിനെ വളരെ മോശമായി ടാർഗെറ്റ് ചെയ്ത് അടിച്ചപോലെ എനിക്ക് തോന്നി'- അഭിമുഖത്തിൽ ഷെയ്ൻ നിഗം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ